ഹരിയാനയില്‍ ഹൂഡയെ വെല്ലുവിളിച്ച് രാഹുല്‍ ക്യാമ്പ്, അധ്യക്ഷ സ്ഥാനത്തില്‍ പിഴച്ചെന്ന് സുര്‍ജേവാല
ദില്ലി: ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ സംസ്ഥാന സമിതി പിടിച്ചതിന് പിന്നാലെ പ്രശ്‌നങ്ങള്‍. സംസ്ഥാനത്തെ രാഹുല്‍ ക്യാമ്പ് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. മുന്‍ ഹോദാല്‍ മണ്ഡലം എംഎല്‍എ ഉദയ്ഭന്‍ ആണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. ഒപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും സോണിയാ ഗാന്ധി നിയമിച്ചു. സംസ്ഥാനത്തെ തമ്മിലടി ഇല്ലാതാക്കാന്‍ വേണ്ടി ചെയ്തതാണ് ഇത്. എന്നാല്‍ അതിപ്പോള്‍ യുവനേതാക്കള്‍ പ്രശ്‌നമാക്കിയിരിക്കുകയാണ്. ദീര്‍ഘകാലമായി ഹരിയാന കോണ്‍ഗ്രസില്‍ തമ്മിലടിയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പുകള്‍ ജയിക്കാറില്ല. ഹൂഡയുടെ വിശ്വസ്തനാണ് ഉദയ്ഭന്‍. വിഭാഗീയതയ്ക്കിടയില്‍ അദ്ദേഹം പിടിമുറുക്കിയത് പുതിയ അധ്യക്ഷനെ കൊണ്ടുവന്നാണ്.
അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള
ഉദയ്ഭനെ പുതിയ അധ്യക്ഷനാക്കിയത് ജാതി സമവാക്യം കൂടി മുന്നില്‍ കണ്ടാണ്. ദളിത് നേതാവാണ് അദ്ദേഹം. നിലവില്‍ പ്രതിപക്ഷ സ്ഥാനം ഹൂഡയ്ക്കും, അദ്ദേഹത്തിന്റെ വിശ്വസ്തന് സംസ്ഥാന അധ്യക്ഷ സ്ഥാനവും എന്ന നിലയിലാണ് ഉള്ളത്. കുമാരി സെല്‍ജയെ കടുത്ത നീക്കത്തിനൊടുവിലാണ് മാറ്റിയത്. ഒടുവില്‍ അവര്‍ രാജി നല്‍കുകയായിരുന്നു. തന്നെ ഭൂപീന്ദര്‍ ഹൂഡ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയും സെല്‍ജയ്ക്കുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ആദ്യ പ്രശ്‌നം ടീം രാഹുല്‍ തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴുള്ള അധ്യക്ഷനേക്കാള്‍ മിടുക്കര്‍ കോണ്‍ഗ്രസിലുണ്ടായിരുന്നുവെന്ന് രാഹുലിന്റെ വിശ്വസ്തനായ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
കുല്‍ദീപ് ബിഷ്‌ണോയ് മികച്ച സംസ്ഥാന അധ്യക്ഷനാവുമായിരുന്നുവെന്നും സുര്‍ജേവാല പറഞ്ഞു. സുര്‍ജേവാലയുടെ സംസ്ഥാനം കൂടിയാണ് ഹരിയാന. അധ്യക്ഷ സ്ഥാനം കിട്ടാനായി വളരെയധികം ശ്രമിച്ചിരുന്നു ബിഷ്‌ണോയ്. എന്നാല്‍ അദ്ദേഹത്തിന് ആ പദവി കിട്ടിയില്ല. നിലവില്‍ ആദംപൂര്‍ എംഎല്‍എയാണ് അദ്ദേഹം. