സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് പിൻവലിച്ചത് 50 കോടി: എന്തുകൊണ്ട് മൌനം പാലിക്കുന്നു? ബിഹാർ ഡിജിപി
പട്ന: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസും ബിഹാർ പോലീസും തമ്മിലുള്ള വാക്പോര് തുടരുന്നു. സുശാന്ത് സിംഗ് രാജ് പുത്തിന്റെ പിതാവ് കെകെ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് അന്വേഷിക്കുന്ന കേസിൽ ബിഹാർ പോലീസ് സമാന്തര അന്വേഷണം നടത്തുന്നത്. ബിഹാർ പോലീസിന്റെ നീക്കത്തോട് അതൃപ്തി പ്രകടിപ്പിച്ച മുംബൈ പോലീസ് സുശാന്ത് സിംഗിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ബിഹാർ പോലീസിന് നൽകായും തയ്യാറായിരുന്നില്ല.

അക്കൌണ്ടിലെ പണം എവിടെ?
കഴിഞ്ഞ നാല് വർഷത്തനിടെ സുശാന്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് 50 കോടി രൂപയാണ് എത്തിയത്. ഈ പണമെല്ലാം അക്കൌണ്ടിൽ നിന്ന് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. 15 കോടിയ്ക്ക് പുറമേ കഴിഞ്ഞ ഒരു വർഷത്തിനിടെ അക്കൌണ്ടിലെത്തിയ 17 കോടിയിൽ 15 കോടി രൂപയും പിൻവലിച്ചിട്ടുണ്ട്. ഇതൊരു നിർണായക സൂചനയായിട്ട് കൂടി എന്തുകൊണ്ട് മുംബൈ പോലീസ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ഉന്നയിക്കുന്ന ചോദ്യം. ഞങ്ങൾ മിണ്ടാതിരിക്കാൻ പോകുന്നില്ല. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള നിർണായകമായ കാര്യങ്ങൾ കേസ് അന്വേഷണത്തിൽ നിന്ന് വിട്ടുകളഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി മൂന്നോളം അക്കൌണ്ടുകളിലേക്കായി മാറ്റിയതായി നടന്റെ പിതാവും പരാതിയിൽ ആരോപിച്ചിരുന്നു.

മുംബൈ പോലീസിന് വിമർശനം
മുംബൈ മുനിസിപ്പൽ അധികൃതർ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ക്വാറന്റൈനിലാക്കിയതിനെതിരെ നേരത്തെ ബിഹാർ ഡിജിപി ശക്തമായി പ്രതികരിച്ച് രംഗത്തത്തിയിരുന്നു. എസ്പി വിനയ് തിവാരിയെയാണ് ക്വാറന്റൈനിലാക്കിയിട്ടുള്ളത്. സുശാന്ത് സിംഗ് രാജുപുത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും നൽകാതെ അവർ ഞങ്ങളുടെ എസ്പിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഡിജിപി കുറ്റപ്പെടുത്തിയിരുന്നു. മറ്റൊരു സംസ്ഥാനത്തെ പോലീസിലും ഇത്തരത്തിലൊരു നിസ്സഹകരണ മനോഭാവം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ പോലീസ് അവരുടെ സമീപനത്തിൽ ആത്മാർത്ഥ പുലർത്തിയിരുന്നുവെങ്കിൽ അവർ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞങ്ങളുമായി പങ്കുവെക്കുമായിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന പോലീസ് സേനകളിൽ ഒന്നായിട്ടാണ് മുംബൈ പോലീസിനെ കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പലതും വിട്ടുകളഞ്ഞു
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതിനകം 56 പേരുടെ മൊഴി രേഖപ്പെടുത്തിയതായി കമ്മീഷണർ വെളിപ്പെടുത്തി. സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം രാത്രി വീട്ടിൽ വെച്ച് പാർട്ടി നടത്തിയതായി പറയപ്പെടുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തുന്നത്. കേസ് അന്വേഷിച്ച മുംബൈ പോലീസ് സുപ്രധാനമായ പല വിവരങ്ങളും വിട്ടുകളഞ്ഞെന്നാണ് ബിഹാർ പോലീസ് ആരോപിക്കുന്നത്. സുശാന്ത് സിംഗിന് ഡിപ്രഷന് പുറമേ ബൈപോളാർ അസുഖം ഉണ്ടെന്നും മുംബൈ പോലീസ് പറഞ്ഞിരുന്നു. മുംബൈ പോലീസിന്റെ ഈ തുറന്ന് പറച്ചിൽ ആരെ രക്ഷിക്കാനാണെന്നും ബിഹാർ ഡിജിപി ചോദിക്കുന്നു.

സിബിഐ അന്വേഷണത്തിന് ശുപാർശ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു. മുംബൈ പോലീസിന്റെ കേസ് അന്വേഷണത്തിൽ തൃപ്തരല്ലാതിരുന്ന നടന്റെ കുടുംബം നേരത്തെ തന്നെ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം നിതീഷ് കുമാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നടന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടൻ ശേഖർ സുമനും രംഗത്തെത്തിയിരുന്നു.

റിയയ്ക്കെതിരെ എഫ്ഐആർ
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ജൂലൈ 26നാണ് നടന്റെ പിതാവ് കെകെ സിംഗ് പരാതി നൽകുന്നത്. മോഷണം, വഞ്ചന, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ, തെറ്റായ രീതിയിൽ തടങ്കലിൽ വെച്ചു കുറ്റങ്ങളാണ് നടിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതോടോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 342, 380, 406 420, 306, എന്നീ വകുപ്പുകൾ അനുസരിച്ച് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുശാന്ത് സിംഗിന്റെ റിയ ഒറ്റുകൊടുത്തെന്നും കുടുംബവുമായി പൂർണ്ണമായി അകറ്റിയെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications