ബെംഗളൂരു കലാപം; നഷ്ടപരിഹാരം കലാപകാരികളിൽ നിന്ന് തന്നെ ഈടാക്കും!! യുഎപിഎ ചുമത്താൻ സർക്കാർ
ബെംഗളൂരു; ബെംഗളൂരു കലാപത്തിൽ പ്രതികൾക്കെതിരെ കർശന നടപടിയ്ക്കൊരുങ്ങി സർക്കാർ. പൊതുമുതൽ നശിപ്പിച്ചതിന് കുറ്റക്കാരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കെ.ജി ഹാലി, ഡിജി ഹല്ലി എന്നിവിടങ്ങളിലെ അക്രമസംഭവങ്ങളിൽ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും കുറ്റവാളികളിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനും സർക്കാർ തിരുമാനിച്ചു. ക്ലെയിം കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും യെഡിയൂരപ്പ അറിയിച്ചു.
വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം ഇതിനകം രൂപീകരിച്ചിട്ടുണ്ട്. കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി മൂന്ന് പ്രത്യേക പ്രോസിക്യൂട്ടർമാരുടെ ടീമിനെ നിയമിക്കും. ആവശ്യമെങ്കിൽ ഗുണ്ട ആക്റ്റ്, യുഎപിഎ എന്നീ വകുപ്പുകൾ ഉപയോഗിക്കുന്നത് എസ്ഐടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമണത്തിന് തുടക്കം കുറച്ചത് പോലുള്ള അതേസമയം സമൂഹമാധ്യമങ്ങൾ വഴി സംഘർഷം സൃഷ്ടിക്കുന്നത് പോലുള്ള സംഭവങ്ങൾ തടയാൻ സംസ്ഥാന സർക്കാർ സോഷ്യൽ മീഡിയ കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി പറഞ്ഞു
സോഷ്യൽ മീഡിയയെ സംബന്ധിച്ചിടത്തോളം നിലവിലെ നിയമങ്ങളാണ് നമ്മൾ പാലിക്കുന്നത്. എല്ലാ സോഷ്യൽ മീഡിയ കമ്പനികളുടെയും സാങ്കേതിക മേധാവികളുമായി ഞങ്ങൾ ഉടൻ ചർച്ച നടത്തും. സോഷ്യൽ മീഡിയയ്ക്ക് ബാധകമായ ചില നിയന്ത്രണങ്ങൾ നടപ്പാക്കാൻ സാർക്കാർ ആഗ്രഹിക്കുന്നുണ്ട്,ബസവരാജ് ബോമ്മി പറഞ്ഞു.കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐയെ നിരോധിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവിൽ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമത്തിൽ ഇതുവരെ 340 ഓളം പേരെ അറസ്റ്റ് ചെയതിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസയുടെ ബന്ധു ഫെയ്സ്ബുക്കില്‍ വിദ്വേഷകരമായ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കലാപം ഉണ്ടായത്.