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഏറ്റവും ജനപ്രിയനാണ് അദ്ദേഹം. ബിഷ്‌ണോയിയെ പിന്തുണയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ രോഷം അറിയിച്ച് കൊണ്ടിരിക്കുകയാണ്. തനിക്കൊപ്പമുള്ള പ്രവര്‍ത്തകരെ പോലെ താനും ഈ വിഷയത്തില്‍ രോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരോട് ക്ഷമ പാലിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ വലിയൊരു വിഭാഗം എംഎല്‍എമാര്‍ ഭൂപീന്ദര്‍ ഹൂഡയ്‌ക്കൊപ്പമാണ്. അതിലുപരി അദ്ദേഹം ജാട്ട് നേതാവാണ്. ഹരിയാനയിലെ ഏറ്റവും പ്രബല ജനവിഭാഗമാണ് ജാട്ടുകള്‍. അവരാണ് ആര് ജയിക്കണമെന്ന് വരെ തീരുമാനിക്കുന്നത്. ഹൂഡയെ മാറ്റിയാല്‍ അതോടെ ജാട്ടുകള്‍ ഇടയും. പിന്നെ കോണ്‍ഗ്രസ് ഒരിക്കലും സംസ്ഥാനത്ത് തിരിച്ചുവരില്ല. പഞ്ചാബിലെ സാഹചര്യം മുന്നില്‍ ഉള്ളത് കൊണ്ട് റിസ്‌ക് എടുക്കാന്‍ ഹൈക്കമാന്‍ഡ് നിന്നില്ല. വേഗം തന്നെ ഹൂഡയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സമിതിയില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഹൂഡയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. ഇതോടെ സംസ്ഥാനത്ത് അദ്ദേഹത്തിന് എതിരാളികളില്ലാത്ത സാഹചര്യമാണ്.
ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ഉദയ്ഭന്‍ പഞ്ഞു. ഹൂഡ ക്യാമ്പിന് പുറമേ മറ്റ് വിഭാഗങ്ങളും കോണ്‍ഗ്രസില്‍ സജീവമാണ്. ബിഷ്‌ണോയ് വിഭാഗം ഹിസാര്‍ മേഖലയില്‍ അതിശക്തമാണ്. കുമാരി സെല്‍ജ അതുപോലെ അംബലയിലും. സുര്‍ജേവാല കൈത്താലിലും കിരണ്‍ ചൗധരി ഭീവനിയിലും അജയ് സിംഗ് യാദവ് ഗുഡ്ഗാവിലും ശക്തരാണ്. ഇവര്‍ക്കെല്ലാം വിവിധ വിഭാഗങ്ങളുടെ പിന്തുണയുണ്ട്. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചത് വിഭാഗീയത ഇല്ലാതാക്കാനാണ്. കിരണ്‍ ചൗധരിയുടെ മകള്‍ ശ്രുതി ചൗധരിയാണ് ഒരു വര്‍ക്കിംഗ് പ്രസിഡന്റ്.
അതേസമയം സെല്‍ജയുടെ വിശ്വസ്തനായ രാം കിഷന്‍ ഗുജ്ജര്‍, ഹൂഡ ക്യാമ്പിലെ ജിതേന്ദര്‍ ഭരദ്വാജ്, സുര്‍ജേവാലയുടെ വിശ്വസ്തന്‍ സുരേഷ് ഗുപ്ത, എന്നിവര്‍ക്കൊപ്പം അജയ് സിംഗ് യാദവിനെ ഒബിസി വിഭാഗം ചെയര്‍മാനുമാക്കി. പുതിയ അധ്യക്ഷന്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന വാദം ഇതിനോടകം ശക്തമായിട്ടുണ്ട്. പിന്നണിയില്‍ ഇരുന്ന് ഹൂഡ ഭരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. സുര്‍ജേവാലയും ബിഷ്‌ണോയിയും മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുള്ളവരാണ്. ഇവര്‍ രണ്ട് പേരും ഹൂഡ ക്യാമ്പിനെതിരെയാണ് നീങ്ങുന്നത്. ജാട്ടുകള്‍ ഇല്ലാതെ അധികാരം പിടിക്കാന്‍ തെളിയിച്ചയാളാണ് ബിഷ്‌ണോയിയുടെ പിതാവ് ഭജന്‍ ലാല്‍. അതേ വഴിയാണ് ബിഷ്‌ണോയിയും നീങ്ങുന്നത്.
ദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര