ബീഹാറിൽ ആർക്ക് മുൻതൂക്കം..! ടൈംസ് നൗ-സി വോട്ടർ സർവ്വേ പറയുന്നത് ഇങ്ങനെ; നിതീഷ് കുമാർ തുടരുമോ?
ദില്ലി: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്ലാ മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്കാണ് കടന്നിരിക്കുകയാണ്. എന്‍ഡിഎയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നാളെ തുടക്കം കുറിക്കും.
ബിജെപി, ജെഡിയു, വിഐപി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സംഖ്യവും കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപക്ഷപാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. ഇരുമുന്നണികളും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ ടൈംസ് നൗ സി വോട്ടര്‍ സര്‍വെ ഫലം പുറത്തുവന്നിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഭരണ മികവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വവുമാണ് സര്‍വേയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്...
ജനങ്ങള്‍ തൃപ്തരാണോ
രാജ്യം മുഴുവന്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ടൈംസ് നൗ സി വോട്ടര്‍ സര്‍വെ ചര്‍ച്ച ചെയ്യുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍വെ.
എന്‍ഡിഎ സര്‍ക്കരിന്‍രെ പ്രകടനം
കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് 36.27 ശതമാനം പേരും വളരെ തൃപ്തികരമാണെന്നാണ് മറുപടി. 31.68 ശതമാനം പേരും തൃപ്തരാണ്. എന്നാല്‍ 31.58 ശതമാനം പേരും തൃപ്തനല്ലെന്നാണ് സര്‍വയിലൂടെ വ്യക്തമാകുന്നത്.
നരേന്ദ്ര മോദിയുടെ പ്രകടനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ വിലയിരുത്തുന്ന ചോദ്യമായിരുന്നു രണ്ടാമത്തേത്. ഇതില്‍ 43.89 ശതമാനം പേരും വളരെയധികം തൃപ്തരാണ്. 31.16 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണ്. എന്നാല്‍ 24.95 ശതമാനം പേരും മോദിഭരണത്തില്‍ തൃപ്തരല്ല. ഈ ചോദ്യത്തില്‍ മോദിയെ അനുകൂലിച്ചാണ് ഏറ്റവും കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.
രാഹുലോ മോദിയോ
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഒര അവസരം ലഭിച്ചാല്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിലും മുന്‍തൂക്കം നരേന്ദ്ര മോദിക്ക് തന്നെയാണ്. 66.07 ശതമാനം പേരാണ് നരേന്ദ്ര മോദിക്ക് അനുകൂലമായി വോട്ട് ചെയ്തത്. 23.73 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നത്. 5.93 ശതമാനം പേര്‍ക്കും ഇവര്‍ രണ്ട് പേരുമല്ലാതെ പുതിയൊരാള്‍ വരണമെന്നാണ് ആഗ്രഹം.
നിതീഷ് കുമാറിന്റെ ഭരണം
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന് 25.46 ശതമാനം പേര്‍ മാത്രമാണ് വളരെ തൃപ്തരായിട്ടുള്ളത്. 34.29 ശതമാനം പേര്‍ ഒരു പരിധിവരെ തൃപ്തരാണ്. എന്നാല്‍ 40.24 ശതമാനം പേരും നിതീഷ് കുമാറിന്റെ ഭരണത്തില്‍ തൃപ്തരല്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഈ അഭിപ്രായം തിരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രതിഫലിപ്പി്കുമെന്ന് കണ്ടറിയണം.
ഏറ്റവും വലിയ പ്രശ്‌നം
നിങ്ങളുടെ മുമ്പിലെ ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിന് 51.16 ശതമാനം പേരും മറുപടി നല്‍കിയിരിക്കുന്നത് തൊഴിലില്ലായ്മയാണ്. 12.61 ശതമാനം പേരും കൊറോണയും മറ്റുള്ള പകര്‍ച്ചവ്യാധികളെ കുറിച്ചുമാണ്. 7.43 ശതമാനം പേരും അഴിമതിയെ കുറിച്ചാണ് സൂചിപ്പിച്ചത്. എന്നാല്‍ 28.83 ശതമാനം പേര്‍ക്കും മറ്റ് പ്രശ്‌നങ്ങളായിരുന്നു.
പകരം വയ്ക്കാന്‍ ആഗ്രഹിക്കുന്നത്
നിങ്ങള്‍ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെടുന്നതും, പകരം വയ്ക്കാന്‍ ആഗ്രഹിക്കുന്നത് സംബന്ധിച്ചായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തില്‍ 24.1 ശതമാനം പേരും ആഗ്രഹിച്ചത് മുഖ്യമന്ത്രിയെ മാറ്റാനാണ്. 12.27 ശതമാനം പേരും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെ മാറ്റണമെന്ന് ആഗ്രഹിച്ചു. 10.19 ശതമാനം പേരും അവരുടെ സിറ്റിംഗ് എംഎല്‍എയെ മാറ്റണമെന്ന് ആഗ്രഹിച്ചു. 53.44 ശതമാനം പേരും മറ്റ് പേരുകളാണ് പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം
ബീഹാര്‍ ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നായിരുന്നു അടുത്ത ചോദ്യം. ഇതില്‍ 19.01 ശതമാനം പേരും പൂര്‍ണ സംതൃപ്തരാണ്. എന്നാല്‍ 43.32 ശതമാനം പേര്‍ ഒരു പരിധിവരെ മാത്രമാണ് തൃപ്തര്‍. 36.67ശതമാനം പേര്‍ എന്‍ഡിഎ ഭരണത്തില്‍ ഒട്ടും തൃപ്തരല്ല.
ബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദം
അർണബിന്റെ റിപ്പബ്ലിക് ടിവി ഉൾപ്പെട്ട ടിആർപി തട്ടിപ്പ് ശശി തരൂരിന് മുന്നിലേക്ക്, വിശദീകരണം തേടും
ബീഹാറിൽ കോൺഗ്രസ് തൂത്തുവാരും! കളത്തിലിറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനും