കേന്ദ്ര സര്‍ക്കാരിന് വമ്പന്‍ ലോട്ടറി; അറിയാതെ കൈയ്യിലെത്തുന്നത് 2.87 ലക്ഷം കോടി രൂപ, ആര്‍ബിഐ വക
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി വമ്പന്‍ ലോട്ടറി. വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയില്‍ ലഭിച്ച കോടികള്‍ വലിയ ആശ്വാസമാകും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ സാമ്പത്തിക രംഗം ശാന്തമാക്കാന്‍ പലവഴികള്‍ നോക്കുന്നതിനിടെയാണിത്. ആര്‍ബിഐയുടെ ലാഭവിഹിതം ആയിട്ടാണ് കോടികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയും ചെലവുകള്‍ കുറച്ചും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തവെയാണ് ആര്‍ബിഐയുടെ ലാഭവിഹിതം ആശ്വാസമാകുന്നത്. 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലാഭവിഹിതമായിട്ടാണ് 2.87 ലക്ഷം കോടി രൂപ ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയ ലാഭവിഹിതത്തേക്കാള്‍ കൂടുതലാണിത് എന്നതും എടുത്തുപറയണം.

ഓരോ വര്‍ഷവും പ്രവര്‍ത്തന ചെലവിനും കരുതല്‍ ധനവും മാറ്റിവച്ച് ബാക്കി വരുന്ന തുക ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കാറുണ്ട്. എങ്ങനെയാണ് കേന്ദ്ര ബാങ്കിന് വരുമാനം കിട്ടുക എന്ന് അറിയാമോ? ഇന്ത്യയുടെ കരുതല്‍ ധനം വിദേശ ബോണ്ടുകളില്‍ നിക്ഷേപിച്ച് ആര്‍ബിഐ വരുമാനമുണ്ടാക്കും. വിപണിയില്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുവഴി വിനിമയ ലാഭവും ആര്‍ബിഐക്ക് കിട്ടും.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ബോണ്ടുകളില്‍ നിക്ഷേപിച്ചും ആര്‍ബിഐ വരുമാനം കണ്ടെത്തും. റിപ്പോ വഴി ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകളില്‍ നിന്നും ആര്‍ബിഐക്ക് പലിശ വരുമാനമുണ്ട്. നോട്ട് അച്ചടിക്കുമ്പോള്‍ ലഭിക്കുന്ന സീനിയറേജ് ലാഭം വേറെ. കൂടാതെ കമ്മീഷനുകളും ആര്‍ബിഐക്ക് കിട്ടും. ഇതെല്ലാം വഴിയാണ് റിസര്‍വ് ബാങ്കിന് കൂടുതല്‍ പണം കൈയ്യിലെത്തുക.
കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം കൈമാറാനും കരുതൽ ധനം (CRB) 1.09 ലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കാനും ആർബിഐ തീരുമാനിച്ചു. ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം, സബ്സിഡി ഭാരം, സാമ്പത്തിക വളർച്ചാ മാന്ദ്യം എന്നിവയിൽ നിന്നുള്ള സമ്മർദ്ദം നേരിടുന്ന കേന്ദ്ര ധനസ്ഥിതിക്ക് വലിയ ഉത്തേജനമാകും.
എന്നാൽ, ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ ധനക്കമ്മി തടയാൻ ഇത് മതിയാകുമോ എന്നതിൽ സാമ്പത്തിക വിദഗ്ധർക്ക് ഭിന്നാഭിപ്രായമുണ്ട്. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആർബിഐ ബോർഡ് യോഗത്തിലാണ് ഈ തീരുമാനങ്ങൾ. ഡെപ്യൂട്ടി ഗവർണർമാരടക്കമുള്ള അംഗങ്ങൾ ആഗോള-ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി.
നികുതിയേതര വരുമാനത്തിൻ്റെ 90.8% വരുന്ന ഈ കൈമാറ്റം, ധനക്കമ്മിക്ക് മേലുള്ള സമ്മർദ്ദം ലഘൂകരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് & റിസർച്ചിൻ്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ ദേവേന്ദ്ര കുമാർ പന്ത് പറഞ്ഞു. ധനമന്ത്രാലയം 2026 സാമ്പത്തിക വർഷത്തിൽ ആർബിഐയിൽ നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമായി 3.15 ലക്ഷം കോടി രൂപയുടെ ലാഭവിഹിതമാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. 2027 സാമ്പത്തിക വർഷത്തിൽ വരുമാനം 3.16 ലക്ഷം കോടി രൂപയായി നിശ്ചയിക്കുകയും ചെയ്തു. CRB ലേക്കുള്ള 1.09 ലക്ഷം കോടി രൂപയുടെ കൈമാറ്റം 2025 സാമ്പത്തിക വർഷത്തിലെ 44,862 കോടി രൂപയെക്കാൾ കൂടുതലാണ്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും ബാങ്കിൻ്റെ പ്രകടനവും പരിഗണിച്ചാണ് ഈ തീരുമാനം.















Click it and Unblock the Notifications