ബെംഗളൂരു കാലാവസ്ഥ; കൊടും തണുപ്പ്, താപനില 13 ഡിഗ്രിയിലേക്ക്..വരും ദിവസങ്ങളും രക്ഷയില്ല
ബെംഗളൂരു തണുത്ത് വിറക്കുന്നു. നഗരത്തിൽ ഇന്ന് കുറഞ്ഞ താപനില 13 ഡിഗ്രിയിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടിയ താപനില 27 ഡിഗ്രി വരെയായിരിക്കും. അതിരാവിലെ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് മുന്നറിയിപ്പ്.
അടുത്ത രണ്ട് ദിവസം താപനില 10 നും 12.5 ഡിഗ്രിക്കും ഇടയിലാകുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ പ്രവചനം. കർണാടകയുടെ ഉൾനാടൻ പ്രദേശങ്ങളിലും തണുപ്പായിരിക്കും. ഇവിടങ്ങളിൽ നിലവിലെ കുറഞ്ഞ താപനിലയിൽ നിന്നും 2 ഡിഗ്രി വരെ താപനില കുറഞ്ഞേക്കാം. അതേസമയം തീരദേശ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിലയിടങ്ങളിൽ താപനില 10 ഡിഗ്രിയിലേക്ക് താണിരുന്നു. ഞായറാഴ്ചയും കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പൊതുവെ ജനവരിയിൽ ബെംഗളൂരുവിലെ താപനില ശരാശരി 15.8 ഡിഗ്രി വരെയാണ് രേഖപ്പെടുത്താറുള്ളത്. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ കഠിനമായ തണുപ്പിലൂടെയാണ് നഗരം കടന്ന് പോകുന്നത്. ബെംഗളൂരു നഗരത്തിൽ റെക്കോഡ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1884 ജനവരി നാലിനാണ്. അന്ന് 7.8 ഡിഗ്രിയയാിരുന്നു താപനില. 2011 ലാണ് ഇത് കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ ആഞ്ഞടിക്കുന്ന ശൈത്യത്തിന്റെ തുടർച്ച തന്നെയാണ് ഇക്കുറി ബെംഗളൂരുവിലും പ്രകടമാകുന്നത്.
അതേസമയം രാജ്യതലസ്ഥാനം അതീവ ശൈത്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ന് പുലർച്ചെ താപനില 11.4 ഡിഗ്രിയിലെത്തി. പലയിടങ്ങളിലും കനത്ത മൂടൽ മഞ്ഞാണ്. പരസ്പരം കാണാൻ പോലും കഴിയാത്ത നിലയിലാണ് മഞ്ഞ് മൂടി കിടക്കുന്നത്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥാലങ്ങളിലും മഞ്ഞ് വീഴ്ചയും കൊടും തണുപ്പുമാണ് അനുഭവപ്പെടുന്നത്.
അതിനിടെ കേരളത്തിൽ മൂന്നാറിൽ ഇന്നലെ താപനില മൈനസിലെത്തി. ദേവികുളം ഒഡികെ. ഡിവിഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. പുൽമേടുകളിൽ മഞ്ഞ് വീണ് കിടക്കുന്ന കാഴ്ചകൾ പലരും പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം തണുപ്പ് തുടരുന്ന സാഹചര്യത്തിൽ മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. ഉത്തരേന്ത്യയിൽ നിന്നടക്കം നിരവധി പേരാണ് എത്തുന്നത്. റിസോർട്ടുകളിലും ഹോട്ടലുകളിൽ ബുക്കിങ് പൂർണമാണ്. മൂന്നാറിലെ തണുപ്പും പ്രകൃതി കാഴ്ചകളും അതിമനോഹരമാണെന്നാണ് സഞ്ചാരികൾ ഒരുപോലെ പറയുന്നത്.












Click it and Unblock the Notifications