നിതീഷിന് വേണ്ടത് മോദി ഇഫക്ട്, തേജസ്വിയെ വീഴ്ത്താന്‍ മോദിയുടെ അജണ്ട, അവസാന പോരാട്ടം!!
പട്ന: ബീഹാറില്‍ ജെഡിയു നേതാക്കള്‍ക്ക് വിജയപ്രതീക്ഷ നഷ്ടപ്പെടുന്നു. നിതീഷ് കുമാര്‍ പ്രചാരണം നരേന്ദ്ര മോദിയിലേക്ക് ഫോക്കസ് ചെയ്യാനാണ് ശ്രമിക്കുന്നത്. തന്റെ പേരില്‍ വോട്ട് ലഭിക്കില്ലെന്ന തോന്നല്‍ നിതീഷില്‍ ശക്തമാണ്. മോദി ഫാക്ടറിനായി പ്രചാരണത്തില്‍ പ്രധാനമന്ത്രിയുടെ പേരിലാണ് നിതീഷ് വോട്ട് തേടുന്നത്. അത് വലിയ പ്രശ്നമായി മാറും. കാരണം മുമ്പ് മോദിയെ എതിര്‍ത്ത നേതാവാണ് നിതീഷ്. ജെഡിയു നേതാക്കളില്‍ നിന്ന് തന്നെ അക്കാര്യത്തില്‍ എതിര്‍പ്പ് നേരിടുന്നുണ്ട്.
2010ല്‍ സംഭവിച്ചത്
2010 നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് നിതീഷ് എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്നാല്‍ അന്ന് ബീഹാറില്‍ നരേന്ദ്ര മോദിയെ കാലുകുത്താന്‍ നിതീഷ് അനുവദിച്ചിരുന്നില്ല. പ്രചാരണത്തിനായി ഇങ്ങോട്ട് വരേണ്ടെന്ന് കടുപ്പിച്ച് പറഞ്ഞിരുന്നു നിതീഷ് കുമാര്‍. ബിജെപി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെ തള്ളി കളഞ്ഞു നിതീഷ്. വരുണ്‍ ഗാന്ധിയും വരേണ്ടെന്നായിരുന്നു നിലപാട്. ഇരുവരും വരികയാണെങ്കില്‍ സഖ്യം വേണ്ടെന്ന് വെക്കുമെന്നും നിതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. സുശീല്‍ കുമാര്‍ മോദി ഇവിടെയുണ്ട്, പിന്നെന്തിനാണ് മറ്റൊരു മോദിയെന്നായിരുന്നു അന്ന് ചോദ്യം. എല്‍കെ അദ്വാനി ആ ഭീഷണിക്ക് മുന്നില്‍ വഴങ്ങുകയായിരുന്നു.
കാലം മാറി
പക്ഷേ നിതീഷ് ഇന്ന് ആകെ കുടുങ്ങിയ അവസ്ഥയിലാണ്. ഇന്ന് മോദിയില്ലാതെ ജെഡിയു ജയിക്കില്ലെന്നാണ് സ്ഥിതി. കാരണം ജനപ്രീതിയില്‍ വളരെ പിന്നിലാണ് നിതീഷ് സര്‍ക്കാര്‍. മോദിയുടെ പേര് പറയാതെ ജെഡിയുവിന്റെ ഒരു നേതാവ് പോലും ജയിക്കില്ല. ആദ്യ ഘട്ടം കഴിഞ്ഞ 71 സീറ്റിലും നിതീഷിന്റെ പാര്‍ട്ടി തകര്‍ച്ച നേരിടുമെന്നാണ് റിപ്പോര്‍ട്ട്. തേജസ്വി യാദവിനോടും ചിരാഗ് പാസ്വാനോടും പിടിച്ച് നില്ക്കാന് നിതീഷിന് സാധിക്കുന്നില്ല. അടുത്ത രണ്ട് ഘട്ടത്തിലും മോദിയുടെ സഹായം നിതീഷിന് ആവശ്യമാണ്.
