ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് തീഹാർ ജയിലിന് പുറത്തേക്ക്, കടുത്ത ഉപാധികളോടെ ജാമ്യം!
ദില്ലി: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. കടുത്ത ഉപാധികളോടെയാണ് ദില്ലി കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ 25 ദിവസത്തെ തീഹാര്‍ ജയില്‍ വാസത്തിന് ശേഷം ചന്ദ്രശേഖര്‍ ആസാദ് പുറത്തിറങ്ങും. അടുത്ത നാലാഴ്ച ദില്ലിയില്‍ പ്രവേശിക്കരുത്, ഒരു മാസത്തേക്ക് പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത് എന്നിങ്ങനെയുളള ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. മാത്രമല്ല ചികിത്സയ്ക്കായി ദില്ലിയില്‍ വരണമെങ്കില്‍ അക്കാര്യം മുന്‍കൂട്ടി പോലീസിനെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സ്വന്തം നാടായ ഉത്തര്‍ പ്രദേശിലെ ഷഹരന്‍പൂരിലേക്ക് പോകുന്നതിന് മുന്‍പ് ദില്ലി ജമാ മസ്ജിദില്‍ പോകാന്‍ അനുവദിക്കണം എന്ന ചന്ദ്രശേഖര്‍ ആസാദിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ജമാ മസ്ജിദില്‍ വെച്ചാണ് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിനിടെ ദില്ലി പോലീസ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി ആസാദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഡിസംബര്‍ 21 മുതല്‍ 25 ദിവസത്തോളമായി തീഹാര്‍ ജയിലില്‍ തടവിലായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. അദ്ദേഹത്തെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും പുറത്തും ശക്തമായ പ്രതിഷേധം നടന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്നും ദില്ലി എയിംസിലേക്ക് മാറ്റി ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഡോക്ടര്‍ രംഗത്ത് വന്നത് ആശങ്കകള്‍ക്കിടയാക്കി.
കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യം പരിഗണിക്കവേ ദില്ലി തീഹ് ഹസാരി കോടതി ജഡ്ജ് കാമിനി ലോ ദില്ലി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കാനുളള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് ആസാദിന്റെ ചില പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ വാദിച്ചു. എ്‌നാല്‍ ജുമാ മസ്ജിദില്‍ പ്രതിഷേധിക്കണം എന്നുളള പോസ്റ്റുകള്‍ എങ്ങനെ കലാപത്തിന് ആഹ്വാനം ചെയ്യലാകും എന്ന് ചോദിച്ച കോടതി ജമാ മസ്ജിദ് പാകിസ്താനിലാണ് എന്ന പോലെയാണ് നിങ്ങളുടെ പെരുമാറ്റം എന്നും വിമര്‍ശനം ഉന്നയിച്ചു.