അഭിപ്രായ സര്‍വേകള്‍ തെറ്റിയേക്കും, ബീഹാറില്‍ സര്‍പ്രൈസ് പ്രതീക്ഷിച്ച് ജെഡിയു, 2015 ആവര്‍ത്തിക്കുമോ?
പട്‌ന: അഭിപ്രായ സര്‍വേകള്‍ പുറത്തുവന്നതോടെ ജെഡിയു ക്യാമ്പ് ബീഹാറില്‍ കടുത്ത നിരാശയിലാണ്. എന്നാല്‍ ബീഹാറില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന മഹാത്ഭുതം ആവര്‍ത്തിക്കുമെന്ന് ജെഡിയു ഉറച്ച് വിശ്വസിക്കുന്നുണ്ട്. പക്ഷേ നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ നിതീഷ് ക്യാമ്പിലുള്ളവര്‍ക്കും അത്ര ആത്മവിശ്വാസം പോര. തൊഴിലില്ലായ്മയും ബിജെപിയുമായുള്ള സഖ്യവും വലിയ തിരിച്ചടിയായെന്നാണ് ജെഡിയുവിന്റെ വിലയിരുത്തല്‍. നിതീഷ് കുമാറിനെ കുറ്റപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല.
ജെഡിയുവിന് ഭയം
15 വര്‍ഷം ഭരിച്ചതോടെ ജെഡിയു നേതാക്കളില്‍ പലര്‍ക്കും മടുത്തിരിക്കുകയാണ്. അതാണ് ഇത്തവണ തോല്‍ക്കുമെന്ന ജെഡിയുവിന്റെ ഉന്നത നേതൃത്വം കരുതുന്നത്. പക്ഷേ ബീഹാറില്‍ അഞ്ച് വര്‍ഷം മുമ്പ് ബിജെപി തേരോട്ടം നടത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ച് അവിടെ മഹാസഖ്യം അധികാരത്തില്‍ വന്നു. പക്ഷേ തേജസ്വിയുടെ ജനപ്രഭാവം തന്നെ ഇല്ലാതാക്കുമെന്ന കരുതിയാണ് നിതീഷ് സഖ്യം വിട്ടത്. എന്നാല്‍ ബിജെപി കൂടെ വന്നതോടെ നിതീഷ് തന്നെ ഇല്ലാതാവുന്നതാണ് കണ്ടത്. ജെഡിയു നേതാക്കള്‍ ഇക്കാര്യം സമ്മതിക്കുന്നു.
വോട്ടെണ്ണല്‍ ഇങ്ങനെ
ബീഹാറിലെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു. ഈസ്റ്റ് ചമ്പരണിലെ നാല് ജില്ലകളിലായി മൂന്ന് കൗണ്ടിംഗ് സെന്ററുകളാണ് തയ്യാറാക്കി. ഈസ്റ്റ് ചമ്പരണില്‍ 12 നിയമസഭാ സീറ്റുകളുണ്ട്. ഗയയില്‍ പത്തും സിവാനില്‍ എട്ടും ബെഗുസരയില്‍ ഏഴും മണ്ഡലങ്ങളുണ്ട്. മൂന്ന് സേനകളുടെ സുരക്ഷ ഇവിടെയുണ്ട്. സിഐഎസ്എഫ്, ബീഹാര്‍ മിലിട്ടറി പോലീസ്, ജില്ലാ ആംഡ് ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.
വമ്പന്‍ സേന
1900 സിഎപിഎഫ് സൈനികരാണ് 38 സ്‌ട്രോംഗ് റൂമിനായി കാവല്‍ നില്‍ക്കുന്നത്. പട്‌നയിലെ എന്‍ കോളേജാണ് ഏറ്റവും സ്‌ട്രോംഗ് റൂം. മൂന്നിലൊരു ഭാഗം സൈനികരെ ഇവിടെ വിന്യസിക്കും. ഇത്തവണ 57.05 ശതമാനം വോട്ടിംഗാണ് ബീഹാറില്‍ രേഖപ്പെടുത്തിയത്. ഇത് 2015നെ അപേക്ഷിച്ച് കൂടുതലാണ്. കോവിഡ് മറന്നും ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയെന്നാണ് വ്യക്തമാകുന്നത്.
വികസനത്തിന് ഡിമാന്‍ഡില്ല
ഇത്തവണ വികസനത്തിനല്ല ബീഹാര്‍ പ്രാധാന്യം നല്‍കിയത്. തൊഴിലില്ലായ്മ വലിയ വിഷയമായി മാറുകയുമായിരുന്നു. യുവാക്കള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരമെന്ന വാഗ്ദാനമൊരുക്കി ആര്‍ജെഡി തെരഞ്ഞെടുപ്പില്‍ കരുത്ത് കാണിച്ചു. ആദ്യം ഇതിനെ പരിഹസിച്ചെങ്കിലും ബിജെപിക്കും തൊഴില്‍ തന്നെ വാഗ്ദാനം ചെയ്യേണ്ടി വന്നു. യുവാക്കളുടെ വോട്ട് ഇത്തവണ വലിയ പങ്കുവഹിക്കുമെന്നാണ് ഉറപ്പായിരുന്നു. മൊത്തം വോട്ടര്‍മാരില്‍ പകുതിയില്‍ അധികം യുവാക്കളായിരുന്നു. അതേസമയം ലാലുവിന്റെ ഭരണത്തിന്റെ മോശം വശം ഇവര്‍ക്കൊന്നും അറിയില്ലായിരുന്നു. പലരും അന്ന് ജനിച്ചിട്ട് പോലുമില്ലായിരുന്നു.
Recommended Video
നാല് സഖ്യങ്ങള്‍
നാല് സഖ്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിച്ചത്. ആറോളം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരും ഉണ്ടായിരുന്നു. എന്‍ഡിഎയില്‍ ബിജെപി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വിഐപി, ജെഡിയു എന്നിവരാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒരുമിച്ചു. പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ്, മറ്റൊരു സഖ്യമായിരുന്നു. ജെഎപി, ആസാദ് സമാജ് പാര്‍ട്ടി, ബിഎംപി, എസ്ഡിപിഐ എന്നിവരായിരുന്നു ഈ സഖ്യത്തിലുണ്ടായിരുന്നത്. ഗ്രാന്‍ഡ് ഡമോക്രാറ്റിക് സെക്കുലര്‍ ഫ്രണ്ടില്‍ ആര്‍എല്‍എസ്പി, ബിഎസ്പി, ജന്‍വാദി പാര്‍ട്ടി, മജ്‌ലിസ് പാര്‍ട്ടി എന്നിവര്‍ അണിനിരന്നു.