ബത്തേരി-ബെംഗളൂരു ദൂരം 40 കി.മീ കുറയും; ബൈരക്കുപ്പ പാലത്തിന് കര്‍ണാടകയുടെ എന്‍ഒസി
കേരള - കര്‍ണാടക യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന ബൈരാകുപ്പ പാലത്തിന്റെ നിര്‍മ്മാണത്തിന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഒസി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കബനി നദിക്ക് കുറുകെ നിര്‍മ്മിക്കാനിരിക്കുന്ന ബൈരാകുപ്പ പാലം ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളിലൊന്നാണ്.
വയനാട് ജില്ലയിലുള്ള പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ കൊടഗ് ജില്ലയിലുള്ള ബൈരാകുപ്പയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ അന്തര്‍സംസ്ഥാന പാലം, ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഒരു ബദല്‍ യാത്രാമാര്‍ഗ്ഗം കൂടി ഒരുക്കും. ബെംഗളൂരുവില്‍ വെച്ച് കര്‍ണാടക മുഖ്യമന്ത്രി ഡി കെ. ശിവകുമാറുമായി ബഷീര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് എന്‍ഒസി ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് പ്രസ്താവനയില്‍ പറയുന്നു.

36 വര്‍ഷം മുമ്പ് തറക്കല്ലിട്ടെങ്കിലും പദ്ധതി ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് ബഷീര്‍ ചൂണ്ടിക്കാട്ടി. 2002 മാര്‍ച്ച് 15-ന് അന്നത്തെ കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തില്‍ നിന്ന് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. കേരള ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കര്‍ണാടക ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബഷീര്‍ നേരത്തെ കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പാണ് ഈ 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' എന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ത്തിയാകുമ്പോള്‍, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, കോഴിക്കോട് എന്നിവയെ മൈസൂരുമായും ബെംഗളൂരുവുമായും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ഒരു ബദല്‍ പാതയായി ഈ പാലം മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയപാത 766-ല്‍ ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതാണ് നിര്‍ദ്ദിഷ്ട പാത. കേരളവും കര്‍ണാടകയും തമ്മിലുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം, സുല്‍ത്താന്‍ ബത്തേരിയും ബെംഗളൂരുവും തമ്മിലുള്ള ദൂരം ഏകദേശം 40 കിലോമീറ്ററോളം കുറയ്ക്കാനും അതുവഴി യാത്രാ സമയം ലാഭിക്കാനും ഈ പാലം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ പദ്ധതി വേഗത്തിലാക്കാന്‍ ഡികെ ശിവകുമാറിനോട് ആവശ്യപ്പെട്ടതായി വയനാട് എം പി പ്രിയങ്ക ഗാന്ധി
പറഞ്ഞിരുന്നു. ബൈരകുപ്പയെയും മുള്ളങ്കൊല്ലി കടവിനെയും ബന്ധിപ്പിക്കുന്ന ഈ പാലം പദ്ധതി 1994-ലാണ് ആസൂത്രണം ചെയ്തത്. കേരള മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എം. വീരപ്പ മൊയ്ലിയും ചേര്‍ന്നാണ് ഇതിന് തറക്കല്ലിട്ടത്.
160 മീറ്റര്‍ നീളമുള്ള ഈ പാലത്തിന് അന്ന് ഏകദേശം 2 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എച്ച് ഡി കോട്ട വഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും ഒരു ബദല്‍ പാതയൊരുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതുവഴി കല്‍പറ്റ-മൈസൂരു യാത്രാദൂരം 140 കിലോമീറ്ററില്‍ നിന്ന് 110 കിലോമീറ്റര്‍ കുറഞ്ഞ് 30 കിലോമീറ്ററായി ചുരുങ്ങുമായിരുന്നു.
നിലവില്‍, കബനി നദിയുടെ ഇരുവശത്തുമുള്ള താമസക്കാര്‍ ദൈനംദിന യാത്രയ്ക്കായി വള്ളങ്ങളെയാണ് ആശ്രയിക്കുന്നത്. അഞ്ചു മുതല്‍ എട്ടു വരെ വള്ളങ്ങള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ചില ദിവസങ്ങളില്‍ 500-ഓളം യാത്രക്കാര്‍ ഈ കടവ് ഉപയോഗിക്കാറുണ്ട്.
നിര്‍ദിഷ്ട പാത വനഭൂമിയിലൂടെ കടന്നുപോകുന്നതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ നേരത്തെ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണ് പദ്ധതി വൈകിയത്. എന്നാല്‍, നിയന്ത്രിത വനമേഖല ഒഴിവാക്കി, ജലസേചന പദ്ധതിയുടെ ഭാഗമായുള്ള റവന്യൂ ഭൂമിയിലൂടെ കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ റോഡ് നിര്‍മ്മിച്ചിട്ടുണ്ട് എന്നാണ് സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞത്.





Click it and Unblock the Notifications