ആദ്യത്തെ നേസല്‍ വാക്‌സിന്‍ ഉടനെത്തും, ഭാരത് ബയോടെകിന്റെ വാക്സിൻ അടുത്താഴ്ചയെന്ന് റിപ്പോർട്ട്
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ ഭീതി ഉയരുന്ന പശ്ചാത്തലത്തില്‍ ഭാരത് ബയോടെക് രാജ്യത്തെ ആദ്യത്തെ നേസല്‍ വാക്‌സിന്‍ ലഭ്യമാക്കാനൊരുങ്ങുന്നു. മൂക്ക് വഴി നല്‍കുന്ന വാക്‌സിനാണ് നേസല്‍ വാക്‌സിന്‍. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ ലഭ്യമാക്കുക. ഹൈദരാബാദ് ആസ്ഥാനമായുളള സ്ഥാപനമാണ് ഭാരത് ബയോടെക്. അടുത്ത ആഴ്ചയോട് കൂടി തന്നെ വാക്‌സിനുകള്‍ ബുക്ക് ചെയ്യാനുളള കൊ-വിന്‍ സൈറ്റില്‍ നേസല്‍ വാക്‌സിനും ലഭ്യമായി തുടങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ ഭാരത് ബയോടെകിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുളള അന്തിമ തീരുമാനം വരും ദിവസങ്ങളിലുണ്ടായേക്കും. ചൈനയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബിഎഫ് 7ന്റെ സാന്നിധ്യം ഇതിനകം ഇന്ത്യയിലും സ്ഥിരീകരിച്ച് കഴിഞ്ഞു. മൂന്ന് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. അതില്‍ രണ്ടെണ്ണം ഗുജറാത്തിലും ഒന്ന് ഒഡിഷയിലുമാണ്.
കൊവിഡില്‍ ജാഗ്രത വേണം, ആശുപത്രികള്‍ സജ്ജമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
ബിബിവി154 അഥവാ ഇന്‍കോവാക് എന്ന നേസല്‍ വാക്‌സിന് കഴിഞ്ഞ മാസമാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ 18 വയസ്സിന് മുകളിലുളള ആളുകള്‍ക്ക് വൈവിധ്യ ബൂസ്റ്റര്‍ ഡോസായി അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുളള അനുമതി നല്‍കിയിരുന്നു. ആദ്യത്തെ ഡോസില്‍ ഉപയോഗിച്ച വാക്‌സിന്‍ അല്ലാതെ മറ്റൊരു വാക്‌സിന്‍ ഉപയോഗിക്കുന്നതാണിത്.
ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം ശക്തമാകുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ് ഉളളത്. അമേരിക്കയിലും ജപ്പാനിലും അടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനായുളള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു. മാത്രമല്ല ജാഗ്രത ഉയര്‍ത്തണമെന്നും ആശുപത്രികള്‍ സജ്ജമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
'മെസി ആരാധകര്‍ക്ക് ഇരട്ടി സന്തോഷം'; അര്‍ജന്റീനയുടെ കറന്‍സിയില്‍ താരത്തിന്റെ ചിത്രം, റിപ്പോര്‍ട്ട്