രാഹുൽ ഗാന്ധി രാജി പിൻവലിക്കുന്നില്ലെങ്കിൽ തീ കൊളുത്തും! ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസുകാർ!
പാറ്റ്‌ന: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി രാജി പിന്‍വലിക്കുന്നില്ലെങ്കില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യും എന്നാണ് ബീഹാറില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി. ആത്മഹത്യാ ഭീഷണി മുഴക്കി ബീഹാറിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.
ജൂലൈ 11ന് പ്രതിഷേധ സൂചകമായി പാറ്റ്‌നയില്‍ വെച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യും എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജി വെച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ബീഹാറില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്.
മസ്തിഷ്‌ക ജ്വരം ബാധിച്ച 150ല്‍ അധികം കുട്ടികള്‍ മരിച്ച മുസാഫര്‍ നഗറിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് രാഹുല്‍ഗാന്ധി പാറ്റ്‌നയില്‍ എത്തുന്നത്. ബിഹീര്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്.
Recommended Video
എല്ലാ കളളന്മാരുടേയും പേര് മോദിയെന്നാണ് എന്ന് കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഈ പരാമര്‍ശത്തിന് എതിരെയാണ് സുശീല്‍ കുമാര്‍ മോദി കോടതിയെ സമീപിച്ചത്. വായ്പ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദി, ലളിത് മോദി എന്നിവരെ സൂചിപ്പിച്ചും നരേന്ദ്ര മോദിയെ പരിഹസിച്ചുമായിരുന്നു അന്നത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പട്‌ന സാഹിബിലെത്തിയതാണ് രാഹുലിന്റെ അവസാന ബീഹാര്‍ സന്ദര്‍ശനം.