ബിജെപിയെ രണ്ടിടത്ത് പൂട്ടും.... കളത്തിലിറങ്ങി ചന്ദ്രശേഖര്‍ ആസാദ്, കോണ്‍ഗ്രസിന് പ്രതീക്ഷ ഇങ്ങനെ
ദില്ലി: ബീഹാറില്‍ പ്രതിപക്ഷ വീര്യത്തേക്കാള്‍ കുതിച്ചുയരാന്‍ ചന്ദ്രശേഖര്‍ ആസാദ്. നിതീഷ് കുമാറിന്റെ ജെഡിയു നേട്ടമുണ്ടാക്കുന്ന കരുതുന്നതിനിടയിലാണ് ദളിത് ഐക്യവുമായി ആസാദിന്റെ വരവ്. ബീഹാറില്‍ ആസാദിന്റെ ഓരോ റാലിക്കും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ മലക്കംമറിഞ്ഞ നിതീഷ് കുമാറിന് ആസാദിന്റെ ദളിത് മുസ്ലീം ഐക്യത്തില്‍ നിന്ന് വലിയ വെല്ലുവിളി നേരിടേണ്ടി വരും.
അതേസമയം കോണ്‍ഗ്രസിന് ആസാദിന്റെ വരവ് ശുഭപ്രതീക്ഷയാണ്. മഹാസഖ്യത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവില്‍ നിന്ന് ആസാദിനൊപ്പം ചേരാനുള്ള അനുമതി വാങ്ങാനാണ് ശ്രമം. ആസാദിനെ സഖ്യത്തിന്റെ ഭാഗമാക്കണമെങ്കില്‍ നല്ലൊരു ശതമാനം സീറ്റ് നല്‍കേണ്ടി വരും. അതിന് പകരം ഭീം ആര്‍മിയുമായി യോജിച്ച് അവര്‍ക്കും കൂടി താല്പര്യമുള്ള സ്ഥാനാര്‍ത്ഥികളെ നിയമിക്കാനാവും കോണ്‍ഗ്രസിന്റെ ശ്രമം.
നിതീഷിന്റെ വീഴ്ച്ച
ആസാദിന്റെ വരവോടെ ഭിന്നിക്കാന്‍ പോകുന്നത് നിതീഷ് കുമാറിന്റെ വോട്ടുകളാണ്. അതേസമയം ബിജെപിയെ ഇത് ഞെട്ടിക്കുന്നില്ല. നിതീഷിന്റെ സീറ്റ് കുറയുന്നതോടെ കൂടുതല്‍ ആധിപത്യം സഖ്യത്തില്‍ ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നിതീഷിന്റെ ശക്തമായ വോട്ടുബാങ്കാണ് മുസ്ലീങ്ങളും ദളിതുകളും. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവായ നിതീഷ് അത്തരമൊരു ജാതി സമവാക്യം തന്നെ ബീഹാറില്‍ ഉണ്ടാക്കിയിട്ടുണ്ട്. കൃത്യമായ പ്ലാനിംഗോടെയാണ് ചന്ദ്രശേഖര്‍ ആസാദ് ബീഹാറില്‍ മത്സരിക്കാന്‍ പോകുന്നത്. അതുകൊണ്ട് ബിജെപിയേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടാകുക നിതീഷിനാണ്.
ആസാദിന്റെ ലക്ഷ്യം
മാര്‍ച്ച് 15ന് ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. രണ്ട് ലക്ഷ്യങ്ങളാണ് ആസാദിന് മുന്നിലുള്ളത്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പാണ് ആദ്യത്തേത്. രാഷ്ട്രീയ പ്രഖ്യാപനമുണ്ടായാല്‍, അടുത്ത നിമിഷം ഇവിടെ പ്രവര്‍ത്തനം തുടങ്ങും. ഇതിന് വേണ്ട ഗ്രൗണ്ട വര്‍ക്കും ആരംഭിച്ചിട്ടുണ്ട്. അതിന് ശേഷം യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. പിന്നീട് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റിലും മത്സരിക്കും. കിഷന്‍ഗഞ്ച് അടക്കമുള്ള മണ്ഡലങ്ങളില്‍ ദളിത് യുവാക്കള്‍ ആസാദിനെ ഏറ്റെടുത്തതാണ് ബിജെപിയെയും നിതീഷിനെയും ആശങ്കപ്പെടുത്തുന്നത്.
ഒവൈസിയുടെ കൂട്ട്
ഒവൈസിയുമായി അദ്ദേഹം ചേര്‍ന്ന് മത്സരിക്കാനാണ് സാധ്യത. മജ്ലിസ് പാര്‍ട്ടിയുമായി ആസാദ് നേരത്തെ വേദി പങ്കിട്ടതാണ്. ഇവിടെ ജിതന്‍ റാം മാഞ്ചി അടക്കമുള്ളവര്‍ ആസാദിനൊപ്പം ചേരാനും സാധ്യത കൂടുതലാണ്. ഇത് ആര്‍ജെഡി സഖ്യത്തിന് ദോഷകരമാവും. സഖ്യത്തില്‍ കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് തേജസ്വി യാദവ്. എന്നാല്‍ ദളിത് ആഭിമുഖ്യമുള്ള എല്ലാ പാര്‍ട്ടികളെയും ഒന്നിപ്പിക്കണമെന്നാണ് ആസാദിന്റെ നിലപാട്. ഇതിനെ മാഞ്ചിയും ഉപേന്ദ്ര കുശ്വാഹയും പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ഒവൈസിയുടെ പാര്‍ട്ടി നേരത്തെ ഉപതരിഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.
