ബെംഗളൂരുവിലെ മഗ്രാത്ത് റോഡിൽ വമ്പൻ മേക്ക് ഓവർ: മഴയും ട്രാഫിക്കും ഇനി വെല്ലുവിളിയല്ല
നഗരമധ്യത്തിലെ പ്രധാന വ്യാപാര മേഖലയായ മഗ്രാത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ.ബ്രിഗേഡ് റോഡിനും കമ്മിസ്സാരിയറ്റ് റോഡിനും ഇടയിലുള്ള ഏകദേശം 350 മീറ്റർ ദൂരമുള്ള ഭാഗമാണ് അത്യാധുനിക നഗരവികസന മാതൃകയിൽ പുനർനിർമിച്ചിരിക്കുന്നത്. ഗരുഡ മാൾ ഇടനാഴിക്ക് സമീപമുള്ള ഈ ഭാഗം നഗരത്തിലെ പ്രധാന വ്യാപാര-ഷോപ്പിങ് കേന്ദ്രമാണ്. അതുകൊണ്ട് തന്നെ നവീകരണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
ഏകദേശം മൂന്ന് കോടി ചെലവിലാണ് നവീകരണം നടത്തിയത്. ഒരു വർഷമെടുത്താണ് പണികൾ പൂർത്തിയാക്കിയത്.നിലവിൽ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാൽനട പാത വിശാലമാക്കിയിട്ടുണ്ട്. കാൽനട യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ സഞ്ചാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. പ്രത്യേകിച്ച് ഗരുഡ മാൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ദിവസേന എത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും.

എഐ ചിത്രം
അതോടൊപ്പം, പഴയ ലൈറ്റിംഗ് സംവിധാനത്തിന് പകരം കൂടുതൽ ദൃശ്യഭംഗിയുള്ളതും കാര്യക്ഷമവുമായ പുതിയ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
മഗ്രാത്ത് റോഡിൽ വർഷങ്ങളായി നിലനിന്നിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു മഴക്കാലത്തെ വെള്ളക്കെട്ട്. കനത്ത മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടിനിൽക്കുകയും വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തിന് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനായി റോഡിന്റെ ഉയരം ഒരു അടിയിലധികം വർധിപ്പിച്ചാണ് പുനർനിർമാണം നടത്തിയിരിക്കുന്നത്.
റോഡിന്റെ ലെവൽ ഉയർത്തിയതിലൂടെ മഴവെള്ളം റോഡിൽ തങ്ങി നിൽക്കാതെ വേഗത്തിൽ ഒഴുകിപ്പോകാൻ സാധിക്കും. ഇതോടെ മഴക്കാലത്തെ ഗതാഗത തടസങ്ങൾ കുറയുകയും സമീപത്തെ കെട്ടിടങ്ങളിലേക്കും അനുബന്ധ റോഡുകളിലേക്കുമുള്ള പ്രവേശനം കൂടുതൽ സുഗമമാകുകയും ചെയ്യും.
റോഡിന്റെ ഉയരം കൂട്ടിയതോടൊപ്പം മഴവെള്ള നിയന്ത്രണ സംവിധാനത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും അധിക ഭൂഗർഭ മഴവെള്ള ഡ്രെയിനേജ് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള സംവിധാനത്തേക്കാൾ കൂടുതൽ വെള്ളം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കനത്ത മഴയുള്ള സാഹചര്യങ്ങളിൽ വെള്ളം അതിവേഗം ഒഴുകിപ്പോകുന്നതിനായി കൂടുതൽ ഗ്രേറ്റിംഗുകളും ഡ്രെയിനേജ് ഇൻലെറ്റുകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മഴവെള്ളം റോഡിൽ കെട്ടിക്കിടക്കാനുള്ള സാധ്യത കുറയും.
നവീകരണ പ്രവർത്തനങ്ങൾക്കിടെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികളിലൊന്ന് ഭൂഗർഭ കെപിടിസിഎൽ വൈദ്യുതി ലൈനായിരുന്നു. മ്യൂസിയം റോഡ് സബ്‌സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന വൈദ്യുതി ലൈൻ ഈ ഭാഗത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇത്തരമൊരു നിർണായക വൈദ്യുതി അടിസ്ഥാനസൗകര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നത് പദ്ധതിയെ കൂടുതൽ സങ്കീർണമാക്കി. വൈദ്യുതി വിതരണത്തെ ബാധിക്കാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധ നൽകിയതായി അധികൃതർ വ്യക്തമാക്കി.
പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളും യൂട്ടിലിറ്റി സേവന ഏജൻസികളും ചേർന്നാണ് പ്രവർത്തിച്ചത്. ജലവിതരണം, മലിനജല സംവിധാനം, വൈദ്യുതി, ടെലികോം തുടങ്ങിയ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട കണക്ഷനുകൾ എല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
റോഡ് നിർമാണത്തിനായി സ്റ്റോൺ മാട്രിക്സ് ആസ്‌ഫാൾട്ട് (Stone Matrix Asphalt) സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ടാറിംഗ് രീതികളേക്കാൾ കൂടുതൽ കരുത്തും ദൈർഘ്യവും നൽകുന്ന ഉപരിതലമാണിത്. കൂടുതൽ വാഹന ഗതാഗതം നടക്കുന്ന നഗര റോഡുകൾക്ക് അനുയോജ്യമായ ഈ സാങ്കേതികവിദ്യ റോഡിന്റെ ആയുസ് വർധിപ്പിക്കുമെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യം കുറയ്ക്കുമെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.












Click it and Unblock the Notifications