ഈ മണ്ണിൽ ജനിച്ചവനാണ്, ഇന്നെന്നല്ല ഒരിക്കലും രേഖ കാണിക്കില്ല, തീപ്പൊരിയായി വീണ്ടും ചന്ദ്രശേഖർ ആസാദ്!
Recommended Video
ദില്ലി: 25 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഭീ ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ ജയില്‍ മോചിതനായി. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ചന്ദ്രശേഖര്‍ ആസാദ് തീഹാര്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വന്നത്.
ഭീം ആര്‍മി പ്രവര്‍ത്തകര്‍ അടക്കം നൂറുകണക്കിന് ആളുകളാണ് ചന്ദ്രശേഖര്‍ ആസാദിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് കാത്ത് നിന്നത്. പൂമാലയണിയിച്ചും ജയ് ഭീം മുദ്രാവാക്യം മുഴക്കിയും പടക്കം പൊട്ടിച്ചും ആളുകള്‍ ആവേശത്തോടെ ചന്ദ്രശേഖര്‍ ആസാദിന്റെ മടങ്ങി വരവ് ആഘോഷിച്ചു. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ഭരണഘടന നെഞ്ചോട് ചേര്‍ത്ത് ആസാദ് പ്രഖ്യാപിച്ചു.
ആസാദ് ജമ മസ്ജിദിലേക്ക്
ബുധനാഴ്ച ജാമ്യം ലഭിച്ചുവെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി മാത്രമാണ് ആസാദിന് പുറത്തിറങ്ങാനായത്. ജയില്‍ മോചിതനായ ശേഷം ജോര്‍ബാഗിലെ കര്‍ബല ദര്‍ഗലയിലേക്ക് ചന്ദ്രശേഖര്‍ ആസാദ് പോയത് ഒരു കയ്യില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ്. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നമസ്‌ക്കാരത്തിന് ശേഷം ദില്ലി ജമാ മസ്ജിദില്‍ ആസാദ് സന്ദര്‍ശനം നടത്തും. ഉത്തര്‍ പ്രദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് ജമാ മസ്ജിദില്‍ പോകാന്‍ കോടതി ആസാദിന് അനുമതി നല്‍കിയിരുന്നു.
ദില്ലിയിൽ പ്രവേശിക്കരുത്
രാമദാസ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും ക്രിസ്ത്യന്‍ പളളിയിലും പോയ ശേഷമാവും ചന്ദ്രശേഖര്‍ ആസാദ് സ്വദേശമായ സഹാരന്‍പൂരിലേക്ക് മടങ്ങിപ്പോവുക. അടുത്ത ഒരു മാസത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുത് എന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുതെന്നുമാണ് ജാമ്യം നല്‍കുമ്പോള്‍ കോടതി ഉപാധി വെച്ചിരിക്കുന്നത്. ഈ കോടതി ഉത്തരവില്‍ ഇളവ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
പോരാട്ടം തുടരും
കരിനിയമം പിന്‍വലിക്കും വരെ തന്റെ പോരാട്ടം പൂര്‍വ്വാധികം ശക്തിയോടെ തുടരുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം റാലികള്‍ നടത്തുമെങ്കില്‍ താന്‍ 1500 റാലികള്‍ നടത്തുമെന്ന് ആസാദ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ താന്‍ ജമാ മസ്ജിദില്‍ പ്രസംഗം നടത്തുകയായിരുന്നില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ഭരണഘടന വായിക്കുന്നത് കുറ്റമാണോ?
മറിച്ച് താന്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് അനുസരിച്ചാണ് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത്. ഇനിയും അതങ്ങനെ തന്നെ തുടരുന്നു. ഭരണഘടനയുടെ ആമുഖം വായിക്കുന്നത് ക്രിമിനല്‍ കുറ്റമാണോ എന്നും ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ദില്ലി പോലീസ് നിസ്സഹായരാണ് എന്നും ചന്ദ്രശേഖര്‍ ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വെടിയേൽക്കുക പോലും ഉത്തരവാദിത്തം
ജാമ്യത്തിന് മുന്നോട്ട് വെച്ചിരിക്കുന്ന ഉപാധികള്‍ക്കെതിരെ അപ്പീല്‍ നല്‍കും. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഈ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് തന്റെ പോരാട്ടം. രാജ്യത്തെ വീണ്ടും വിഭജിക്കാനുളള നീക്കം നടക്കുമ്പോള്‍ തടവിലാകുക എന്നത് മാത്രമല്ല വെടിയേറ്റു വാങ്ങുക എന്നതും പൗരന്റെ ഉത്തരവാദിത്തമാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല
ഈ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല. ഇത് നമ്മുടെ മണ്ണാണ്. ജീവിക്കാന്‍ വേണ്ടി ഈ രാജ്യത്തെ തിരഞ്ഞെടുത്തവരാണ്. അല്ലാതെ അറിയാതെ വന്ന് പെട്ടവരല്ല. ഈ രാജ്യത്തെ പൗരന്മാരോട് രേഖ ചോദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഹിന്ദു രാഷ്ട്രമുണ്ടാക്കുക എന്നത് ആര്‍എസ്എസിന്റെ അജണ്ടയാണ്. ആര്‍എസ്എസിനെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ എന്‍ആര്‍സിയും സിഎഎയും എന്‍പിആറും നടപ്പിലാക്കുന്നത്. അത് അനുവദിക്കില്ല.
ഒരിക്കലും രേഖ കാണിക്കില്ല
ജനം തീരുമാനിക്കുന്നത് മാത്രമേ നടക്കൂ. സര്‍ക്കാര്‍ ഈ നീക്കം പുനപരിശോധിക്കുക തന്നെ വേണം. രാജ്യം മുഴുവന്‍ ഈ നിയമത്തിന് എതിരാണ്. എന്നാല്‍ അത് മാധ്യമങ്ങള്‍ക്ക് കാണുന്നില്ല എന്നേയുളളൂ. പൗരത്വം തെളിയിക്കാനുളള രേഖ കാണിക്കുമോ എന്ന ചോദ്യത്തിന് ചന്ദ്രശേഖര്‍ ഇന്നെന്നല്ല ഒരിക്കലും രേഖ കാണിക്കില്ലെന്നാണ് മറുപടി. ചന്ദ്രശേഖര്‍ ഈ മണ്ണില്‍ ജനിച്ചവനാണെന്നും രേഖ കാണിക്കാന്‍ വേണ്ടി ജനിച്ചതല്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.