എക്സിറ്റ് പോളുകൾ എൻഡിഎയെ ചതിക്കുമോ? പോളിംഗ് കൂടിയപ്പോഴെല്ലാം ബീഹാറിൽ സംഭവിച്ചത് ഇത്
എക്‌സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎ. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ ബിജെപി-ആര്‍ജെഡി സഖ്യം കേവല ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തും എന്നാണ് പ്രവചിച്ചിരിക്കുന്നത്. 150 മുതല്‍ 170 സീറ്റുകള്‍ എന്‍ഡിഎ നേടിയേക്കാം.
നാളെയാണ് ബീഹാറില്‍ വോട്ടെണ്ണല്‍ നടക്കുന്നത്. 243 നിയമസഭാ സീറ്റുകളുളള ബിഹാറില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. രണ്ട് ഘട്ടങ്ങളായാണ് ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 66.91 ശതമാനം ആയിരുന്നു പോളിംഗ്. ഇത് ബീഹാറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ആണ്.
ആദ്യഘട്ട വോട്ടെടുപ്പില്‍ 65. 08 ശതമാനവും രണ്ടാം ഘട്ടത്തില്‍ 68.76 ശതമാനവും ആയിരുന്നു പോളിംഗ്. 2020തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാള്‍ 9.62 ശതമാനം വര്‍ധനവ് ആണ് ഇക്കുറി പോളിംഗില്‍ ഉണ്ടായിട്ടുളളത്. 2020തില്‍ 57.29 ശതമാനം മാത്രമായിരുന്നു പോളിംഗ്. ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തുന്നത് ഭരണകക്ഷിക്ക് അത്ര നല്ല ഫലം നല്‍കുന്നതല്ല ബീഹാറിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ കാണാനാകുന്നത്.

ബിഹാറില്‍ എപ്പോഴൊക്കെയാണോ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 5 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന പോളിംഗ് ഉണ്ടായിട്ടുളളത് അപ്പോഴൊക്കെയും സര്‍ക്കാര്‍ താഴെ വീണിട്ടുണ്ട്. 1967ലെ തിരഞ്ഞെടുപ്പില്‍ 51. 5 ശതമാനം ആയിരുന്നു പോളിംഗ്. ഇത് 1962ലെ 44.5 ശതമാനത്തേക്കാള്‍ 7 ശതമാനം കൂടുതല്‍ ആയിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടു. സഖ്യസര്‍ക്കാരാണ് അന്ന് ബിഹാറില്‍ സര്‍ക്കാരുണ്ടാക്കിയത്.
1977ല്‍ 50.5 ശതമാനവും അതിന് ശേഷം 1980ലെ തിരഞ്ഞെടുപ്പില്‍ 57.3 ശതമാനവും ആയിരുന്നു പോളിംഗ്. അതായത് 6.8 ശതമാനം കൂടുതല്‍ പോളിംഗ് നടന്നു. അന്നും അധികാരത്തിലിരുന്ന സര്‍ക്കാര്‍ പരാജയപ്പെട്ടു. 1990ലും ഇത് ആവര്‍ത്തിച്ചു. 1985ലെ തിരഞ്ഞെടുപ്പില്‍ 56.3 ശതമാനം ആയിരുന്നു പോളിംഗ് എങ്കില്‍ 1990ലത് 62 ശതമാനമായി ഉയര്‍ന്നു. 5.7 ശതമാനം കൂടുതല്‍. അന്ന് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുകയും ജനതാ ദള്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. ഇത്തവണയും കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ കൂടുതല്‍ വോട്ടിംഗ് നടന്നിട്ടുണ്ട്. ചരിത്രം ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications