ബീഹാറിലെ 'റോബിൻ ഹുഡി'ന് ഇത്തവണയും നിരാശ; നിതീഷ് കുമാർ കൈവിട്ടു, ആശിച്ച സീറ്റ് മുൻ കോൺസ്റ്റബിളിന്
പാറ്റ്‌ന: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് സൂചന നല്‍കിയാണ് ബീഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പൊലീസ് മേധാവി സ്ഥാനം രാജിവച്ചത്. വാരനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദ്ദേഹം ജോലി രാജിവച്ചതിന് പിന്നാലെ നിതീഷ് കുമാറിന്റെ എന്‍ഡിഎയില്‍ അംഗത്വം സ്വീകരിക്കുകയും ചെയ്തു. സ്വന്തം ജില്ലയായ ബക്‌സറില്‍ തനിക്ക് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു ഗുപ്‌തേശ്വര്‍ ആഗ്രഹിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ബക്‌സറിലെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്.
ഞെട്ടിക്കുന്ന ട്വിസ്റ്റ്
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബക്‌സര്‍ സീറ്റ് ബിജെപിക്കാണ് ലഭിച്ചത്. ഇതോടെ ഗുപ്‌തേശ്വറിന്റെ സീറ്റ് മോഹം പൊലിഞ്ഞു. എന്നാല്‍ ഏറ്റവും വലിയ ട്വിസ്റ്റ് ഇതൊന്നുമല്ല, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാവട്ടെ മുന്‍ പൊലീസ് കോണ്‍സ്റ്റബിളായ പരശുറാം ചതുര്‍വേദിയും . ചുരുക്കത്തില്‍ പറഞ്ഞാല്‍ പൊലീസ് മേധാവിയെ വെട്ടി ഒരു കോണ്‍സ്റ്റബിള്‍ സീറ്റ് കയ്യടക്കി എന്നു പറയാം.
സ്വയം വിരമിക്കള്‍
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഗുപ്‌തേശ്വര്‍ പാണ്ഡെ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചത്. സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ച ഗുപ്തേശ്വര്‍ പാണ്ഡെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും അന്ന് തന്നെ ശക്തിപ്പെട്ടിരുന്നു. വിരമിച്ച് അന്ന് തന്നെ പാണ്ഡയെ പ്രകീര്‍ത്തിച്ച് ഒരു വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു.
റോബിന്‍ഹുഡ്
'ബീഹാറിലെ റോബിന്‍ ഹുഡ്' എന്നായിരുന്നു ഗുപ്തേശ്വര്‍ പാണ്ഡെയെ വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ഗുപ്തേശ്വര്‍ പാണ്ഡേയും വീഡിയോയില്‍ അഭിനയിച്ചിരുന്നു. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നീതി നേടി കൊടുത്തത് ഗുപ്തേശ്വര്‍ പാണ്ഡെ ആണെന്നും പരാമര്‍ശിക്കുന്നുണ്ട്.
ജനങ്ങളുടെ നായകന്‍
നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാണ്ഡേയെ ജനങ്ങളുടെ നായകനായാണ് ചിത്രീകരിക്കുന്നത്. സാമൂഹിക വിരുദ്ധരുടെ പേടി സ്വപ്നമാണെന്നും പറയുന്നു. ചെറിയ കാലയളവില്‍ നിരവധി പേര്‍ കണ്ട് കഴിഞ്ഞ വീഡിയോയുടെ രാഷ്ട്രീയ ഉദ്യേശമെന്താണെന്ന് ഇതുവരേയും വ്യക്തമാക്കിയിരുന്നില്ല. അന്ന് ബീഹാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിക്കുമെന്ന പ്രതീക്ഷിച്ച സീറ്റും അദ്ദേഹത്തിന് ഇപ്പോള്‍ കൈവിട്ടിരിക്കുകയാണ്.
ബിജെപിക്ക് നന്ദി പറഞ്ഞ് പരശുറാം
അതേസമയം ബക്‌സറില്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പരശുറാം ചതുര്‍വേദി. പൊലീസ് മേധാവി തനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ പാദം തൊട്ടുവന്ദിച്ചെന്നും ചതുര്‍വേദി പറഞ്ഞു.
പാണ്ഡെയുടെ പ്രതികരണം
അതേസമയം, സീറ്റ് കാര്യത്തില്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി ഗുപത്ശ്വര്‍ പാണ്ഡെ രംഗത്തെത്തി. തന്നെ ദയവ് ചെയ്ത് ആരും വിളിക്കരുതെന്നും ആശങ്കപ്പെടേണ്ട കാര്യമി്‌ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചുമതലകളില്‍ നിന്ന് സ്വതന്ത്രനായ ശേഷം താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.