ബിഹാര്‍ രാഷ്ട്രീയം നാലാം ഭാഗം; മോദിയുടെ തന്ത്രം ഇങ്ങനെ, ഹിന്ദുത്വയിലേക്ക് വരുന്ന മറ്റു പാര്‍ട്ടികളും
സമസ്തിപൂരിലും ബെഗുസരായിലും ആയിരുന്നു മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലികള്‍. സമസ്തിപൂരിലെ റാലിയില്‍ നിതീഷും സന്നിഹിതനായിരുന്നു. സമസ്തിപൂരില്‍ നിന്നു തന്നെ മോദി തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കമിട്ടതും യാദൃശ്ചികമല്ല. ബിഹാറിന്റെ സോഷ്യലിസ്റ്റ് പ്രതീകം കര്‍പ്പൂരി ഠാക്കൂറിന്റെ മണ്ണാണത്. കര്‍പ്പൂരിയുടെ സോഷ്യലിസ്റ്റ് പൈതൃകത്തിന്റെ നേരവകാശികളായി ബിജെപിയെ ബിഹാറിന്റെ മണ്ണില്‍ അവതരിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു മോദിയുടെ നീക്കം.
കര്‍പ്പൂരിയുടെ ജന്മഗ്രാമം സന്ദര്‍ശിച്ച ശേഷമായിരുന്നു മോദി റാലിയെ അഭിസംബോധന ചെയ്തത്. എല്ലാവരും മറന്ന കര്‍പ്പൂരി ഠാക്കൂറിന് തന്റെ സര്‍ക്കാര്‍ ഭാരതരത്ന നല്കി ആദരിച്ചത് മോദി ഓര്‍മിപ്പിച്ചു. കര്‍പ്പൂരി ഠാക്കൂര്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിര്‍ണായക നീക്കങ്ങളും മോദി ചൂണ്ടിക്കാട്ടി. 1978 ല്‍ മുംഗേരി ലാല്‍ കമ്മീഷനെ നിയോഗിച്ച് ഒബിസിക്കും ഇബിസിക്കും പ്രത്യേകം സംവരണ ക്വാട്ട നിശ്ചയിച്ചത് വിപ്ലവകരമായ മാറ്റമായിരുന്നെന്ന് അനുസ്മരിച്ചു.

താനും നിതീഷുമൊക്കെ പിന്നാക്ക-ദരിദ്ര കുടുംബങ്ങളില്‍ ജനിച്ചിട്ടും നാടിനെയും രാജ്യത്തെയും നയിക്കാന്‍ തക്കവണ്ണം പ്രാപ്തരായതില്‍ കര്‍പ്പൂരി ഠാക്കൂറിനോട് കടപ്പെട്ടിരിക്കുന്നു എന്നുവരെ മോദി പറഞ്ഞുവച്ചു. കര്‍പ്പൂരി ഠാക്കൂര്‍ മുന്നോട്ടു വച്ച സാമൂഹ്യനീതിയില്‍ ഊന്നിയുള്ളതാണ് തന്റെ സര്‍ക്കാരെന്ന് പറയുക വഴി ബിഹാറിലെ ഭാവി ബിജെപി സര്‍ക്കാര്‍ എങ്ങനെ ആയിരിക്കുമെന്ന സൂചന കൂടിയാണ് മോദി നല്‍കിയത്. ഒബിസികളെയും ഇബിസികളെയും ദളിതുകളെയും മഹാദളിതുകളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണ് തന്റേതെന്ന് മോദി പറഞ്ഞു.
ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കിയത് തന്റെ സര്‍ക്കാരാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പിന്നാക്ക-ദരിദ്ര വിഭാഗങ്ങള്‍ക്ക് മുമ്പ് പരിഗണന കിട്ടിയിരുന്നില്ല. തന്റെ സര്‍ക്കാര്‍ അത് ഉറപ്പാക്കി. കഴിഞ്ഞ ബജറ്റിലെ മഖാന ബോര്‍ഡ് പ്രഖ്യാപനം കാര്‍ഷിക ബിഹാറിന് എത്രമാത്രം ഗുണം ചെയ്തെന്ന് മോദി ഓര്‍മിപ്പിച്ചു. അങ്ങനെ ബിഹാറിനായുള്ള സര്‍ക്കാര്‍ നടപടികള്‍ ഒന്നൊന്നായി മോദി എടുത്തുപറഞ്ഞു.
