അഭിപ്രായഭിന്നത ജനാധിപത്യത്തിന്റെ 'സേഫ്റ്റി വാള്‍വ്'; 5 'അർബൻ നക്‌സലുകള്‍ക്ക്' വീട്ടുതടങ്കൽ മാത്രം
ദില്ലി: ഭീമ കൊറെഗാവ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സംഭവം ആണ്. മാസങ്ങള്‍ക്ക് മുമ്പ് അവിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ അല്ല, പോലീസ അറസ്റ്റ് ചെയ്ത അഞ്ച് ഇടത്-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരില്‍...
എന്തായാലും വിഷയത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി ഇടപെട്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരേയും കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ആണ് കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും സെപ്തംബര്‍ അഞ്ചിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജനാധിപത്യത്തെ സംബന്ധിച്ച് ചില നിര്‍ണയ നിരീക്ഷണങ്ങളും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അഭിപ്രായ വ്യത്യാസം എന്നത് ജനാധിപത്യത്തിന്റെ സുരക്ഷാ വാള്‍വ് ആണ് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ആ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചേക്കാം എന്നും അദ്ദേഹം നിരീക്ഷിച്ചു.
സെപ്തംബര്‍ 6 ന് ആണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതുവരെ മാത്രമാണ് വീട്ടുതടങ്കല്‍. അഭിഭാഷകയായ സുധാ ഭരദ്വാജ്. തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനും ആയ വരവരറാവു, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നന്‍ ഗോള്‍സാല്‍വസ്, അരുണ്‍ ഫേരേര എന്നിവരെയാണ് കഴിഞ്ഞ ദിവസം പൂണെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായിരുന്നു അറസ്റ്റ്.
അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധംം ഉയരുകയാണ്. അതിനിടെ ആയിരുന്നു ചരിത്രകാരി റോമില ഥാപ്പര്‍, സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായിക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു ഇ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്. 'അര്‍ബന്‍ നക്‌സലുകള്‍' എന്ന വിളിപ്പേരാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഇവര്‍ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്.