ഗൊരഖ്പൂരിൽ യോഗി വിയർക്കും, മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഭീം ആർമിയുടെ ചന്ദ്രശേഖര്‍ ആസാദ്
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന് എതിരെ മത്സരിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ചന്ദ്രശേഖര്‍ ആസാദ് ജനവിധി തേടുന്നത്.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. സ്വന്തം പാര്‍ട്ടി ഇല്ലാത്തത് കൊണ്ട് മായാവതിയെ പിന്തുണയ്ക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് അന്ന്. ഇപ്പോള്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ ആസാദ് കന്നിയങ്കത്തിന് ഒരുങ്ങുന്നത്.
'ദിലീപ് മുഖ്യസൂത്രധാരൻ', ചോദ്യം ചെയ്യണം, റേപ് കൊട്ടേഷൻ ചരിത്രത്തിലാദ്യമെന്ന് പ്രോസിക്യൂഷൻ
ജനുവരി 18ന് ആസാദ് സമാജ് പാര്‍ട്ടി ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിലേക്കുളള 33 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഗൊരഖ്പൂരില്‍ ആരാണ് മത്സരിക്കുന്നത് എന്നത് പ്രഖ്യാപിച്ചിരുന്നില്ല. ആസാദ് സമാജ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തനിച്ചായിരിക്കും മത്സരിക്കുകയെന്ന് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടും എന്നുളള പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ മാറ്റം.
രണ്ട് വര്‍ഷം മുന്‍പാണ് ആസാദ് സമാജ് പാര്‍ട്ടി രൂപീകരിക്കപ്പെത്ത്. ആസാദ് സമാജ് പാര്‍ട്ടി മത്സരിക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് ഉത്തര്‍ പ്രദേശിലേത്. നേരത്തെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടി ഭാഗ്യം പരീക്ഷിച്ചിരുന്നു. ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 5 തവണ മത്സരിച്ച് വിജയിച്ച് എംപിയായിട്ടുളളതാണ് യോഗി ആദിത്യനാഥ്. യോഗിയെ ഇത്തവണ ബിജെപി അയോധ്യയില്‍ നിന്നോ മധുരയില്‍ നിന്നോ മത്സരിപ്പിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
യോഗി ആദിത്യനാഥ് ഇതിന് മുന്‍പ് ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല എന്നുളള പ്രത്യേകതയുണ്ട്. 2017ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമ്പോള്‍ ബിജെപിയുടെ ലോക്‌സഭാ എംപി ആയിരുന്നു. പിന്നീട് എംഎല്‍സി അംഗമായി യോഗിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി 10ന് ആണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആരംഭം കുറിക്കുന്നത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കുളള 107 മത്സരാര്‍ത്ഥികളുടെ പട്ടിക ബിജെപി ഇതിനകം പുറത്ത് വിട്ടിട്ടുണ്ട്. 2017ലെ തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ 83 എണ്ണത്തിലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നു.