ബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യം ശക്തമായി തിരിച്ചു വരുന്നു, ആഘോഷങ്ങള്‍ നിർത്തിവെച്ച് ബിജെപി
പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പന്ത്രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ഒരു മുന്നണിക്കും കൃത്യമായ വിജയം പ്രവചിക്കാന്‍ സാധിക്കാത്ത തരത്തില്‍ ലീഡ് നില മാറി മറിയുന്നതാണ് കാണാന്‍ കഴിയുന്നത്. 75 ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയത്. നിലവില്‍ 120 സീറ്റുകളിലാണ് ജെഡിയുവും ബിജെപിയും നയിക്കുന്ന മഹാസഖ്യം മുന്നിട്ട് നില്‍ക്കുന്നത്. ഒരുഘട്ടത്തില്‍ 135 വരെയെന്ന നിലയിലേക്ക് ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ലീഡ് നില ഉയർന്നിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനോടെ മഹാസഖ്യം തിരിച്ചു വരുന്നതാണ് കാണാന്‍ കഴിയുന്നത്.
വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍
വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മഹാസഖ്യത്തിനായിരുന്നു ലീഡ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസും ആർജെഡിയും ഇടത് കക്ഷികളും അടങ്ങുന്ന മഹാസഖ്യത്തിന്‍റെ ലീഡ് നില ഒരു ഘട്ടത്തില്‍ 133 വരെ ഉയർന്നു. എന്നാല്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിലേക്ക കടന്നപ്പോള്‍ എന്‍ഡിഎ ലീഡ് പിടിച്ചു. മണിക്കൂറുകളോലും ഈ ലീഡ് നില നിലനിർത്താന്‍ അവർക്ക് സാധിച്ചു. എന്നാല്‍ നിലവില്‍ ആർജെഡി സഖ്യം തിരിച്ചു വരവിന്‍റെ ശക്തമായ സൂചനകള്‍ നല്‍കുകയാണ്.
അതിശക്തമായ പോരാട്ടം
എന്‍ഡിഎയും മഹാസഖ്യവും തമ്മിലുള്ള ലീഡ് നിലയിലെ വ്യത്യാസം കേവലം 4 സീറ്റുകളിലേത് മാത്രമാണ്. 33 സീറ്റുകളില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഈ സീറ്റുകളില്‍ ആയിരം വോട്ടില്‍ താഴെയാണ് ലീഡ് വ്യത്യാസം. അതില്‍ തന്നെയാകട്ടെ പതിനാറ് സീറ്റില്‍ ലീഡ് നില അഞ്ഞൂറ് വോട്ടില്‍ താഴെയുമാണ്. ഗ്രാമീണ മേഖലയില്‍ ശക്തമായി തിരിച്ചു വരാന്‍ കഴിയുമെന്ന ആർജെഡിയുടെ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലാണ് നിലവിലെ ലീഡ്.
വലിയ ഒറ്റകക്ഷി
എന്‍ഡിഎ മുന്നേറ്റം നടത്തിയ ഘട്ടത്തില്‍ ബിജെപിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 78 സീറ്റില്‍ വരെ അവർ ലീഡുയർത്തി. എന്നാല്‍ ശക്തമായി തിരിച്ചു വന്ന ആര്‍ജെഡി നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പദവി തിരിച്ചു പിടിച്ചിട്ടുണ്ട്. 78 സീറ്റിലാണ് ആർജെഡി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
ആഘോഷം നിർത്തി ബിജെപി
ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയാകുകയും ചെയ്തതോടെ ബിജെപി ഓഫിസുകളിലെ ആഘോഷം നിര്‍ത്തിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം പലിയിടങ്ങളിലും നടത്താന്‍ കഴിയാതെ പോയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് നിലവില്‍ 20 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. 2015 ല്‍ മാഹാസഖ്യത്തിന്‍റെ ഭാഗമായി തന്നെ മത്സരിച്ച കോണ്‍ഗ്രസിന് 27 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു.
കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍
പലയിടത്തും കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ ചോർത്തിയത് അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎം ആണ്. കോണ്‍ഗ്രസ് വിജയം പ്രതീകഷിച്ച സീറ്റുകളില്‍ ഉള്‍പ്പടെ 5 സീറ്റുകളില്‍ അവർ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരിടത്ത് മാത്രമായിരുന്നു വിജയം. അതേസമയം, മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് നടത്താന്‍ കഴിഞ്ഞത്.
Recommended Video
ഇടത് പാർട്ടികളുടെ മത്സരം
സഖ്യത്തില്‍ 29 സീറ്റുകളിലായിരുന്നു ഇടത് പാർട്ടികളുടെ മത്സരം. ഇതില്‍ 3 സീറ്റുകളില്‍ അവർ വിജയിക്കുകയും 15 ഇടത്ത് ലീഡ് പിടിക്കുകയും ചെയ്യുന്നു. രണ്ട് സീറ്റില്‍ സിപിഐ എംഎല്ലും ഒരിടത്ത് സിപിഎം സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ബിഭൂതിപൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച അജയ് കുമാറാണ് വിജയിച്ച സിപിഎം സ്ഥാനാർത്ഥി. ഇടതുപക്ഷത്തില്‍ സിപിഐ എംല്‍ 19 സീറ്റിലും സിപിഐ 6 സീറ്റിലും സിപിഎം 4 സീറ്റിലുമായിരുന്നു മത്സരിച്ചത്.