ബിഹാറില്‍ മാഞ്ജി എന്‍ഡിഎയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് 'സന്തോഷം', ജെഡിയു വെട്ടിലാകുമോ?
പട്ന: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ബിഹാറില്‍ രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ തുടങ്ങി. ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്കുന്ന മഹാസഖ്യത്തിലെ പാര്‍ട്ടിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യൂലര്‍) എന്‍ഡിഎയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മാറ്റം.
തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ മാഞ്ചി തിരിച്ചുപോയത് തങ്ങള്‍ക്ക് ഒട്ടും കോട്ടം വരുത്തില്ലെന്ന് കോണ്‍ഗ്രസും മഹാസഖ്യവും കരുതുന്നു. മാത്രമല്ല, എന്‍ഡിഎയില്‍ ഇനി പുതിയ വിവാദങ്ങള്‍ തുടങ്ങുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
എത്ര സീറ്റില്‍ മല്‍സരിക്കും
നിതീഷ് കുമാറിന്റെ ജെഡിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് മാഞ്ചി പറഞ്ഞു. ഇനി എന്‍ഡിഎയുടെ ഭാഗമാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മല്‍സരിക്കണമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും മാഞ്ചി പറഞ്ഞു.
മോദിക്കൊപ്പം നിതീഷിനൊപ്പം
ജെഡിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎയില്‍ ചേരുമെന്നും മാഞ്ചിയുടെ പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന് പറഞ്ഞു. എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന കാര്യം വിഷയമാക്കുന്നില്ല. നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും കൂടെ നില്‍ക്കുമെന്നും റിസ്വാന് പറഞ്ഞു.
എന്‍ഡിഎയില്‍ എണ്ണം കൂടി
ജെഡിയു, ബിജെപി, എല്‍ജെപി എന്നീ പാര്‍ട്ടികളാണ് ഇതുവരെ എന്‍ഡിഎ സഖ്യത്തിലുള്ളത്. ഇനി മാഞ്ചിയുടെ പാര്‍ട്ടി കൂടെ ചേരും. ഇതോടെ സീറ്റ് വിഭജനം പൊല്ലാപ്പാകുമോ എന്ന ആശങ്ക എല്‍ജെപിക്കുണ്ട്. കാരണം എല്‍ജെപിക്ക് മതിയായ സീറ്റ് ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലവില്‍ ശക്തമാണ്.
മാഞ്ചി ആവശ്യപ്പെട്ട സീറ്റുകള്‍
കഴിഞ്ഞാഴ്ച നിതീഷ് കുമാറുമായി മാഞ്ചി ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, 15-20 സീറ്റ് മാഞ്ചി ആവശ്യപ്പെട്ടുവെന്നും 10-12 സീറ്റ് മാത്രമേ നല്കാന് സാധിക്കൂ എന്ന് നിതീഷ് കുമാര്‍ പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ആകെ ഒരു സീറ്റ്
മാഞ്ചിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ബിഹാര്‍ നിയമസഭയിലുള്ളത്. ഇദ്ദേഹം കൂടെ ചേരുന്നതോടെ ദളിത് വോട്ടുകള്‍ ലഭിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. പാസ്വാന് വിഭാഗത്തെ എല്‍ജെപി കൂടെ നിര്‍ത്തും. മറ്റു ദളിത് വിഭാഗക്കാരുടെ വോട്ട് കിട്ടാന്‍ മാഞ്ചി സഹായിക്കുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
40 സീറ്റുകളില്‍ ദളിതുകള്‍
ബിഹാറിലെ വോട്ടര്‍മാരില്‍ 16 ശതമാനം ദളിതരാണ്. 243 അംഗ നിയമസഭയില്‍ 40 സീറ്റുകളില്‍ ആര് ജയിക്കണം എന്ന് തീരുമാനിക്കുക ദളിതുകളാണ്. അക്കാര്യമാണ് ബിജെപി കണക്കൂകൂട്ടുന്നത്. തന്റെ പ്രദേശമായ മഗഥയില്‍ തന്നെ സീറ്റുകള്‍ വേണമെന്ന് മാഞ്ചി ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാസഖ്യത്തിലുള്ളത്
ആര്‍ജെഡി, കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി, വിഐപി എന്നീ കക്ഷികളാണ് മഹാസഖ്യത്തിലുള്ളത്. സീറ്റ് വിഭജനം ചെയ്യുമ്പോള്‍ ഒന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് കണ്ടാണ് മാഞ്ചി ചുവട് മാറിയത്. മാത്രമല്ല, മഹാസഖ്യത്തില്‍ ഇടത് പാര്‍ട്ടികളും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
മൂന്നാം മുന്നണി
എന്‍ഡിഎക്കൊപ്പമോ മഹാസഖ്യത്തിനൊപ്പമോ നില്‍ക്കാതെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ മാഞ്ചി ആലോചന നടത്തിയിരുന്നു. ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി, പപ്പു യാദവിന്റെ ജന അധകാര്‍ പാര്‍ട്ടി എന്നിവരുമായി ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ കഴിഞ്ഞ ദിവസം നടത്തിയ യോഗത്തില്‍ നിന്ന് മാഞ്ചി വിട്ടുനിന്നു.
ഇടതുപാര്‍ട്ടികള്‍ മഹാസഖ്യത്തില്‍
മാഞ്ചിയേക്കാള്‍ ഗുണം ഇടതുപാര്‍ട്ടികളാണ് എന്ന് കോണ്‍ഗ്രസ് കരുതുന്നു. അതുകൊണ്ടു തന്നെ മാഞ്ചിയുടെ പാര്‍ട്ടി സഖ്യം വിട്ടത് നന്നായി എന്നും ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിക്കുന്നു. മാഞ്ചിയെ കൂടെ ചേര്‍ത്താല്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുമെന്നും ഇവര്‍ കരുതുന്നു.
മാഞ്ചിയുടെ ചാട്ടങ്ങള്‍
നേരത്തെ ജെഡിയു സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്നു മാഞ്ചി. നിതീഷ് കുമാറിന് മുഖ്യമന്ത്രിയാകാന്‍ വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന മാഞ്ചി ജെഡിയുവില്‍ നിന്ന് രാജിവച്ചു. എച്ച്എഎം എന്ന പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയില്‍ ചേര്‍ന്നു. ജെഡിയു എന്‍ഡിഎയില്‍ എത്തിയതോടെ മാഞ്ചിയുടെ പാര്‍ട്ടി മഹാസഖ്യത്തിലേക്ക് മാറി. ഇപ്പോള്‍ വീണ്ടും ജെഡിയുവിന് ഒപ്പം ചേരുകയാണ്.
തിരഞ്ഞെടുപ്പ് ഉറപ്പിച്ചു
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലയാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് മഹാസഖ്യം ആവശ്യപ്പെട്ടിരുന്നു. മാറ്റിവയ്ക്കരുത് എന്ന് എന്‍ഡിഎയും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിലപാടെടുത്തതോടെയാണ് സീറ്റ് വിഭജന-സഖ്യ ചര്‍ച്ചകള്‍ സജീവമായത്.
ചരിത്ര പ്രഖ്യാപനവുമായി സൗദി അറേബ്യ; ഇസ്രായേലിനും യുഎഇക്കും സന്തോഷം, വിമാനങ്ങള്‍ക്ക് പറക്കാം...