ബിജെപിയുടെ ഹിന്ദുത്വയെ ബിഹാറിന് വഴങ്ങുന്ന വിധം അവതരിപ്പിക്കുന്നതിലും മോദി സമസ്തിപൂര്‍ റാലിയില്‍ അവസരം കണ്ടു എന്നതും എടുത്തു പറയാതെ പോകരുത്. അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിനു സമീപം ഉയര്‍ന്നു വന്ന പുതിയ ക്ഷേത്രങ്ങളെ പരാമര്‍ശിച്ചായിരുന്നു ഇത്. മഹാഋഷി വാത്മീകി ക്ഷേത്രവും നിഷാദ് രാജ് ക്ഷേത്രവും പണികഴിപ്പിക്കപ്പെട്ടത് മോദി ചൂണ്ടിക്കാട്ടി. ബിഹാറിലെ വാത്മീകി ദളിതുകളെയും വികാസ്ശീല് ഇന്സാന് പാര്‍ട്ടിയുടെ അടിത്തറയായ നിഷാദ് വിഭാഗത്തിലെ മല്ലാ വിഭാഗത്തെ ഉന്നമിട്ടും ഉള്ള പരാമര്‍ശങ്ങള്‍. മുകേഷ് സഹാനിയെ മഹാസഖ്യം ഉപമുഖ്യമന്ത്രിയായി എടുത്തു കാട്ടിയതിനു തൊട്ടുപിന്നാലെയാണ് ഈ പരാമര്‍ശം എന്നതും ശ്രദ്ധേയം.
ബിജെപി വല്‍ക്കരണം
എന്നാല്‍ ഇതിന്റെ മറുവശമായി സവിശേഷമായ ഒരു ഹിന്ദുത്വ അജണ്ടയുടെ നിര്‍വഹണം കൂടി ബിജെപി ബിഹാറില്‍ നടത്തുന്നുണ്ടെന്നത് കാണാതിരുന്നു കൂടാ. അതുകൂടി സൂചിപ്പിച്ച് ഈ ലേഖനം അവസാനിപ്പിക്കാം. ബിജെപി മുഖ്യശക്തി അല്ലാത്ത എല്ലായിടത്തും ഘട്ടംഘട്ടമായ നടപടികളിലൂടെയാണ് അവര്‍ മുന്നോട്ടു വന്നിട്ടുള്ളത്. അവിടെയൊക്കെ ആരെയൊക്കെയാണോ ആശ്രയിക്കേണ്ടി വന്നിട്ടുള്ളത് അവരിലെല്ലാം സാവകാശമെടുത്തായാലും ഒരു ബിജെപി വത്കരണമാണ് അവര്‍ നടത്തിയിട്ടുള്ളത് എന്നതുകൂടി നാം കാണേണ്ടതുണ്ട്.
ബിഹാര്‍ ആണ് അതിലെ പുതിയ അധ്യായം. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചു കൊണ്ട് അതിന്റെ നടപ്പുവഴി വ്യക്തമാക്കാം. എന്‍ഡിഎയുടെ ഏത് മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയും ഉയര്‍ന്ന ജാതിക്കാരനാണെന്നതാണ് ഡേറ്റകള്‍ വ്യക്തമാക്കുന്നത്. ബിഹാറില്‍ ഉയര്‍ന്ന ജാതിക്കാര്‍ ജനസംഖ്യയുടെ 15% മാത്രമാണെന്നതു കൂടി ഓര്‍ക്കണം. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ 49% പേര് ഉയര്‍ന്ന ജാതിയിലുള്ളവരാണ്. രജ്പുത് വിഭാഗത്തില്‍ നിന്ന് 21 പേര്. ഭൂമിഹാര്‍ വിഭാഗത്തിലെ 16 പേര്. ബ്രാഹ്മണര്‍ 11. ഒരു കായസ്ഥയും. ഒബിസി വിഭാഗത്തില്‍ നിന്ന് പട്ടികയില്‍ ഇടം കിട്ടയത് 30% പേര്‍ക്ക് മാത്രം. പട്ടികജാതിയില്‍ നിന്ന് 12%.
