വിമാനത്താവളത്തില്‍ ഫോണില്‍ സംസാരിച്ചെത്തി: ടെക്കി വീണത് മരണക്കെണിയിൽ, ചതിച്ചത് സെൽഫിയോ!!
ചെന്നൈ: സോഫ്റ്റ് വെയർ പ്രൊഫഷണല്‍ ചെന്നൈയില്‍ അപകടത്തിൽ മരിച്ചു. ഫോണില്‍ സംസാരിച്ചുകൊണ്ടെത്തിയ ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ടെക്കി യുവാവാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ പാലത്തിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ചൈതന്യ വുയുരുവാണ് മരിച്ചത്. ചെന്നൈ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിനെയും പുറത്തേക്കുള്ള ഗേറ്റിനെയും ബന്ധിപ്പിക്കുന്നതിനുള്ള പാലത്തിൽ ഇരിക്കാന്‍ ശ്രമിച്ച യുവാവ് വീഴുകയായിരുന്നുവെന്നാണ് സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. രാവിലെ 6.30 നായിരുന്നു സംഭവം.
യുവാവ് കാലുതെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം. 30 അടി താഴ്ചയിലേയ്ക്ക് വീണ യുവാവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. ശരീരത്തില്‍ ഒന്നിലധികം പരിക്കുകളുള്ളതായി പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ചെന്നൈയിൽ സുഹൃത്തിനെ കാണാനെത്തിയ യുവാവ് തിരിച്ചു പോകുന്നതിനായി വിമാനത്തിൽ കയറാനെത്തിയതായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്. ബെംഗളൂരുവിലെ ആക്സെഞ്ചറില്‍ ജോലി ചെയ്യുന്ന വുയുരു ആന്ധ്രപ്രദേശ് സ്വദേശിയാണ്.
അതേ സമയം യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്രദ്ധമാറിപ്പോയെന്ന സാധ്യതയും പോലീസ് പരിശോധിച്ചുവരുന്നുണ്ട്. വിമാനത്താവളത്തിനുള്ളിലെ സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചുവരുന്നത്. എന്നാല്‍ അപകടമരണമായിരുന്നുവെന്നാണ് എയർപോർട്ട് അധികൃതര്‍ വ്യക്തമാക്കുന്നത്. അപകടം നടന്ന് ഉടൻ ആശുപത്രിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.