യുവജനങ്ങൾക്ക് പ്രാധാന്യം;ബൈചുംഗ് ബൂട്ടിയയുടെ പുതിയ പാർട്ടി ‘ഹംരോ സിക്കിം’ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു
ദില്ലി: മുൻ ഇന്ത്യൻ ഫുട്ബോള്‍ നായകന് ബൈചുംഗ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിടപറഞ്ഞാണ് അദ്ദേഹം ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. സിക്കിം കേന്ദ്രീകരിച്ചായിരിക്കും ബൂട്ടിയയുടെ പാര്‍ട്ടി പ്രവര്‍ത്തനം. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ഹംരോ സിക്കിം എന്നാണ് ബൈചുംഗ് ബൂട്ടിയയുടെ പുതിയ പാർട്ടിയുടെ പേര്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബൂട്ടിയ തൃണമൂല്‍ ബന്ധം ഉപേക്ഷിച്ചത്. കഴിഞ്ഞ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യം ഔദ്യോഗീകമായി അറിയിച്ചത് തന്റെ ട്വിറ്ററിലൂടെയായിരുന്നു. 2013ല്‍ മമത ബാനര്‍ജിയുമായി കൂട്ടുചേര്‍ന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ബൂട്ടിയ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയായിരുന്നു. 2014ല്‍ ഡാര്‍ജിലിങ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.
യുവജനങ്ങൾക്ക് പ്രധാന്യം
സിക്കിമിലെ ജനതയ്ക്ക് പാര്‍ട്ടിയെ സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ ബൂട്ടിയ, യുവജനങ്ങള്‍ക്കായിരിക്കും പാര്‍ട്ടി പ്രാധാന്യം നല്‍കുകയെന്നും വ്യക്തമാക്കി. സിക്കിമിന്റെ കാര്യം സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദില്ലി പ്രസ്ക്ലബിൽ വെച്ചുണ്ടാകുമെന്നാണ് ബൂട്ടിയ അറിയിച്ചിരിക്കുന്നത്. ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ചെങ്കിലും ഒതുങ്ങിക്കൂടാന്‍ താനില്ലെന്നും സമൂഹത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യാനാണ് രാഷ്ട്രീയത്തിലിറങ്ങുന്നതന്നുമായിരുന്നു തൃണമൂലിനൊപ്പം ചേര്‍ന്നപ്പോള്‍ ബൂട്ടിയ വിശദീകരിച്ചത്.
എക്കാലത്തെയും മികച്ച മുന്നേറ്റ നിരക്കാരൻ
സിക്കിമില്‍ നിന്നുള്ള ഫുട്ബോള്‍ താരമായ ബൂട്ടിയ ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളാണ്. ഏറെ വര്‍ഷങ്ങള്‍ ഇന്ത്യന്‍ നായകനുമായിരുന്നു ബൂട്ടിയ. 2011 ല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ബൂട്ടിയയെ പാര്‍ട്ടിയിലെത്തിക്കുകയായിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജലിംഗില്‍ നിന്ന് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ബൂട്ടിയ ബിജെപി സ്ഥാനാര്‍ത്ഥി എസ്എസ് അലുവാലിയയോട് രണ്ട് ലക്ഷത്തോളം വോട്ടുകളുടെ വന്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു.
ഗൂര്‍ഖലാന്റ് പ്രക്ഷോഭം
പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയുമായി സഹകരിച്ചുതന്നെയായിരുന്നു ബൂട്ടിയയുടെ പ്രവര്‍ത്തനം. എന്നാല്‍ അടുത്തകാലത്ത് വീണ്ടും രൂക്ഷമായ ഗൂര്‍ഖലാന്റ് പ്രക്ഷോഭത്തില്‍ പാര്‍ട്ടിനിലപാടിന് വിരുദ്ധമായി പ്രക്ഷോഭകാരികള്‍ക്ക് ബൂട്ടിയ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗൂര്‍ഖ ഭൂരിപക്ഷപ്രദേശം ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാന സംസ്ഥാനം രൂപീകരിക്കണമെന്ന പ്രക്ഷോഭകാരികളുടെ ആവശ്യത്തോട് വിരുദ്ധനിലപാടാണ് പശ്ചിമബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിക്കും അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനും ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ തൃണമൂലില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് ബൂട്ടിയ അറിയിച്ചത്.
സല്‍പ്പേര് രാഷ്ട്രീയത്തിന്റെ പേരില്‍ നശിപ്പിക്കില്ല
തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് പുറത്തുവരുമ്പോൾ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും രു പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്ത്തിക്കില്ലന്നുമാണ് ബ്യൂട്ടിയ പറഞ്ഞത്. എന്നാൽ ഇപ്പോൾ പുതിയ പാർട്ടിയുമായാണ് ബൂട്ടിയ രംഗത്തെത്തിയിരിക്കുന്നത്. . 20 വര്‍ഷംകൊണ്ട് ഫുട്ബോളിലൂടെ താന്‍ നേടിയെടുത്ത സല്‍പ്പേര് രാഷ്ട്രീയത്തിന്റെ പേരില്‍ നശിപ്പിക്കില്ലെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു. യുവജനങ്ങളുടെ പ്രാധിനിത്യമാണ് മുഖ്യം. അവര്‍ക്കായി ഒരു പാട് കാര്യങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടായിരിക്കുമെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ മുന്നേറ്റമില്ലാതെ സിക്കിമിൽ മാറ്റങ്ങൾ ഉണ്ടാകില്ല
രാഷ്ട്രീയ രംഗത്ത് സജീവമാകാനുള്ള തന്റെ ആഗ്രഹത്തെ ആദ്യം കുടുംബം എതിർത്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ എതിർപ്പില്ലെന്നും ബൂട്ടിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ മുന്നേറ്റമില്ലാതെ സിക്കിമിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് അവർക്ക് ബോധ്യമായതോടെയാണ് പൂർണ്ണ പിന്തുണ കുടുംബം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ തൊഴിലവസരം സൃഷ്ടിക്കൽ, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിലും ഊന്നിയാകും പാർട്ടിയുടെ പ്രവർത്തനമെന്നും ബൈചുങ് ബൂട്ടിയ വ്യക്തമാക്കി. കായിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടിയും പ്രവർത്തിക്കുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.