വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹം നിർത്തിവെച്ച് വധു ഇറങ്ങിപ്പോയി
Recommended Video
പാട്ന: വിവാഹ വേദിയിൽ കുടിച്ച് ലക്കുകെട്ട് കയറിവന്ന വരനെ വേണ്ടെന്ന് വച്ച് വധു. ബീഹാറിലെ ദുര്രി ചപിയ ഗ്രാമത്തിലാണ് സംഭവം. ഇരുപതുകാരിയായ റിങ്കി കുമാരിയുടെയും ബാബ്ലു കുമാറിന്റെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്.
വിവാഹവേദിയിൽ വരനെയും കാത്തിരുന്ന റിങ്കി കുമാരി കണ്ടത് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കുവാൻ പോലും സാധിക്കാതെ മദ്യലഹരിയിൽ നിൽക്കുന്ന വരനെയാണ്. ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും മനസിലാക്കാനുള്ള ബോധം ബബ്ലുവിനുണ്ടായിരുന്നില്ലെന്ന് റിങ്കിയുടെ പിതാവ് പറയുന്നു.
വേദിയ്ക്കരികിലെത്തിയ വരൻ അപമര്യാദയായി പെരുമാറുകയും കൂടി ചെയ്തതോടെ വിവാഹം നിർത്തിവയ്ക്കാൻ വധു മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. റിങ്കി കുമാരിയെ അനുനയിപ്പിക്കാൻ ഇരു വീട്ടുകാരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
വിവാഹം നിർത്തിവെച്ചതിന് പിന്നാലെ സ്ത്രീധന തുക മുഴുവൻ തിരിച്ചുവാങ്ങിയ ശേഷമാണ് വരനേയും കൂട്ടരേയും മടങ്ങാൻ നാട്ടുകാർ അനുവദിച്ചത്. 2016ൽ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനമാണ് ബീഹാർ. എങ്കിലും സംസ്ഥാനത്ത് അനധികൃത മദ്യവിൽപ്പന സജീവമായി നടക്കുന്നുണ്ടെന്നാണ് സാമൂഹ്യപ്രവർത്തകർ പറയുന്നത്. സമാനമായ സംഭവം ഇതിന് മുൻപും ബീഹാറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചികിത്സാ സഹായത്തിന്റെ മറവിൽ ശല്യം ചെയ്യുന്നു, നടനെതിരെ പരാതിയുമായി വിജയലക്ഷ്മി