മുഖ്യമന്ത്രി കസേരയ്ക്ക് അവകാശം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ.. ബിഹാറിൽ ഇന്ന് എൻഡിഎ നേതൃയോഗം
പട്ന; ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ തുടരുന്നു. ഇന്ന് എൻഡിഎ നേതൃയോഗം ചേരും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം നടക്കുക.സത്യപ്രതിജ്ഞ ചടങ്ങുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തൽ തിരുമാനിക്കും. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ചയോടെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രി. എന്നാൽ ആഭ്യന്തരം ധനകാര്യം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളിൽ ബിജെപി അവകാശ വാദം ഉന്നയിച്ചേക്കും. നേരിയ ഭൂരിപക്ഷത്തിലാണ് ബിഹാറിൽ എൻഡിഎ വിജയിച്ചത് എന്നതിനാൽ തന്നെ ജെഡിയുവിനെ പരിഗണിക്കുന്നത് പോലെ സഖ്യകക്ഷികളായ എച്ച്എഎം, വിഐപി എന്നീ പാർട്ടികൾക്കും അർഹമായ സ്ഥാനങ്ങൾ നൽകേണ്ടതുണ്ട്.
മഹാസഖ്യം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളും ബിജെപിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എച്ച്എഎമ്മിനേയും വിഐപിയേയും മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ആർജെഡി രംഗത്തെത്തിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ളവയാണ് ഇരുപാർട്ടികൾക്കും ആർജെഡി വാഗ്ദാനം ചെയ്തത്. ചെറുപാർട്ടികളെ അടർത്തും എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇവരെ പ്രധാന വകുപ്പുകൾ നൽകി അനുനയിപ്പിക്കേണ്ടി വരും.
അതിനിടെ മിഖ്യമന്ത്രി സ്ഥാനത്തിനായി താൻ അവകാശം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഡിഎ ആണ് ഇക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടതെന്ന് നിതീഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി ഉൾപ്പെടെ മുഖ്യമന്ത്രിയാകാൻ നിതീഷിനോട് ആവശ്യപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിൽ നിതീഷിന് ആശങ്കകൾ ഉണ്ടെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.
Recommended Video
ബിഹാറിൽ 31 സീറ്റുകൾ ബിജെപിയെക്കാൾ ജെഡിയുവിന് കുറവാണ്. അതുകൊണ്ട് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാരിൽ കൂടുതൽ കൈകടത്തലുകൾ നടത്തുമെന്ന് നിതീഷ് ആശങ്കപ്പെടുന്നുണ്ട്. ഭരണത്തിലേറിയാലും ബിജെപിയെ കളിപ്പാവയായി നിതീഷിന് കഴിയേണ്ടി വരും. അതേസമയം ചിരാഗ് പസ്വാന്റെ എൽജെപിയോടുള്ള ബിജെപിയുടെ മൃദുസമീപനവും നിതീഷിനെ അലട്ടുന്നുണ്ട്.