ചണ്ഡീഗഢിൽ അല്ല, മണ്ഡലങ്ങളിൽ തുടരണം: എംഎൽഎമാരോട് ഭഗവന്ത് സിങ് മാൻ
ചണ്ഡീഗഢ്: സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ചണ്ഡീഗഢിൽ അല്ല മറിച്ച് എംഎൽഎമാർ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന് പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. എംഎൽഎമാർ ക്യാബിനറ്റ് പദവികൾക്ക് മുറവിളി കൂട്ടരുതെന്നും ഭഗവന്ത് സിങ് മാൻ പറഞ്ഞു. നമ്മൾ വോട്ട് ചോദിച്ചു പോയ സ്ഥലങ്ങളിലെ ജനങ്ങൾക്കായി നാം പ്രവർത്തിക്കണം.
എംഎൽഎമാർ നിർബന്ധമായും മണ്ഡലങ്ങളിൽ പ്രവർത്തിക്കണം. അതിനായാണ് നിങ്ങളെ ജനം വോട്ട് ചെയ്‌ത് അയച്ചിരിക്കുന്നത്. അല്ലാതെ തലസ്ഥാനമായ ചണ്ഡീഗഡിൽ മുഴുവൻ സമയം നിങ്ങൾ തുടരേണ്ടതില്ലെന്നും നിയുക്ത മുഖ്യമന്ത്രി എംഎൽഎമാരോട് അഭ്യർഥിച്ചു.

മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്ത് 17 ക്യാബിനറ്റ് മന്ത്രിമാരാണ് ഉണ്ടാകുക. തീരുമാനത്തിൽ ആരും നിരാശരാകേണ്ടതില്ലെന്നും നിങ്ങൾ എല്ലാവരും ക്യാബിനറ്റ് മന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ 117 അംഗ നിയമസഭയിൽ 92 പേരുടെ ഭൂരിപക്ഷത്തോടെയാണ് ആംആദ്‌മി പഞ്ചാബിൽ തെരഞ്ഞെടുക്കപ്പെട്ടത്. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ സത്യപ്രതിജ്ഞ മാർച്ച് 16നാണ് നടക്കുന്നത്. ധുരി നിയമസഭ മണ്ഡലത്തിൽ നിന്ന് 58,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാൻ തെരഞ്ഞെടുക്കപ്പെട്ടത്.

ജനങ്ങളോട് അഹങ്കാരം നിറഞ്ഞ സ്വരത്തിൽ സംസാരിക്കരുതെന്നും നമുക്ക് വോട്ട് ചെയ്യാത്തവർക്ക് വേണ്ടിയും പ്രവർത്തിക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ടെന്നും മാൻ ജനപ്രതിനിധികളോട് പറഞ്ഞു. നിങ്ങൾ ഓരോരുത്തരും പഞ്ചാബികളുടെ എംഎൽഎമാർ ആണ്. അവരാണ് ഈ സർക്കാരിനെ തെരഞ്ഞെടുത്തതെന്നും മാൻ കൂട്ടിച്ചേർത്തു. ആംആദ്‌മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളുമായി ഭഗവന്ത് സിങ് മാൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മാർച്ച് 16ന് നടക്കുന്ന ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രിയെയും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്.

പഞ്ചാബിലെ ആംആദ്‌മി തരംഗത്തില്‍ കോൺഗ്രസിന്‍റെയും ശിരോമണി അകാലിദളിന്‍റെയും പ്രധാന നേതാക്കൾ പോലും പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി, നവജ്യോത് സിങ് സിദ്ദു, മുന്‍ മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്, മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നീ നേതാക്കളെ ആംആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥികൾ പരാജയപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ചാംകൗര്‍ സാഹിബിലും ബദൗറിലും മത്സരിച്ച ചന്നി രണ്ടിടത്തും പരാജയപ്പെട്ടു. പഞ്ചാബിൽ കോൺഗ്രസിനുണ്ടായ പരാജയം കോൺഗ്രസിന്‍റെ പതനത്തിന് ആക്കം കൂട്ടുന്നതാണ്. അതേ സമയം കോൺഗ്രസിന്‍റെ പരാജയത്തിന് കാരണം നാലര വർഷത്തെ ദരണവിരുദ്ധ വികാരം ആണെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം.












Click it and Unblock the Notifications