ബിഹാർ തിരഞ്ഞെടുപ്പ്: മൂയിൽ നിന്ന് ശ്രേയസി സിംഗ്: 27 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 243 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള 27 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിട്ടുള്ളത്. ഷൂട്ടിംഗിൽ സ്വർണ്ണമെഡൽ ജേതാവായ ശ്രേയസി സിംഗാണ് ബിജെപി ടിക്കറ്റിൽ ജമൂയിൽ നിന്ന് മത്സരിക്കുന്നത്. അടുത്ത കാലത്താണ് ശ്രേയസി ബിജെപിയിൽ ചേർന്നത്.
ബിഹാറിൽ 243സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല സംബന്ധിച്ച് നിരവധി തർക്കങ്ങൾക്ക് ശേഷമാണ് ഭരണകക്ഷിയായ ജനതാദളും യുണൈറ്റഡും ബിജെപിയും തമ്മിൽ ധാരണയിലെത്തുന്നത്. ജെഡിയു 122 സീറ്റുകളും ബിജെപി 121 സീറ്റുകളിലുമാണ് മത്സരിക്കുക. എൽജെപി ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരു പാർട്ടികളും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. 143 സീറ്റുകളിൽ മത്സരിക്കുമെന്നാണ് എൽജെപി പ്രഖ്യാപിച്ചത്.

ആർജെഡി 144 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും മത്സരിക്കും. ഇത്തരത്തിലാണ് മഹാസഖ്യം സീറ്റുവിഭജനം പൂർത്തിയാക്കിയത്. അതേ സമയം ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടെ ജെഡിയു ക്വോട്ടയിൽ ഏഴ് സീറ്റുകൾ നൽകാൻ ധാരണയായിട്ടുണ്ട്. വികാസ്ഷീൽ ഇൻസാൻ പാർട്ടിയ്ക്ക് ബിജെപിയാണ് അവരുടെ ക്വോട്ടയിൽ സീറ്റുകൾ അനുവദിക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്.
ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാർ തന്നെ തുടരുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബീഹാറിൽ എൻഡിഎയുടെ തലവനായ നിതീഷ് കുമാർ തന്നെയാണ് ഗത്ബന്ധൻ സഖ്യത്തിന്റെ തലവനും. നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കുന്നവർക്ക് ഗത്ബന്ധൻ സഖ്യത്തിന്റെ ഭാഗമാകാമെന്നാണ് ബിജെപി നേതാവ് സഞ്ജയ് ജയ് സ്വാൾ വ്യക്തമാക്കിയത്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയ്യതികളിലായാണ് ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലം പുറത്തുവരുക.












Click it and Unblock the Notifications