ബെംഗളുരു അക്രമം: നഗരത്തിൽ 43 ഇടങ്ങളിൽ റെയ്ഡ്, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫീസുകളിലും പരിശോധന!!
ബെംഗളൂരു: ബെംഗളൂരു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിൽ പരക്കെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ നാല് ഓഫീസുകൾ ഉൾപ്പെടെ ബെംഗളൂരു നഗരത്തിലെ 43 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ 2020 ഓഗസ്റ്റ് 11നുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
മാരകായുധങ്ങളുപയോഗിച്ച് വൻതോതിൽ കലാപത്തിന് കോപ്പുകൂട്ടുകയും , പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങൾ, പൊതു, സ്വകാര്യ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കൾ നശിപ്പിക്കൽ എന്നിവയ്ക്കും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അക്രമസംഭവങ്ങൾ സമീപ പ്രദേശങ്ങളിൽ ജനങ്ങൾക്കിടയിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിന് കാരണമായി, ഇത് സമൂഹത്തിൽ ഭീകരത ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് എൻഐഎയുടെ പ്രതികരണം. ഡിജെ ഹള്ളി കേസിൽ തുവരെ 124 പ്രതികളും കെജി ഹള്ളി കേസിൽ 169 പേരും അറസ്റ്റിലായിട്ടുണ്ട്. "തിരച്ചിലിനിടെ, എസ്ഡിപിഐ / പിഎഫ്ഐയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും വാൾ, കത്തി, ഇരുമ്പ് വടി തുടങ്ങിയ ആക്രമണത്തിനുള്ള ചില ഉപകരണങ്ങളും പിടിച്ചെടുത്തു," എൻഐഎ പറഞ്ഞു. ഇരു കേസുകളിലും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.