നിതീഷുമായി മിണ്ടിയിട്ട് ഒരു വര്‍ഷം!! വെളിപ്പെടുത്തി ചിരാഗ് പാസ്വാന്‍, ഒളി നോട്ടവുമായി കോണ്‍ഗ്രസ്
പട്‌ന: ബിഹാര്‍ ഭരണസഖ്യത്തില്‍ ഭിന്നത മറനീക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചിട്ട് ഒരു വര്‍ഷമായെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ വെളിപ്പെടുത്തി. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം സഖ്യകക്ഷിയായ എല്‍ജെപി ഉന്നയിക്കുന്നതിനിടെയാണ് ചിരാഗിന്റെ വാക്കുകള്‍. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്.
എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതില്‍ ബിജെപിക്ക് ആശങ്കയുണ്ട്. ഈ അവസരം മുതലെടുക്കാനാകുമോ എന്നാണ് കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടേയും നോട്ടം. എല്‍ജെപിയെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...
ഭാവി നീക്കം എങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ജെപി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. എന്‍ഡിഎ സഖ്യത്തിലാണിപ്പോള്‍ എല്‍ജെപിയുള്ളത്. ബിജെപിയും ജെഡിയുവുമാണ് മറ്റു കക്ഷികള്‍. നിതീഷ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
ചിരാഗ് പാസ്വാനാണ് എല്ലാം
നിതീഷിന്റെ നേതൃത്വം അംഗീകരിക്കാന്‍ രാംവിലാസ് പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും താല്‍പ്പര്യമില്ല. എല്‍ജെപിയുടെ എല്ലാ കാര്യങ്ങളുടെയും അന്തിമ തീരുമാനം ഇപ്പോള്‍ ചിരാഗിന്റേതാണ്. അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചിട്ട് ഒരു വര്‍ഷമായി എന്ന് വെളിപ്പെടുത്തിയത്.
ഭിന്നതയുടെ ആഴം
സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് മിനുട്ട് സംസാരിച്ചിരുന്നു. അതല്ലാതെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിതീഷ് കുമാറുമായി സംസാരിച്ചിട്ടില്ലെന്നാണ് ചിരാഗ് പറഞ്ഞത്. സഖ്യകക്ഷി നേതാക്കള്‍ മിണ്ടുന്നില്ല എന്നത് ഇരു പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
എല്‍ജെപിക്ക് അംഗമില്ല
നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ എല്‍ജെപിക്ക് അംഗമില്ല. എങ്കിലും ഇവര്‍ സഖ്യം തുടരുന്നുണ്ട്. കേന്ദ്രത്തില്‍ ബിജെപിക്ക് കീഴിലും ബിഹാറില്‍ ജെഡിയുവിന് കീഴിലുമാണ് എന്‍ഡിഎ പ്രവര്‍ത്തിക്കുന്നത്. എങ്കിലും നിതീഷ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ജെപി പലപ്പോഴും രംഗത്തുവരുന്നതാണ് ഇവര്‍ക്കിടയിലെ പ്രശ്‌നം.
കടുത്ത വിമര്‍ശനം
കൊറോണ പ്രതിരോധം, ലോക്ക് ഡൗണ്‍ പ്രഖ്യാപനം, പ്രളയ ദുരിതാശ്വാസം എന്നീ കാര്യങ്ങളിലെല്ലാം നിതീഷ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ചിരാഗ് പാസ്വാന്‍. ബിജെപിയുമായോ എന്‍ഡിഎയിലെ മറ്റു കക്ഷികളുമായോ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നമില്ലെന്നും ജെഡിയുവുമായി അങ്ങനെ അല്ലെന്നും അദ്ദേഹം തുറന്നുപറയുന്നു.
കാര്യമാക്കേണ്ട
രണ്ടു സീറ്റ് മാത്രമുള്ള പാര്‍ട്ടിയുടെ നേതാവിനെ അത്ര കാര്യമാക്കേണ്ട എന്നാണ് ചിരാഗ് പാസ്വാന്‍െ വിമര്‍ശനത്തോടുള്ള ജെഡിയു നേതാക്കളുടെ പ്രതികരണം. ബിഹാറിലെ ദളിത് മുഖമാണ് രാം വിലാസ് പാസ്വാന്‍. എന്നാല്‍ ദളിതുകളെ കൂടെ നിര്‍ത്താന്‍ ജെഡിയു ശ്രമിക്കുന്നുണ്ട്. എച്ചഎഎം നേതാവ് ജിതന്‍ റാം മാഞ്ചിയെ കൂടെ നിര്‍ത്താനാണ് ജെഡിയു നീക്കം. മാഞ്ചിയും പാസ്വാനും ദളിത് നേതാക്കളാണ്.
