ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു
പാട്ന: നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കിയായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം എന്‍ഡിഎ അവസാനിപ്പിച്ചത്. ബിഹാറിലെ നാല് തിരഞ്ഞെടുപ്പ് റാലികളിലാണ് നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തത്.
റാലിയിലുടനീളം തേജസ്വിക്കും രാഹുലിനുമെതിരെയായിരുന്നു നരേന്ദ്ര മോദി ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ബിഹാറിലെ ജനങ്ങള്‍ എന്‍ഡിഎയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും മോദി പറഞ്ഞു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ ഞങ്ങള്‍ വരുമെന്ന് ഉറപ്പിച്ചതായി മോദി പറഞ്ഞു. ജനങ്ങള്‍ വലിയ തോതിലാണ് ഇത്തവണ വോട്ടു ചെയ്യാനെത്തിയത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പണ്ഡിതരുടെ എല്ലാ പ്രവചനങ്ങളും തെറ്റിയെന്നും മോദി പറഞ്ഞു. ചപ്രയിലാണ് മോദി പ്രചാരണിനായി എത്തിയത്. നിതീഷ് കുമാര്‍ നാലാമതും ബീഹാറില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മോദി അവകാശപ്പെട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന പ്രഖ്യാപനുവുമായിട്ടായിരുന്നു ആര്‍ജെഡി-കോണ്‍ഗ്രസ് മഹാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി യാദവ് ഇന്ന് കളം പിടിച്ചത്. സര്‍ക്കാര്‍ ജീവനക്കരോട് 50 വയസില്‍ വിരമിക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി 70 വയസായിട്ടും തന്റെ ഔദ്യോഗിക പദവിയില്‍ തുടരുകയാണ്. ഇത്തവണ ജനങ്ങള്‍ നിതീഷ് കുമാറിനോട് വിരമിക്കാന്‍ ആവശ്യപ്പെടുമെന്നും തേജസ്വി യാദവ് പറഞ്ഞു.
94 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ പോവുന്നത്. നന്ദകിഷോർ യാദവ് (പട്ന സാഹിബ്), രന്ധീർ സിംഗ് (മധുബൻ), ശ്രാവൺ കുമാർ (നളന്ദ), തേജശ്വി യാദവ് (രഘോപൂർ), തേജ്പ്രതാപ് യാദവ് (ഹസൻപൂർ), ലവ് സിൻഹ (ബങ്കിപൂർ) എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബര്‍ 28ന് കഴിഞ്ഞിരുന്നു. 71 മണ്ഡലങ്ങളിലായിരുന്നു ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.












Click it and Unblock the Notifications