ബീഹാറിൽ മഹാസഖ്യത്തിന്റെ അന്തകനായി അസദുദ്ദീന്‍ ഒവൈസി, രൂക്ഷ വിമർശനം, തിരിച്ചടിച്ച് ഒവൈസി
പാറ്റ്‌ന: എക്‌സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ച തിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ അറ്റത്ത് നില്‍ക്കുകയാണ് തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി. സീമാഞ്ചല്‍ മേഖലയില്‍ അടക്കം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് മഹാസഖ്യത്തിന്റെ അന്തകനായിരിക്കുകയാണ് അസദുദ്ദീന്‍ ഒവൈസി.
മഹാസഖ്യം പിന്നിലേക്ക് പോയതോടെ ഒവൈസിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബിജെപിയുടെ ചാരനാണെന്നും മഹാരാഷ്ട്രയിലും യുപിയിലും എന്ന പോലെ എന്‍ഡിഎയെ സഹായിക്കുകയാണ് ഒവൈസിയെന്നുമാണ് കുറ്റപ്പെടുത്തല്‍. 5 സീറ്റുകളില്‍ വിജയിച്ച ഒവൈസി തിരിച്ചടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
തുരങ്കം വെച്ച് സഖ്യം
മഹാസഖ്യവുമായുളള സീറ്റ് ധാരണാ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ബിഎസ്പിയും ആര്‍എല്‍എസ്പിയും ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും ചേര്‍ന്ന് പുതിയ സഖ്യമുണ്ടാക്കി മത്സരിക്കാന്‍ ഇറങ്ങിയത്. 233 സീറ്റുകളിലേക്കാണ് ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. 24 സീറ്റുകളില്‍ ആണ് ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്.
വോട്ട് ഭിന്നിച്ചു
അതില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായസീമാഞ്ചലില്‍ 5 സീറ്റുകളില്‍ ഒവൈസി വിജയം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും വലിയ വോട്ട് ബാങ്കുളള മേഖല ആയിരുന്നു സീമാഞ്ചല്‍. 14 സീറ്റുകളോളം ഇവിടെ ഇരുപാര്‍ട്ടികള്‍ക്കുമായി ഉണ്ടായിരുന്നു. എന്നാല്‍ ഒവൈസി മത്സരിക്കാന്‍ എത്തിയതോടെ ഇവിടെ വോട്ടുകള്‍ ഭിന്നിച്ചു.
തിരിച്ചടി മഹാസഖ്യത്തിന്
നേരത്തെ മഹാസഖ്യം വിജയിച്ചിരുന്ന സീറ്റുകളില്‍ ഒവൈസിയും എന്‍ഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ഇത് മഹാസഖ്യത്തിന്റെ ആകെ തിരഞ്ഞെടുപ്പ് ഫലത്തിലും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2015ലും സീമാഞ്ചലില്‍ മത്സരിച്ചിരുന്നുവെങ്കിലും ഒവൈസിക്കും കൂട്ടര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ഒവൈസിക്കെതിരെ വലിയ വിമര്‍ശനം
ഇത്തവണ പൗരത്വ നിയമ വിഷയത്തിലടക്കം ഒവൈസിയുടെ ശക്തമായ നിലപാടുകളാണ് സീമാഞ്ചലിലും ചലനമുണ്ടാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മഹാസഖ്യം തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഒവൈസിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നു. ഒവൈസി ബിജെപിയുടെ സഖ്യകക്ഷിയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
നിലപാട് അതിനിര്‍ണായകം
തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് ബീഹാറിലെ ജനങ്ങളില്‍ നിന്നും ചുട്ട മറുപടിയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബീഹാറില്‍ തൂക്ക് സര്‍ക്കാരാണ് ഉണ്ടാകുന്നത് എങ്കില്‍ ഒവൈസിയുടെ നിലപാട് അതിനിര്‍ണായകമാവും. പാര്‍ട്ടി ആരെ പിന്തുണയ്ക്കണം എന്നതില്‍ അന്തിമ തീരുമാനം ഒവൈസിയുടേത് ആയിരിക്കും.
ബിജെപിയെ പിന്തുണയ്ക്കില്ല
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വന്നാല്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പിടിഐയോട് പ്രതികരിച്ചു. ബിജെപിക്ക് എതിരെ ആയിരിക്കും എക്കാലത്തും തങ്ങളുടെ പോരാട്ടം എന്നും ഒവൈസി പ്രതികരിച്ചു. തങ്ങളെ വോട്ട് തീനികളെന്ന് വിളിച്ചവര്‍ക്ക് ഇന്നത്തേക്കും ഭാവിയിലേക്കുമുളള ചുട്ട മറുപടി കിട്ടിയെന്നും ഒവൈസി പ്രതികരിച്ചു.
Recommended Video