പകരുന്ന ജാതി സമവാക്യം
നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്നുള്ള സമാന കണക്കുകള്‍ കാണുമ്പോഴാണ് പാര്‍ട്ടികളുടെ ബിജെപി വത്കരണത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുക. സ്വാഭാവികമായും നിതീഷിന്റെ പാര്‍ട്ടി പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് കിട്ടിയ പരിഗണന പ്രത്യേകം കാണേണ്ടതാണ്. 101 സ്ഥാനാര്‍ത്ഥികളില്‍ 37 പേരാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത്. എന്നുവച്ചാല്‍ 36%. ഇതര പിന്നാക്ക വിഭാഗത്തില്‍ നിന്ന് 22 പേര്. അതായത് 22%. തുല്യമായ പ്രാതിനിധ്യമാണ് ഉയര്‍ന്ന ജാതി വിഭാഗങ്ങള്‍ക്ക് ജെഡിയു ഇത്തവണ നല്‍കിയിരിക്കുന്നത്. എന്നുവച്ചാല്‍ 22% ശതമാനം പ്രാതിനിധ്യത്തോടെ 22 സ്ഥാനാര്‍ത്ഥികള്‍. പട്ടിക ജാതിയില്‍ നിന്ന് 15 പേരും പട്ടിക വിഭാഗത്തില്‍ നിന്ന് ഒരാളും പിന്നെ നാല് മുസ്ലീം സ്ഥാനാര്‍ത്ഥികളും.
അടുത്തതായി എല്ജെപിയിലേയ്ക്ക് വരാം. സാക്ഷാല്‍ രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി 60% ഉയര്‍ന്ന ജാതിക്കാരെയാണ് ഇത്തവണ കളത്തില്‍ ഇറക്കിയിട്ടുള്ളത്. 40% മാത്രമാണ് പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം. ജിതന്‍ റാം മാഞ്ചിയുടെയും ഉപേന്ദ്ര കുശ് വാഹയുടെയും സ്ഥാനാര്‍ത്ഥി പട്ടികകളും വ്യത്യസ്തമല്ല. അതിന്റെ കൂടി കണക്കുകളിലേയ്ക്ക് തല്ക്കാലം പോകുന്നില്ല. അതിനു പകരം എന്‍ഡിഎയെ മുന്നണിയായി എടുക്കുമ്പോഴുള്ള പ്രാതിനിധ്യം എങ്ങനെയെന്നു മാത്രം നോക്കാം.
35% പേര് ഉയര്‍ന്ന ജാതിക്കാര്‍. 32% ഒബിസികള്‍. 15% ഇബിസികള്‍. പിന്നെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും. ബിഹാറിന്റെ ജാതി ഘടനയുടെ കണക്കു കൂടി വെയ്ക്കാം. വായനക്കാര്‍ തന്നെ അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിഎയില്‍ നടന്നിരിക്കുന്ന ബിജെപി അഥവാ ഹിന്ദുത്വവത്കരണത്തിന്റെ ആഴം മനസിലാക്കുക. ബിഹാറില്‍ നേരത്തേ സൂചിപ്പിച്ച പോലെ 15% പേര് മാത്രമാണ് ഉയര്‍ന്ന ജാതിയിലുള്ളത്. 36% ആണ് ഇബിസി. ഒബിസി 27%. പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ളത് 19% പേരും. ബിഹാറിന്റെ ജാതിസമവാക്യം എന്തുതന്നെയും ആയിക്കൊള്ളട്ടെ, ഫലം വന്നു കഴിയുമ്പോള്‍ അതിന് കടകവിരുദ്ധമായാകും ഉയര്‍ന്ന ജാതിക്കാരുടെ പ്രാതിനിധ്യ പ്രഭാവം. എന്‍ഡിഎയിലൂടെ പുതിയ ബിഹാറിന്റെ രാഷ്ട്രീയ ചിത്രം തന്നെ ഇക്കുറി മാറ്റിയെഴുതപ്പെടുകയാണ്. അതിനുള്ള അന്തകവിത്താകും ബിജെപിയെ സംബന്ധിച്ച് നിതീഷ് പ്രതിഭാസം.
അവസാനിച്ചു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം











Click it and Unblock the Notifications