ഇന്ധന വിലയ്‌ക്കെതിരെ ആളിക്കത്തുന്നസമരം... കൊഞ്ഞനംകുത്തി വീണ്ടും വിലവര്‍ദ്ധന; സർവ്വകാല റെക്കോർഡിൽ
ദില്ലി/തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അതി ശക്തമായ ഒരു സമരം നടക്കുന്നത്. ഒരുപക്ഷേ, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടുത്ത കാലത്ത് നടക്കുന്ന ഒരു ദേശീയ സമരം. പക്ഷേ, സമരംകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന രീതിയില്‍ ആണ് ഇന്ധന വില കൂടുന്നത്.
പെട്രോൾ വില സർവ്വകാല റെക്കോർഡിൽ... 86.25 രൂപ! ഈ കണക്ക് ഞെട്ടിക്കും... മോദിഭരണത്തില്‍ സംഭവിച്ചത്
വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ പെട്രോള്‍ വില്‍ക്കുന്നത് 37 രൂപയ്ക്ക്; വിവരാവകാശ രേഖയുമായി കോണ്‍ഗ്രസ്
ഭാരത ബന്ദ് നടക്കുമ്പോഴും പെട്രോളിനും ഡീസലിനും വില കൂടിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 23 പൈസ വീതം ആണ് മുംബൈയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍/ഡീസല്‍ നിരക്ക് മുംബൈയില്‍ ആണ്.
മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 88.12 രൂപയായി. നഗരപരിധിയ്ക്ക് പുറത്ത് ചിലയിടങ്ങളില്‍ 89 രൂപ വരെ ആയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ രാജസ്ഥാനില്‍ മാത്രം ഡീസല്‍ വില കുറഞ്ഞു.
സമരം ശക്തം
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല മേഖലകളിലും ശക്തമാണ്. കേരളത്തില്‍ എല്‍ഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ റോഡ് ഗതാഗതം ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.
പിന്നേയും വില കൂട്ടി
ഇത്രയും ശക്തമായ സമരം നടക്കുന്ന സാഹചര്യത്തിലും ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സമരദിവസവും ഇന്ധന വില കൂട്ടുകയായിരുന്നു. 23 പൈസ വീതം ആണ് പെട്രോളിനും ഡീസലിനും മുംബൈയില്‍ കൂടിയത്.
റെക്കോര്‍ഡ് വില
പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുംബൈയില്‍ പെട്രോള്‍ വില 88.12 രൂപയായി. ഡീസലിന് 77.32 രൂപയും. ദില്ലിയിലും പെട്രോള്‍ വില 80 രൂപ കവിഞ്ഞു. ചെന്നൈയില്‍ പെട്രോള്‍ വില 83.91 രൂപയായി.
കേരളത്തിലും റെക്കോര്‍ഡ്
കേരളത്തിലും പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 84.05 രൂപയായി. ഡീസലിന് 77.99 രൂപയും. ഗ്രാമീണ മേഖലകളില്‍ വില ഇതിലും കുുതലാണ്. കൊച്ചിയിലും കോഴിക്കോടും പെട്രള്‍ വില 83 രൂപയിലേക്ക് എത്തുകയാണ്.
ഞെട്ടിച്ച് രാജസ്ഥാന്‍
അതിനിടെ രാജസ്ഥാനില്‍ മാത്രം പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയുടെ കുറവുണ്ടായി. വാറ്റില്‍ നാല് ശതമാനം കുറവ് വരുത്തിയതിനെ തുടര്‍ന്നാണിത്. കോണ്‍ഗ്രസ് ഭാരത ബന്ദ് പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ ആണ് ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വാറ്റ് കുറച്ചത്.
കേന്ദ്രം ഇടപെടണം
ഇന്ധന വിലനിര്‍ണയത്തില്‍ രാജസ്ഥാന്റെ മാതൃക പല സംസ്ഥാനങ്ങള്‍ക്കും പിന്തുടരാവുന്നതാണ്. എന്നാല്‍ സ്ഥായിയായ മാറ്റം ഉണ്ടാകണം എങ്കില്‍ കേന്ദ്ര തീരുവകള്‍ വെട്ടിക്കുറച്ചേ മതിയാവൂ. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
ജിഎസ്ടി വന്നാല്‍
പെട്രോളിയം ഉത്പനങ്ങള്‍ ഇപ്പോള്‍ ജിഎസ്ടിയുടെ പരിധിയില്‍ അല്ല ഉള്ളത്. അതുകൊണ്ട് തന്നെ ആണ് നികുതിയില്‍ തുടരെ തുടരെ വലിയ വ്യത്യാസം ഉണ്ടാകുന്നത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവന്നാല്‍ വിലവര്‍ദ്ധന നിയന്ത്രിക്കാം എന്നാണ് പ്രതീക്ഷ.
രൂപ പിന്നേയും ഇടിഞ്ഞു
ഇന്ധന വില കുതിച്ചുയരുന്നതിനവിടെ രൂപയുടെ മൂല്യവും റെക്കോര്‍ഡ് തകര്‍ച്ചയില്‍ എത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.28 ആയി. എണ്ണ കമ്പനികള്‍ വലിയ തോതില്‍ ഡോളര്‍ വാങ്ങി സംഭരിക്കുന്നതാണ് വിലയിടിവിന് കാരണം എന്നാണ് വിശദീകണം.
വിലക്കയറ്റം രൂക്ഷമാകും
രൂപയുടെ മൂല്യം ഇടിയുന്നത് തന്നെ വിലക്കയറ്റത്തിന് വഴിവയ്ക്കും. അതോടൊപ്പം ഡീസല്‍ വില കൂടി കൂടുമ്പോള്‍ വിലക്കയറ്റം നിയന്ത്രണാതീതം ആകും എന്ന് ഉറപ്പാണ്. ചരക്കുനീക്കത്തിന് ഡീസല്‍ വാഹനങ്ങളെ കൂടുതല്‍ ഉപയോഗിക്കുന്നതുകൊണ്ടാണിത്.
അച്ഛാ ദിന്‍
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നതാണ് പ്രശ്‌നം എന്നാണ് എണ്ണക്കമ്പനികളുടേയും സര്‍ക്കാര്‍ അനുകൂലികളുടേയും വാദം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയിലെ വില കുറയാന്‍ ഇടയില്ല. ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കാണ് പ്രധാന കാരണം. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് പോകുന്നത് എങ്കില്‍ പെട്രോള്‍ വില നൂറിലെത്താന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.