ബെംഗളൂരിൽ കാബ്, ഓട്ടോ നിരക്കുകളിൽ വൻ വർധന; നട്ടം തിരിഞ്ഞ് യാത്രക്കാർ..ഇനിയും ഉയരും?
ഐ.ടി. നഗരമായ ബെംഗളൂരുവിൽ ദിവസേന ലക്ഷക്കണക്കിന് ആളുകൾ ഓട്ടോ, ക്യാബ്, റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾ എന്നിവയെ ആശ്രയിക്കുന്നുണ്ട്. ഇന്ധനവില തുടർച്ചയായി ഉയർന്നതോടെ നഗരത്തിലെ യാത്രാചെലവുകളും കുതിച്ചുയരുകയാണ്. ഓഫീസിലേക്കും വീട്ടിലേക്കുമുള്ള ദിവസേനയുള്ള യാത്രകൾ പോലും ചെലവേറിയതാണെന്ന പരാതിയാണ് പലരും ഉയർത്തുന്നത്.
മെയ് 15 മുതൽ നാല് തവണയാണ് പെട്രോൾ, ഡീസൽ വില വർദ്ധിച്ചത്.ഇതോടെ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓട്ടോ, ക്യാബ് നിരക്കുകൾ കുത്തനെ വർദ്ധിച്ചു. എം.ജി. റോഡ് മുതൽ രാജരാജേശ്വരി നഗർ വരെ സാധാരണ 230-300 രൂപയായിരുന്ന ഓട്ടോ നിരക്ക് തിരക്ക് സമയങ്ങളിൽ 700-1200 രൂപയായി ഉയർന്നു. ശരാശരി 40-50% നിരക്ക് വർദ്ധനയാണ് യാത്രക്കാർ നേരിടുന്നത്.

വിമാനത്താവള യാത്രകളേയും ഈ നിരക്ക് വർദ്ധനവ് കാര്യമായി ബാധിച്ചു. ബെംഗളൂരു നഗരത്തിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 800 മുതൽ 1000 രൂപയ്ക്കുമുകളിലാണ് ഇപ്പോൾ ഈടാക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം എം.ജി. റോഡിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ക്യാബ് നിരക്ക് 750 മുതൽ 894 രൂപവരെ എത്തിയിരുന്നു. മാസങ്ങളായി വിമാനത്താവളത്തിലെ ആപ്പ് ടാക്സി കിയോസ്കുകളിൽ കടുത്ത ക്യാബ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
"സാധാരണയായി വിമാനത്താവള യാത്രകൾക്ക് നിരക്ക് കൂടുതലായിരിക്കും. എന്നാൽ ഇപ്പോൾ സ്ഥിതി വളരെ മോശമായി. സാധാരണ 600 രൂപയോളം നൽകുന്ന യാത്രയ്ക്ക് രണ്ട് ദിവസം മുമ്പ് ഏകദേശം 900 രൂപയായി. ആപ്പുകളിൽ ഏറ്റവും കുറഞ്ഞ നിരക്ക് തിരഞ്ഞെടുത്തിട്ടും ഇത്രയും തുക നൽകേണ്ടി വന്നു',ജയമഹൽ നിവാസിയായ അർഫ സുലൈമാനെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്ധനവില വർദ്ധനവിനൊപ്പം വാഹനപരിപാലന ചെലവുകളും ഉയർന്നതായി ഡ്രൈവർ സംഘടനകൾ പറയുന്നു. സ്പെയർ പാർട്സ്, ഇൻഷുറൻസ്, സർവീസ് ചാർജുകൾ, വാഹന വായ്പ തിരിച്ചടവ് എന്നിവയുടെ ഭാരവും വർദ്ധിച്ചിരിക്കുകയാണ്. കൂടുതൽ സമയം ജോലി ചെയ്തിട്ടും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് പല ഡ്രൈവർമാരുടെയും പരാതി.
മഴക്കാലം തുടങ്ങിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ പല പ്രദേശങ്ങളിലും യാത്ര ബുക്ക് ചെയ്യാൻ 20 മുതൽ 30 മിനിറ്റ് വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. ചില സമയങ്ങളിൽ ആപ്പുകളിൽ വാഹനങ്ങൾ ലഭ്യമല്ലെന്ന സന്ദേശം മാത്രമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. നഗരമത്തിലെ കനത്ത ട്രാഫിക് കാരണം പല ഡ്രൈവർമാരും ദീർഘദൂര യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ടെന്ന് ആളുകൾ പറയുന്നു.
ഓഫീസ് സമയങ്ങളിലും മഴയുള്ള ദിവസങ്ങളിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുക ഇപ്പോൾ അസാധ്യമായ കാര്യമാണെന്ന് യാത്രക്കാർ പറയുന്നു. ചിലർ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്കും സമയനഷ്ടവും കാരണം അതും എല്ലാവർക്കും പ്രായോഗികമല്ല.ഇന്ധനവില ഇനിയും ഉയർന്നാൽ വരും ദിവസങ്ങളിൽ ഓട്ടോ, ക്യാബ് നിരക്കുകൾ വീണ്ടും വർദ്ധിക്കുമെന്ന ആശങ്കയും ശക്തമാണ്.












Click it and Unblock the Notifications