യുപിയില്‍ പുതു സഖ്യം... മുന്‍ ബിജെപി സഖ്യകക്ഷിയുമായി കൈകോര്‍ത്ത് ചന്ദ്രശേഖര്‍ ആസാദ്!!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചതിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദിന്റെ പടയൊരുക്കം. ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായിരുന്ന എസ്ബിഎസ്പിയുമായി കൈകോര്‍ക്കാനാണ് ആസാദിന്റെ നീക്കം. പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി ആസാദ് കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ബിജെപിക്കെതിരെ ദളിത് ഐക്യമെന്ന ആശയമാണ് ആസാദിന് മുന്നിലുള്ളത്. ബിജെപി ഒഴിച്ച് ബാക്കി എല്ലാ പാര്‍ട്ടികളുമായി ചേരുമെന്ന് ആസാദ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് പുതിയൊരു നീക്കത്തിനുള്ള തുടക്കമായി വ്യാഖാനിക്കപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലാണ് ഭീം ആര്‍മി ദളിത് ഐക്യമെന്ന ആശയം ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചത്. ബിജെപിയെ ശരിക്കും പൂട്ടാനുള്ള നീക്കമാണ് ഇത്.
आज #Lucknow-VIP गेस्ट हाउस में @BhimArmyChief श्री चंद्रशेखर आजाद जी से अनौपचारिक मुलाकात हुई,विभिन्न मुद्दों पर चर्चा हुई। pic.twitter.com/nbVdXEm8uY
— Om Prakash Rajbhar (@oprajbhar) March 2, 2020
ലഖ്‌നൗവിലെ കൂടിക്കാഴ്ച്ച
ചന്ദ്രശേഖര്‍ ആസാദ് ഭീം ആര്‍മിയെ രാഷ്ട്രീയ പാര്‍ട്ടിയായി കളത്തിലിറക്കാന്‍ തീരുമാനിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി ലഖ്‌നൗവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ച അതിലേറെ അപ്രതീക്ഷിതമായിരുന്നു. 2022 നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചവിട്ട് പടികള്‍ വേഗത്തില്‍ കയറാനുള്ള ഒരുക്കത്തിലാണ് ആസാദ്. ദളിതുകള്‍ക്കിടയില്‍ യുവാക്കളെ ഏകോപിപ്പിച്ച് ബിജെപിയെ നേരിടാനുള്ള നീക്കങ്ങളാണ് ആസാദിന്റെ മുന്നിലുള്ളത്.
പുതിയ സഖ്യം
യുപിയില്‍ പുതിയ രാഷ്ട്രീയ സഖ്യമാണ് പിറക്കാന്‍ പോകുന്നത്. യോഗിയുടെ ഭരണത്തില്‍ ദളിത് വോട്ടുകള്‍ ഭിന്നിച്ച് പോയിരിക്കുകയാണ്. എന്നാല്‍ ആസാദില്‍ ഇവര്‍ പുതിയൊരു നേതാവിനെ കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് ദളിത് ഐക്യമെന്ന ആശയമാണ് നടക്കുക. ലഖ്‌നൗവിലെ ദാലിബാഗ് മേഖലയിലെ ഗസ്റ്റ്ഹൗസില്‍ ഇവര്‍ കൂടുതല്‍ നേരം രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. രാജ്ബറിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടാനാവില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്. എന്നാല്‍ ആസാദിന്റെ നേതൃത്വം ബിജെപിക്ക് ശരിക്കും തലവേദനയാണ്.
മുസ്ലീം വോട്ടുകള്‍
ദളിത് മാത്രമല്ല, മുസ്ലീം വോട്ടുകളെ കൂടെ ചേര്‍ക്കാനുള്ള നീക്കങ്ങളും ആസാദ് നടത്തുന്നുണ്ട്. വിഖ്യാത കവി മുനാവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണയെയും ആസാദ് നേരിട്ടെത്തി കണ്ടു. ലഖ്‌നൗവിലെ ക്ലോക്ക് ടവര്‍ എന്നറിയപ്പെടുന്ന ഗണ്ടാഗറില്‍ സുമയ്യയുടെ നേതൃത്വത്തിലാണ് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നത്. ഇതിലൂടെ വലിയൊരു വിഭാഗം മുസ്ലീങ്ങളുടെ പിന്തുണയും ആസാദിന് ലഭിക്കും. പ്രധാനമായും ഈ വിഭാഗത്തിന്റെ വോട്ടുകള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കമാണ്.