ബിജെപിയുടെ സമയം
ബിജെപി ഇത്തവണ വന്‍ നേട്ടം സ്വന്തമാക്കുമെന്നാണ് സര്‍വേകളും പ്രവചിച്ചത്. രോഷം മുഴുവന്‍ നിതീഷിന് നേരെയാണ്. പക്ഷേ പ്രശ്നം നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ്. ഇത്രയും കാലം സഖ്യത്തില്‍ വല്യേട്ടനായി നിന്ന് കൊണ്ടുള്ള ജെഡിയുവിന്റെ അവസാനമായിട്ടാണ് ബിജെപി തിരഞ്ഞെടുപ്പിനെ കാണുന്നത്. നിതീഷിനെ ഒതുക്കിയാല്‍, ബീഹാറില്‍ കാര്യങ്ങള്‍ ബിജെപി പറയുന്നത് പോലെയായിരിക്കും. ആദരണീയനായ മോദി എന്നൊക്കെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി ബീഹാറിനെ വികസനത്തിലേക്ക് നയിക്കുമെന്ന് വരെ നിതീഷ് പ്രചാരണത്തില്‍ ഉന്നയിച്ചു.
മോദി ലക്ഷ്യമിട്ടത്
ബീഹാറില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കുക എന്നത് ബിജെപിയുടെ വലിയ ഫോര്‍മുലയാണ്. നിതീഷിനെയും ജെഡിയുവിനെയും അവസാനിപ്പിക്കാനാണ് അവര്‍ ചിരാഗ് പാസ്വാനെ ഒരു വശത്ത് നിര്‍ത്തിയിരിക്കുന്നത്. നിതീഷിനെ ദുര്‍ബലനാക്കിയാല്‍ പിന്നീടുള്ള എതിരാളി ആര്‍ജെഡിയാണ്. അവരെ മെരുക്കാന്‍ ബിജെപിക്കറിയാം. എതിരാളികള്‍ക്കെതിരെയുള്ള കേസുകള്‍ ഇക്കാര്യത്തില്‍ ധാരാളമാണ്. എന്നാല്‍ നിതീഷ് കഴിഞ്ഞാല്‍ ജെഡിയുവില്‍ മറ്റ് മുന്‍നിര നേതാക്കള്‍ ആരുമില്ല. പ്രശാന്ത് കിഷോറിനെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയുടെ ഇടപെടലിലൂടെ നിതീഷ് പുറത്തു ചാടിക്കുകയും ചെയ്തിരുന്നു.
നിതീഷിന് ക്രെഡിബിലിറ്റിയില്ല
നിതീഷ് 2014ല്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തുചാടിയത് തന്നെ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയത് കൊണ്ടാണ്. പിന്നീട് സ്ഥിരം ശത്രുവായ ലാലുവിന്റെ കൂടെ ചേരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്രെഡിബിലിറ്റി ബീഹാറില്‍ ഇല്ല. എങ്ങോട്ട് വേണമെങ്കിലും ചാടാവുന്ന നേതാവായിട്ടാണ് നിതീഷിനെ ജനങ്ങളും കാണുന്നത്. എന്നാല്‍ യുവാക്കളായ ചിരാഗും തേജസ്വിയും വലിയ പ്രചാരണം നടത്തിയതാണ് ഇതിന് പ്രധാന കാരണം. തേജസ്വിയില്‍ വിശ്വസിക്കുന്ന യുവാക്കളാരും നിതീഷ് ബീഹാറില്‍ മാറ്റം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നില്ല.
Recommended Video
മോദി ഫാക്ടറുണ്ടോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറില്‍ പോപ്പുലര്‍ നേതാവ് തന്നെയാണ്. പക്ഷേ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മോദി ഫാക്ടറേ അല്ലെന്ന് മുമ്പ് തെളിയിക്കപ്പെട്ടതാണ്. കഴിഞ്ഞ തവണ മോദി ബിജെപിയെ ജയിപ്പിക്കുമെന്ന് കരുതിയ സമയത്താണ് ലാലുവും നിതീഷും ചേര്‍ന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. മോദിയുടെ ജനപ്രീതി ഒരുപാട് ഉയരത്തിലുമല്ല. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മോദി പ്രചാരണം നടത്തിയിട്ടും ബിജെപി തകര്‍ന്ന സംസ്ഥാനമാണ്. ബീഹാറിലും അത് ആവര്‍ത്തിക്കാനുള്ള സാധ്യതയില്ല. നേരത്തെ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ദില്ലിയിലും ഹരിയാനയിലും മോദി പ്രചാരണം നടത്തിയിട്ടും ബിജെപി തകര്‍ന്നിരുന്നു. ആ ഭയം ബിജെപിക്കുണ്ട്.