6000 രൂപ ശമ്പളത്തിൽ ബെംഗളൂരിൽ ജീവിക്കാനാകുമോ?അധ്യാപികയുടെ ശമ്പളത്തെ ചൊല്ലി ചർച്ച
ബെംഗളൂരുവിൽ ഒരു കിൻ്റർഗാർട്ടൻ അധ്യാപിക അധ്യാപിക വാങ്ങുന്ന ശമ്പളമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. 6000 രൂപയാണ് അധ്യാപികയായ തൻ്റെ സഹോദരൻ്റെ ഭാര്യക്ക് ലഭിക്കുന്നതെന്ന് കാണിച്ച് യുവാവ് പങ്കുവെച്ച പോസ്റ്റാണ് വൈറലായത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയത്.
'എൻ്റെ സഹോദരൻ്റെ ഭാര്യയ്ക്ക് കിൻ്റർഗാർട്ടൻ അധ്യാപികയായി ജോലി ലഭിച്ചു. അവർക്ക് ലഭിക്കാൻ പോകുന്ന മാസശമ്പളം 6000 രൂപയാണ്. സ്കൂൾ ഫീസൊക്കെ കുതിച്ചുകയറുന്നുണ്ട്. എന്നാൽ അധ്യാപകരുടെ ശമ്പളം കുത്തനെ താഴേക്കാണ്. ഇക്കാലത്തൊക്കെ ഭൂമിയിൽ 6000 ശമ്പളം വാങ്ങിച്ച് ആർക്കേലും ഇതുപോലൊരു മെട്രോ നഗരത്തിൽ ജീവിക്കാനകുമോ? എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.

നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. വീട്ടിൽ വെറും അരദിവസം മാത്രം ജോലി ചെയ്യുന്ന എൻ്റെ ജോലിക്കാരിക്ക് ഇതിനേക്കാൾ ശമ്പളം ഉണ്ടെന്നായിരുന്നു ഒരാൾ കുറിച്ചത്. ഇത് പ്രധാനമായും ഡിമാൻ്റ് ആൻ്റ് സപ്ലെ മിസ് മാച്ചാണ്. നാട്ടിൽ ഒരു നഴ്സിന് ലഭിക്കുന്നത് 10,000 മുതൽ 15,000 രൂപ വരെയാണ്. എന്നാൽ ഇതേ നഴ്സുമാർക്ക് യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വളരെ വലിയ അവസരങ്ങളാണ് ലഭിക്കുന്നത്.
സ്നാബിറ്റ് അവരുടെ തൊഴിലാളികൾക്ക് നൽകുന്നത് 18,000 മുതൽ 20,000 രൂപവരെയാണ്. അങ്ങനെ വെച്ച് നോക്കുമ്പോൾ നിങ്ങളുടെ സഹോദരൻ്റെ ഭാര്യക്ക് ലഭിക്കുന്നത് കിൻ്റർഗാർട്ടനിലെ ആയയേക്കാളും ഹെൽപ്പറേക്കാും കുറഞ്ഞ തുകയാണെന്നാണ് വേറൊരാൾ കമൻ്റ് ചെയ്തത്.
ഈ തുകയ്ക്ക് അവിടെ ജോലി ചെയ്യരുതെന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. ' 6000 രൂപയിൽ 1000 രൂപ വാടക, 1000 കുട്ടികളുടെ ഫീസ്, 500 രൂപയ്ക്ക് കറൻ്റ് ബില്ല്, 1000 രൂപക്ക് പച്ചക്കറികൾ , പിന്നെ യാത്ര സൌജന്യമാണല്ലോ, ബാക്കി 1000 രൂപ നിക്ഷേപിക്കട്ട, അതുകൊണ്ട് പുറത്ത് നിന്ന് ഭക്ഷണമൊക്കെ കഴിച്ച് ആസ്വദിക്കട്ടെ. എന്തായാലും പരാതി പറയരുത്, കാരണം പരാതി പറഞ്ഞാൽ ജോലി പോകുമല്ലോ', എന്നായിരുന്നു ഒരാൾ ശമ്പളത്തെ പരിഹസിച്ച് കൊണ്ട് എഴുതിയത്.
ബെംഗളൂരു പോലൊരു നഗരത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ട് പോലും സമ്പാദിക്കാൻ സാധിക്കുന്നില്ലെന്ന് കുറേപ്പേർ പരാതിപ്പെടുന്നിടത്താണ് ഇത്രയും കുറഞ്ഞ ശമ്പളവും ജോലിയും ചർച്ചയാകുന്നത്.












Click it and Unblock the Notifications