മുസ്ലീം വോട്ടുകളില്‍ സ്വാധീനം
മുസ്ലീം മേഖലയില്‍ വന്‍ സ്വാധീനം ചന്ദ്രശേഖര്‍ ആസാദ് സ്വന്തമാക്കിയിട്ടുണ്ട്. ബീഹാറിലും യുപിയിലും ദില്ലിയിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വന്‍ ജനാവലി തന്നെ എത്തിയിരുന്നു. യുപിയില്‍ ഒബിസി വോട്ടുകളില്‍ ആസാദ് തൊട്ടത് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബിജെപിയുടെ വോട്ടുബാങ്കിന്റെ നട്ടെല്ലാണ് ഇത്. സുഹല്‍ദേവ് പാര്‍ട്ടിയെ ഒപ്പം ചേര്‍ത്തത് ഇതിന്റെ തുടക്കമാണ്. ബിഎസ്പിയില് നിന്ന് നൂറു കണക്കിന് നേതാക്കളാണ് ഭീം ആര്‍മിയില്‍ ചേര്‍ന്നിരിക്കുന്നത്. ലഖ്നൗവില്‍ നിന്നാണ് കൂട്ടക്കൊഴിഞ്ഞുപോക്ക്.
ബിജെപിക്ക് നെഞ്ചിടിപ്പ്
കിഴക്കന്‍ യുപിയില്‍ രാജ്ബറിന്റെ പാര്‍ട്ടിക്ക് രാഷ്ട്രീയ ശക്തിയുണ്ട്. യുപി നിയമസഭയില്‍ അവര്‍ക്ക് നാല് എംഎല്‍എമാരുമുണ്ട്. ഇവര്‍ക്ക് ദളിതുകള്‍ക്കിടയില്‍ ന്യൂനപക്ഷങ്ങള്ക്കിടയുമിലാണ് സ്വാധീനം. ബിജെപിയുടെ കോട്ടയാണ് പടിഞ്ഞാറന്‍ യുപി. ഇത്രയും നാള് പ്രതിപക്ഷ നിരയില്‍ ഇത്ര ശക്തനായൊരു നേതാവില്ലായിരുന്നു. യോഗിക്ക് ചേര്‍ന്ന എതിരാളിയാണ് ആസാദ്. ദളിതുകള്‍ യോഗി ഭരണത്തില്‍ പ്രതിഷേധത്തിലാണ്. ബിഎസ്പിയിലെ മന്ത്രിയായിരുന്ന ബാബു സിംഗ് കുശ്വാഹയും ആസാദിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ബുന്ധേല്‍ഖണ്ഡില്‍ ബിജെപിയുടെ സിംഹാസനം ഇതോടെ തെറിക്കും. ഇത് ഒബിസി ആധിപത്യ മേഖലയാണ്.
കോട്ട പൊളിയും
പശ്ചിമ യുപിയില്‍ ശക്തനായ നേതാവാണ് ആസാദ്. സഹാരണ്‍പൂര്‍, മുസഫര്‍നഗര്‍, മൊറാദാബാദ്, ബിജ്നോര്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ജനസ്വാധീനം അദ്ദേഹത്തിനുണ്ട്. നിലവില്‍ ജാട്ട്, ദളിത് മുസ്ലീം വിഭാഗത്തിന് ആസാദില്‍ വിശ്വാസമുണ്ട്. ഈ മണ്ഡലങ്ങളില്‍ ദളിത്-മുസ്ലീം ഭൂരിപക്ഷമാണ് കൂടുതല്‍. അതേസമയം ആസാദ് വന്നതോടെ ബിഎസ്പി നേതാക്കള്‍ക്ക് വന്‍ ആവേശമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍ എംഎല്‍സി സുനില്‍ ചിത്തോഡ് ഭീം ആര്‍മിയില്‍ ചേര്‍ന്നിരുന്നു. രാം ലഖന്‍ ചൗരസ്യ, ഇഷാറുല്‍ ഹഖ്, അശോക് ചൗധരി എന്നിവരും ഭീം ആര്‍മിയിലെത്തി. മായാവതി നിശബ്ദയായതോടെ പോരാട്ടത്തിന് അനുയോജ്യമായ പാര്‍ട്ടി ഭീം ആര്‍മിയാണെന്ന് ബിഎസ്പിയിലെ ഭൂരിഭാഗം നേതാക്കളും കരുതുന്നുണ്ട്.
കോണ്‍ഗ്രസിനുള്ള പ്രതീക്ഷ
ബീഹാറിലും യുപിയിലും മൂന്നാം കക്ഷിയാണ് കോണ്‍ഗ്രസ്. ആസാദിന്റെ പിന്തുണ ബീഹാറില്‍ ഉറപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ദളിത് സ്ഥാനാര്‍ത്ഥികളെ കൂടുതല്‍ മത്സര രംഗത്തിറക്കാനായിരിക്കും കോണ്‍ഗ്രസിന്റെ ശ്രമം. അതേസമയം യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വം സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പറഞ്ഞതാണ്. നേരത്തെ തന്നെ ആസാദുമായി കൈകോര്‍ക്കാന്‍ പ്രിയങ്ക ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ചാല്‍ യുപിയില്‍ 50 കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും.
ദീപേന്ദര്‍ ഹൂഡയും കുമാരി സെല്‍ജയും രാജ്യസഭയിലെത്തും... യൂത്താവാന്‍ കോണ്‍ഗ്രസ്, 50 50 നടപ്പിലാക്കും