തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് തിരിച്ചടി; മുൻ മന്ത്രിയായ എംഎൽഎ പാർട്ടി വിട്ടു
പാട്ന; നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആർജെഡിക്ക് തിരിച്ചടി നൽകി എംഎൽഎ പാർട്ടി വിട്ടു. അഞ്ച് തവണ എംഎൽഎയും മുൻ മന്ത്രിയുമായ മുനേശ്വർ ചൗധരിയാണ് പാർട്ടി വിട്ടത്. സരൻ ജില്ലയിലെ ഗാർഖ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുനേശ്വർ. പപ്പു യാദവിന്റെ ജന അധികാര്‍ പാര്‍ട്ടി (ജെഎപി)യിലാണ് മുനേശ്വർ ചേർന്നത്. പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു മുനേശ്വരിന്റെ പാർട്ടി പ്രവേശം.

2015 മുതൽ 2017 വരെ നിതീഷ് കുമാർ സർക്കാരിൽ മൈൻ ആന്റ് ജിയോളജി വകുപ്പ് മന്ത്രിയായിരുന്നു മുനേശ്വർ. കഴിഞ്ഞ 35 വർഷമായി ആർജെഡി തലവൻ ലാലു പ്രസാദ് യാദവിനൊപ്പമായിരുന്നു താൻ എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പണവും അധികാരമവും ഉള്ളവർ പാർട്ടിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണെന്ന് മുനേശ്വർ കുറ്റപ്പെടുത്തി. അതേസമയം തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് മുനേശ്വർ പാർട്ടി വിട്ടതെന്നന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ ജെഎപി ടിക്കറ്റിൽ ഗാർഖയിൽ നിന്ന് മുനേശ്വർ മത്സരിക്കും.
അതേസമയം മുനേശ്വറിനപ്പം സാമൂഹിക പ്രവർത്തക റാണി ചൗധരിയും പപ്പു യാദവിന്റെ പാർട്ടിയിൽ ചേർന്നു.ബാഗൽപൂരിൽ നിന്നും ജെഎപി ടിക്കറ്റിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റാണി ചൗധരി പറഞ്ഞു.
ഇക്കുറി പപ്പു യാദവിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചിരുന്നു. പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് അലയൻസിന് (പിഡിഎ) എന്നാണ് മുന്നണിയുടെ പേര്. പുതിയ സഖ്യത്തിന് ദലിത്, ന്യൂനപക്ഷ വോട്ട്ബാങ്കിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖർ ആസാദ് രാവണിന്റെ ആസാദ് സമാജ് പാർട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ ആഘഡി (വി.ബി.എ)എസ്ഡിപിഐ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ബഹുജൻ മുക്തി പാർട്ടി എന്നിവയാണ് മുന്നണിയിലെ കക്ഷികൾ.












Click it and Unblock the Notifications