സ്വയം പ്രഖ്യാപിത ആൾദൈവം ഭയ്യൂജി മഹാരാജ് സ്വയം വെടിയുതിർത്ത് മരിച്ചു
ഇൻഡോർ : സ്വയം പ്രഖ്യാപിത ആൾദൈവം ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു. ഇൻഡോറിലെ തന്റെ വസതിയിൽവെച്ച് മഹാരാജ് സ്വയം വെടിയുതിർക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെടിയൊച്ചകേട്ട് ആളുകൾ ഒാടിയെത്തിയപ്പോഴാണ് നിലത്ത് കിടക്കുന്ന മഹാരാജിനെ കണ്ടത്. ഗുരുതരമായി അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുമ്പിൽ നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത് . സംഭവസമയത്ത് വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമായിട്ടില്ല. മധ്യപ്രദേശിൽ സഹമന്ത്രിക്ക് തുല്യമായ പദവി ലഭിച്ച 5 പേരിൽ ഒരാളാണ് ഭയ്യൂജി മഹാരാജ് .
മഹാരാജ് വിഷാദരോഗി?
മഹാരാജിന് വിഷാദരോഗമുണ്ടായിരുന്നുവെന്നാണ് സൂചനകൾ. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. 2015 നവംബറിൽ അദ്ദേഹത്തിന്റെ ആദ്യഭാര്യ മാധവി മരണപ്പെട്ടിരുന്നു . ഇതിൽ മഹാരാജിന് ഒരു മകളുണ്ട്. പിന്നീട് 2017ൽ ശിവപുരി സ്വദേശിനിയായ ഡോ. ആയുഷി ശർമയെ മഹാരാജ് വിവാഹം കഴിച്ചു.ഇത് മഹാരാജിന്റെ അനുയായികൾക്കിടയിൽ നീരസം സൃഷ്ടിച്ചിരുന്നു.
മന്ത്രിപദവിയും വിവാദങ്ങളും
ഏപ്രിലിൽ മധ്യപ്രദേശ് സർക്കാർ കാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചിരുന്നു .മഹാരാജിന് ഉൾപ്പെടെ 5 ഹിന്ദു നേതാക്കൾക്കാണ് ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ കാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചത് .ജല സംരക്ഷണം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളിലെ പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് നിയമനം നൽകിയിരുന്നത് .കോൺഗ്രസ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു . എന്നാൽ ഭയ്യൂജി മഹാരാജ് മന്ത്രിപദം നിരസിക്കുകയായിരുന്നു.
ആഢംബര ജീവിതം പ്രസിദ്ധം
ആദ്യകാലങ്ങളിൽ പരസ്യചിത്രങ്ങളിലെ മോഡലായി പ്രത്യക്ഷപ്പെട്ടിരുന്ന മഹാരാജ് പിന്നീട് ആത്മീയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. മഹാരാജിന്റെ ആഢംബര ജീവിതം പ്രസിദ്ധമാണ്. വിലകൂടിയവസ്ത്രങ്ങളും ,ആഡംബരവാഹനങ്ങളും, കൊട്ടാരസദൃശ്യമായ ആശ്രമവും,ആഢംബര റിസോർട്ട് വാസവും മഹാരാജിനെ വിവാദ നായകനാക്കിയിരുന്നു.
അനുയായികളും ശക്തന്മാർ
ബിസിനസ്സുകാർ മുതൽ രാഷ്ട്രീയത്തിലെ ഉന്നതൻമാർ വരെ മഹാരാജിന്റെ ശിഷ്യരായിട്ടുണ്ട്. 2012ൽ ലോക് പാൽ ബില്ലിനായുള്ള നിരാഹാരസമരത്തിൽ നിന്നും അണ്ണാ ഹസാരെയെ പിന്തിരിപ്പിക്കാൻ മന്ത്രിമാർ മഹാരാജിന്റെ സഹായം തേടിയിരുന്നു. മഹാരാജിന്റെ മരണത്തെതുടർന്ന് നിരവധി അനുയായികളാണ് ആശുപത്രിപരിസരത്ത് തടിച്ചുകൂടിയത്