മതവുമില്ല, ജാതിയുമില്ല
നിതീഷ് കുമാറിന്റെ നീക്കം മനസിലാക്കിയ എല്‍ജെപി മതവുമില്ല, ജാതിയുമില്ല, എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് പരസ്യത്തില്‍ പറയുന്നത്. 2005 ല്‍ തുടങ്ങിയ പോരാണ് ഇരുപാര്‍ട്ടികളും തമ്മില്‍. ഇപ്പോള്‍ അത് രൂക്ഷമായിരിക്കുന്നു. ഇതാണ് ബിജെപിക്ക് ആശങ്ക വര്‍ധിപ്പിക്കുന്നത്.
തനിച്ച് മല്‍സരിക്കണം
എന്‍ഡിഎയില്‍ തുടരണം, കൂടുതല്‍ സീറ്റ് കൈവശപ്പെടുത്തണം എന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന എല്‍ജെപി നേതൃ യോഗത്തിലെ ഒരു അഭിപ്രായം. സഖ്യം വേണ്ട, ഇത്തവണ തനിച്ച് മല്‍സരിക്കാം. സംസ്ഥാനത്തെ പകുതി സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താം. പ്രധാനമായും ജെഡിയു മല്‍സരിക്കുന്ന സീറ്റുകളില്‍- ഇതാണ് മറ്റൊരു അഭിപ്രായം.
രാഷ്ട്രീയ സ്ഥിരത ഇല്ല
എല്‍ജെപിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സ്ഥിരത അവര്‍ കാണിക്കാറില്ല. ജനതാദളില്‍ നിന്ന് വേര്‍പ്പെട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച പാസ്വാന്‍ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിലായിരുന്നു. 2005ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും ആര്‍ജെഡിക്കെതിരെ മല്‍സരിക്കുകയും ചെയ്തു. 2009ലും 2010ലും ആര്‍ജെഡിക്കൊപ്പം നിന്നു. 2014ല്‍ എന്‍ഡിഎക്കൊപ്പം ചേര്‍ന്നു.
ജെഡിയു സമ്മതിക്കുന്നില്ല
2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപിക്ക് 3 സീറ്റുണ്ടായിരുന്നു. 2015ല്‍ ഇത് രണ്ടായി കുറഞ്ഞു. ഇത്തവണ കൂടുതല്‍ സീറ്റ് നേടുമെന്ന് എല്‍ജെപി പറയുന്നു. കൂടുതല്‍ സീറ്റില്‍ മല്‍സരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ജെഡിയു സമ്മതിക്കുന്നില്ല. ഇതാണ് സഖ്യത്തിലെ പ്രശ്‌നം.
എല്‍ജെപിയെ തകര്‍ത്തു
2005ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 29 സീറ്റ് നേടിയിരുന്നു എല്‍ജെപി. എന്നാല്‍ എല്‍ജെപിയില്‍ ഭിന്നതയുണ്ടാക്കി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചിലരെ അടര്‍ത്തി. 19 പേര്‍ കുറഞ്ഞു. 2010ല്‍ മൂന്ന് സീറ്റായും 2015ല്‍ രണ്ടു സീറ്റായും കുറഞ്ഞു. എല്‍ജെപിയെ തകര്‍ക്കാന്‍ നിതീഷ് കരുനീക്കം നടത്തിയെന്നാണ് എല്‍ജെപിയുടെ ആരോപണം.
മാഞ്ചിയുടെ വരവ്
എന്‍ഡിഎ സഖ്യത്തിലേക്ക് ജിതന്‍ റാം മാഞ്ചി കൂടി എത്തിയാല്‍ എല്‍ജെപിയുടെ പദവി വീണ്ടും ഇടിയും. ഈ അവസരത്തില്‍ എല്‍ജെപിയെ കൂടെ കൂട്ടാല്‍ മഹാസഖ്യത്തിലെ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് സൂചനകള്‍. പക്ഷേ, ബിജെപിയുമായി നല്ല ബന്ധം തുടരുന്ന എല്‍ജെപി മഹാസഖ്യത്തില്‍ ചേരാന്‍ സാധ്യത കുറവാണ്.