ബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി മൂന്ന് നേതാക്കളുടെ അസാന്നിധ്യം, ലാലുവും പാസ്വാനും ശരത് യാദവും
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇക്കുറി മൂന്ന് അതികായരായ നേതാക്കളുടെ അസാന്നിധ്യം അറിയുന്നുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തോളമായി ബീഹാറിന്റെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ചിരുന്ന മൂന്ന് നേതാക്കള്‍ ഇക്കുറി രംഗത്തില്ല. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, എല്‍ജെഡി നേതാവ് ശരദ് യാദവ്, എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്‍ എന്നിവരാണാ മൂന്ന് പേര്‍.
കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി
രാഷ്ട്രീയത്തില്‍ 2019ല്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍ജെപി സ്ഥാപകന്‍ രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ദില്ലിയിലെ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കഴിയവേ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. മകന്‍ ചിരാഗ് പാസ്വാന്‍ ആണ് രാം വിലാസ് പാസ്വാന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കുന്നത്. എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്ന ചിരാഗ് പാസ്വാന്‍ ജെഡിയുവിന്റെ നിതീഷ് കുമാറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുന്നണി വിടുമെന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
പാര്‍ട്ടി നിര്‍ണായക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് രാം വിലാസ് പാസ്വാന്റെ മരണം. ബീഹാര്‍ രാഷ്ട്രീയത്തെ ഉളളം കയ്യിലെന്ന വണ്ണം നിയന്ത്രിച്ചിരുന്ന ലാലു പ്രസാദ് യാദവ് 2017 മുതല്‍ ജയിലില്‍ ആണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ലാലു പ്രസാദ് യാദവ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കേസില്‍ ലാലുവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
വ്യാജ ബില്ലുകള്‍ വഴി 33.67 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ 3.5 കോടിയുടെ മറ്റൊരു തട്ടിപ്പ് കേസ് നിലവില്‍ ഉളളതിനാല്‍ ലാലു പ്രസാദ് യാദവിന് പുറത്തിറങ്ങാനാവില്ല. ജയിലില്‍ ആണെങ്കിലും പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന്റെ സീറ്റ് ചര്‍ച്ചകളും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും അടക്കം തീരുമാനിച്ചത് ലാലു തന്നെ ആയിരുന്നു.
Recommended Video
മറ്റൊരു പ്രമുഖനായ ശരദ് യാദവ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമാകാത്തതിന് കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ്. അസുഖബാധിതനായ അദ്ദേഹം ഒരു മാസത്തോളമായി ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബിജെപി ബന്ധത്തിന്റെ പേരില്‍ ജെഡിയു വിട്ട് പുറത്ത് വന്ന ശരദ് യാദവ് 2018ലാണ് ലോക് താന്ത്രിക് ജനതാ ദള്‍ രൂപീകരിച്ചത്.