ബെംഗളൂരു ടണൽപാത: 'ലാൽബാഗിൽ' തൊടില്ല..യുടേണ്‍ അടിച്ച് സർക്കാർ..പുതിയ പാത പരിഗണിക്കും
ലാൽബാഗ് പാർക്കിന്റെ അഞ്ചേക്കറിലധികം ഭൂമി ടണൽ റോഡ് പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറി കർണാടക സർക്കാർ. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പിൻമാറ്റം. പകരം ലാൽബാഗ് തൊടാതെ മറ്റൊരു പാതയാണ് ഇപ്പോൾ സർക്കാർ പരിഗണിക്കുന്നത്. ലാൽബാഗിനെ ബാധിക്കാത്ത വിധത്തിൽ ടണൽ റോഡിൻ്റെ എൻട്രി-എക്സിറ്റ് പോയിൻ്റുകൾ വരുന്ന മറ്റ് ബദൽ പാതകളാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നതെന്ന് ഗ്രേറ്റർ ബെംഗളൂരു ഡെവലെപ്പ്മെന്റ് മന്ത്രി കൃഷ്ണ ബൈരെ പറഞ്ഞു.
'പാർക്ക് സംരക്ഷണ'ബിൽ ഭേദഗതിക്ക് കർണാടക നിയമസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. പാർക്കുകളുടേയും ഉദ്യാനങ്ങളുടേയം ഭൂമിയിടെ അഞ്ച് ശതമാനം പൊതു ആവശ്യങ്ങള്‍ക്കായുള്ള അടിസ്ഥാന സൌകര്യവികസനത്തിന് ഉപയോഗിക്കാമെന്നാണ് ഭേദഗതിയിൽ പറയുന്നത്. ലാൽബാഗ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിൻ്റെ വളഞ്ഞ വഴിയായാണ് ഇതിനെ വിലയിരുത്തിയത്.

ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പരിസ്ഥിതിവാദികളും ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുടം പ്രാദേശികരും ഉൾപ്പെടെയുള്ളവർ തെരുവിൽ ഇറങ്ങിയതോടെ ബില്ല് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ നടപടി പിൻമാറ്റം അല്ലെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും പരിഗണിക്കാനും സർക്കാർ തയ്യാറായതാണെന്നുമാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ വിശദീകരിക്കുന്നത്.
'ഞങ്ങൾ ജനങ്ങളെ കേട്ടു, ജനങ്ങളെ കേൾക്കുന്നവരാണ് ഞങ്ങൾ. അവർ ആശങ്ക ഉയർത്തിയപ്പോൾ ഞങ്ങൾ അത് അംഗീകരിച്ചു, തീരുമാനമെടുത്തു. ബദൽ മാർഗങ്ങൾ പരിഗണിക്കുകയാണ്', അദ്ദേഹം പറഞ്ഞു. അതേസമയം ബിൽ അടുത്ത ആഴ്ച വീണ്ടും നിയമസഭയിൽ ചർച്ചയ്ക്ക് വെയ്ക്കുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കിയിരുന്നു.
ടണൽ പാതയുടെ എൻട്രി-എക്സിറ്റ് പോയിൻ്റുകൾക്ക് മറ്റ് മാർഗങ്ങൾ പരിശോധിക്കുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി കൃഷ്ണ ഭൈര ഗൌഡെ പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി ബദൽ പാത കണ്ടെത്താനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നിംഹാൻസ് ഭൂമി, വിൽസൻ ഗാർഡന് സമീപത്തുള്ള ശ്മശാന ഭൂമി എന്നിവയാണ് സർക്കാർ പരിഗണിക്കുന്നതെന്നാണ് സൂചന. സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ ആവശ്യമാണോയെന്ന കാര്യത്തൽ വ്യക്തത വരൂവെന്നും അദ്ദേഹം പറഞ്ഞു.
ഹെബ്ബാൾ-സിൽക്ക് റോഡ് ടണൽ പാതയ്ക്കായാണ് ലാൽബാഗ് പ്രദേശത്തെ അഞ്ചേക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ടണൽ നിർമ്മിക്കുന്നതിനായി ബോറിംഗ് മെഷീൻ താഴെ ഇറക്കണം. അതിനുള്ള ഷാഫ്റ്റ് നിർമ്മിക്കാനാണ് ലാൽബാഗ് പ്രദേശം പരിഗണിച്ചിരുന്നത്. മാത്രമല്ല അശോക പില്ലർ സർക്കിളിൽ നിന്ന് ടണലിലേക്ക് എൻ്ട്രി പോയിൻ്റും സിദ്ധാപുര റോഡിൽ മരിഗൗഡ ജങ്ഷന് തൊട്ടുമുമ്പ് ഒരു എക്സിറ്റ് റാംപും നിർമ്മിക്കാനായിരുന്നു പദ്ധതി.
അതേസമയം ഷാഫ്റ്റ് നിർമ്മിക്കാൻ ലാൽബാഗിനെ കൂടാതെ ഹൊസൂർ റോഡിലെ സെൻ്റ് ജോണ്‍സ് മെഡിക്കൽ കോളേജിൻ്റെ കൈയ്യിലുള്ള സ്വകാര്യ ഭൂമി, മെഖിരി സർക്കിളിലുള്ള പാലസ് ഗ്രൌണ്ട്, ഫേസ് കോഴ്സ്, ഫ്രീഡം പാർക്കിൻ്റെ പുറകുവശം, ഹെബ്ബാളിലെ കിയാഡ്ബിൻ്റെ ഏഴേക്കർ ഭൂമി എന്നിവയായിരുന്നു പരിഗണിച്ചിരുന്നത്. അതേസമയം പുതിയ ഭൂമി കണ്ടെത്തുന്നത് വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ ടണൽപാതയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 37.8 കിമി നീളുന്ന ഹെബ്ബാൾ-സർജാപൂർ മെട്രോ പാതയും ഇതേ ഇടനാഴിയിലാണ് നിർമ്മിക്കാനൊരുങ്ങുന്നത്. തുരങ്കപാത യാഥാർത്ഥ്യമായാൽ അത് മെട്രോയ്ക്ക് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ബെംഗളൂരു പോലൊരു നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഇപ്പോൾ വേണ്ടത് തുരങ്കപാതയല്ലെന്നും മറിച്ച് മെട്രോ പോലുള്ള കണക്ടിവിറ്റിയാണെന്നുമുള്ള നിർദേശവും വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പരിസ്ഥിതി പഠനം നടത്താതെയാണ് ടണൽപാതയുമായി മുന്നോട്ട് പോകാൻ സർക്കാർ ശ്രമിക്കുന്നതെന്നുള്ള വിമർശനവും ശക്തമാണ്.


Click it and Unblock the Notifications