എന്തുകൊണ്ട് രാജ്ബര്‍
രാജ്ബര്‍ ബിജെപിയെ അവരുടെ സര്‍ക്കാരിന്റെ ഭാഗമായി കൊണ്ട് രൂക്ഷമായി വിമര്‍ശിച്ച നേതാവാണ്. ഒടുവില്‍ അദ്ദേഹം സഖ്യം വിടുകയും ചെയ്തു. ദളിതുകള്‍ക്കിടയില്‍ സത്യസന്ധനായ സീനിയര്‍ നേതാവെന്ന പേര് രാജ്ബറിനുണ്ട് ചന്ദ്രശേഖര്‍ ആസാദിന് ഈ ഇമേജ് അത്യാവശ്യമാണ്. ഭീം ആര്‍മി അക്രമകാരിയായ പാര്‍ട്ടിയാണെന്ന ആരോപണങ്ങളെ ഇത് ഇല്ലാതാക്കും. യുപിയില്‍ ഇരുവരും ഒരുമിച്ച് തന്നെ മത്സരിക്കും. ഭീം ആര്‍മി, രാജ്ബറിന്റെ ഭഗീധരി സങ്കല്‍പ്പ് മോര്‍ച്ചയില്‍ ചേരുമെന്നും സൂചനയുണ്ട്. ഇത് തിരഞ്ഞെടുപ്പിനായി രാജ്ബര്‍ രൂപീകരിച്ചതാണ്.
ബിഎസ്പി പൊളിയും
ബിഎസ്പിയുമായി ആസാദ് യോജിച്ച് പോകില്ല. കാരണം മായാവതി ആസാദിന്റെ രൂക്ഷ വിമര്‍ശകനാണ്. കഴിഞ്ഞ ദിവസം ബിഎസ്പിയിലെ മുന്‍ നേതാക്കളെ അദ്ദേഹം നേരിട്ട് കണ്ടിരുന്നു. ആ ദിവസം തന്നെ മുന്‍ ബിഎസ്പി നേതാക്കളായ രാംലഖന്‍, ചൗരസ്യ, ഇസാരുള്‍ ഹഖ്, അശോക് ചൗധരി എന്നിവര്‍ ഭീം ആര്‍മിയില്‍ ചേര്‍ന്നു. ബിഎസ്പിയില്‍ അംബേദ്ക്കര്‍ ആശയം പുലര്‍ത്തുന്നവരെല്ലാം ഭീം ആര്‍മിയിലേക്ക് പോവുകയാണ്. യുപിയില്‍ ബിഎസ്പിയുടെ പതനം ഇതോടെ പൂര്‍ണമാവുകയാണ്. മായാവതി രാഷ്ട്രീയം അവസാനിപ്പിച്ച അവസ്ഥയിലുമാണ്.
കോണ്‍ഗ്രസിന് പ്രതീക്ഷ
കോണ്‍ഗ്രസ് വന്‍ പ്രതീക്ഷയിലാണ്. പ്രിയങ്ക ഗാന്ധി, ചന്ദ്രശേഖര്‍ ആസാദുമായി പല തവണ സംസാരിച്ചതാണ്. ആസാദിനെ ആശുപത്രിയിലെത്തിയും പ്രിയങ്ക കണ്ടിരുന്നു. ഇതെല്ലാം സമാജ് വാദി പാര്‍ട്ടിയുമായി വിട്ട് മറ്റൊരു സഖ്യത്തിനുള്ള തയ്യാറെടുപ്പുകളാണ്. ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് കോണ്‍ഗ്രസുമായി ചേരുന്നതിന് യാതൊരു എതിര്‍പ്പുമില്ല. അതേസമയം എസ്പിയുമായി ചേര്‍ന്ന് മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഭീം ആര്‍മിക്കൊപ്പം ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കും. ദളിത് ഐക്യത്തിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാം.
യോഗിക്ക് പണി
ചന്ദ്രശേഖര്‍ ആസാദിനെ യോഗി ആദിത്യനാഥ് ഏഴുതി തള്ളിയിരിക്കുകയാണ്. എന്നാല്‍ മോദി ഫാക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഫലിക്കില്ലെന്ന കാര്യം അദ്ദേഹം മറന്നുപോയിരിക്കുകയാണ്. ഒബിസികളും ദളിതുകളുമാണ് ബിജെപിയെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ആസാദിനൊപ്പമാണ്. അദ്ദേഹം ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന നേതാവാണെന്നതും ഗുണകരമാണ്. ആസാദിന്റെ ദളിത് ഐക്യത്തെ നേരിടാന്‍ മികച്ച ഭരണമുണ്ടെങ്കില്‍ മാത്രമേ യോഗിക്ക് സാധിക്കൂ.
ഉത്തര്‍ പ്രദേശില്‍ ബിജെപിയെ വേരോടെ അറുക്കാന്‍ രാവണ്‍, 2022ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കും!