കോൺഗ്രസിന് സുവർണാവസരം, ലക്ഷങ്ങളെ അണിനിരത്തി മഹാപ്രക്ഷോഭം! വെല്ലുവിളി പ്രിയങ്ക ഗാന്ധിക്ക്
ദില്ലി: കക്ഷി രാഷ്ട്രീയ ഭേദമന്യേ ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം അലയടിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചാം ദിവസമായ ഇന്നും പ്രക്ഷോഭം തുടരുന്നും. കേരളത്തിലടക്കം സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിനിടെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമയം സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ലക്ഷങ്ങളെ അണിനിരത്തി ദില്ലിയില്‍ കോണ്‍ഗ്രസ് ഇന്ന് മെഗാറാലി സംഘടിപ്പിക്കുകയാണ്. കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് കച്ച മുറുക്കുമ്പോൾ വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം കോണ്‍ഗ്രസിന് മുന്നിലുണ്ട്. കോണ്‍ഗ്രസിന് മാത്രമല്ല പ്രിയങ്ക ഗാന്ധിക്കും ശക്തി തെളിയിക്കാനുളള അവസരമാണിത്.
കോൺഗ്രസിന് സുവർണാവസരം
ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കിയെടുക്കുമ്പോള്‍ വേണ്ട വിധത്തില്‍ പ്രതികരിക്കാനാകാതെ നിസ്സഹായരാവുകയായിരുന്നു ഇതുവരെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം. എന്നാല്‍ ദേശീയ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതോടെ കരുത്ത് തെളിയിക്കാന്‍ പ്രതിപക്ഷത്തിന് വന്‍ അവസരമാണ് ഒരുങ്ങിയിട്ടുള്ളത്. പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പോടെ ശക്തി ക്ഷയിച്ച കോണ്‍ഗ്രസിന് ഇത് സുവര്‍ണാവസരമാണ്.
വൻ പ്രക്ഷോഭത്തിന് കോൺഗ്രസ്
ന്യൂനപക്ഷം എന്നും കോണ്‍ഗ്രസിന് നിര്‍ണായകമായ വോട്ട് ബാങ്കാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തില്‍ ആശങ്കയും ഭീതിയും പടരുമ്പോള്‍ അവര്‍ക്കൊപ്പം നില്ക്കുന്നതും ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങുന്നതും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിനെ വലിയ തോതില്‍ തന്നെ സഹായിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലേക്ക് കോണ്‍ഗ്രസ് രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ്.
ലക്ഷം പേർ അണിനിരക്കും
ഭാരത് ബച്ചാവോ അഥവാ ഭാരതത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ദില്ലിയിലെ രാം ലീല മൈതാനത്ത് മെഗാറാലി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുളള പ്രക്ഷോഭത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുളള പ്രമുഖ നേതാക്കളെല്ലാം അണി നിരക്കും. ലക്ഷം പേരെ പ്രക്ഷോഭത്തില്‍ അണി നിരത്താനാണ് നീക്കം.
സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ
പൗരത്വ ഭേദഗതി നിയമം, സാമ്പത്തിക തകര്‍ച്ച, വര്‍ധിച്ച് വരുന്ന സ്ത്രീ പീഡനം, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങള്‍ എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് റാലി. നവംബര്‍ 30നാണ് കോണ്‍ഗ്രസ് ഈ പരിപാടി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി വിദേശത്ത് ആയിരുന്നതിനാല്‍ ഡിസംബര്‍ 14ലേക്ക് മാറ്റുകയായിരുന്നു.
രാജ്യത്തിന് പുറത്തും പ്രതിഷേധം
അഹമ്മദ് പട്ടേല്‍, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, അവിനാശ് പാണ്ഡെ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കാണ് മെഗാറാലിയുടെ ചുമതല. ദില്ലിയിലെ മെഗാറാലിയോട് ഐക്യദാര്‍ഢ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തിന് അകത്ത് മാത്രമല്ല പുറത്തും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ദില്ലി തിരഞ്ഞെടുപ്പ് മുന്നിൽ
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ന്യൂയോര്‍ക്ക്, ലണ്ടന്‍, സിഡ്നി, ഡബ്ലിന്‍ അടക്കമുളള സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയേയും സമീപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഏറ്റെടുക്കുന്നതോടെ വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലടക്കം നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിന് മുന്നിലുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല പ്രിയങ്ക ഗാന്ധിക്കും നിര്‍ണായകമാണ് ദില്ലിയിലെ മെഗാറാലി.
പ്രിയങ്കയ്ക്കും നിർണായകം
ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള പ്രിയങ്ക ഗാന്ധി ജനറല്‍ സെക്രട്ടറിയായ ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം കഴിവ് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. പ്രിയങ്ക നേരിട്ട് ഇറങ്ങി ശക്തമായ പ്രവര്‍ത്തനം നടത്തിയ അമേഠിയില്‍ അടക്കം കോണ്‍ഗ്രസ് തോല്‍വി രുചിച്ചു. ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
നേതാക്കളുടെ ശക്തി അളക്കും
ഭാരത് ബച്ചാവോ റാലിയില്‍ എല്ലാ പ്രമുഖ നേതാക്കളോടും തങ്ങളുടെ മണ്ഡലങ്ങളില്‍ നിന്ന് 5,000 മുതല്‍ 10,000 വരെ പ്രവര്‍ത്തകരെ എത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. എത്ര പേരെ എത്തിക്കുന്നു എന്നതിന് അനുസരിച്ചാവും നേതാക്കളുടെ ശക്തി വിലയിരുത്തപ്പെടുക. ജിതിന് പ്രസാദ, പിഎല്‍ പൂനിയ, ഇമ്രാന് മസൂദ് അടക്കമുളള നേതാക്കള്‍ അണികളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിരന്തര യോഗങ്ങളാണ് ചേര്‍ന്നത്.
ശക്തി തെളിയിക്കാൻ അവസരം
പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് ഉത്തര്‍ പ്രദേശില്‍ തനിക്കുളള പിന്തുണ തെളിയിക്കാനുളള അവസരമാണിത്. എല്ലാ ജില്ലാ പ്രസിഡണ്ടുമാര്‍ക്കും മുന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടിയുടെ വിവിധ സെല്ലുകളുടെ മേധാവികള്‍ക്കും നിശ്ചിത എണ്ണം ആളുകളെ എത്തിക്കാന്‍ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായി സന്ദേശവും അയ്ച്ചിട്ടുണ്ട്. യുപിയില്‍ നിന്ന് വന്‍ പങ്കാളിത്തം ഉറപ്പിക്കാനായാല്‍ പ്രിയങ്കയുടെ നേതൃത്വത്തെ ചൊല്ലിയുളള പല വിവാദങ്ങള്‍ക്കും അവസാനമാകും.