യുപിയില്‍ അഖിലേഷിനോട് ചെയ്തത് ബിഹാറില്‍ തേജസ്വിയോട് ചെയ്തു; കോണ്‍ഗ്രസിനെതിരെ വിമർശനം ശക്തം
ദില്ലി: ആർജെഡി നയിക്കുന്ന മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച് ബിഹാറില്‍ ശക്തമായ തിരിച്ചു വരവ് ലക്ഷ്യമിട്ട കോണ്‍ഗ്രസിന്‍റെ ദയനീയമായ പ്രകടനമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കാണാന്‍ സാധിച്ചത്. മഹാസഖ്യത്തിന്‍റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 2015 ല്‍ മഹാസഖ്യത്തിന്‍റെ ഭാഗമായി നാല്‍പ്പതോളം സീറ്റില്‍ മത്സരിച്ചപ്പോള്‍ പോലും 27 ലേറെ സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ സിറ്റിങ് സീറ്റുകളില്‍ പോലും കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വന്നു. ഇതോടെ മുന്നണിയിലും പാർട്ടിയിലും കോണ്‍ഗ്രസിനെതിരായി ശക്തമായ വിമർശനമാണ് ഉയർന്നു വരുന്നത്.

കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനം
അധികാരം തിരികെ പിടിക്കുകയെന്ന മഹാസഖ്യത്തിന്‍റെ ശ്രമങ്ങള്‍ക്ക് തന്നെ തടയിട്ടത് കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനമായിരുന്നു. ഈ അഭിപ്രായം പങ്കുവെച്ച് പാർട്ടിയിലെ ഒരുവിഭാഗം മുതിർന്ന നേതാക്കള്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. സഖ്യകക്ഷിയായ ആർജെഡിയുടെ നേതാക്കളും കോണ്‍ഗ്രസ് പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തി.

തേജസ്വിയാദവിനോട് കാട്ടിയത്
കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോട് ചെയ്തതാണ് ഇത്തവണ കോണ്‍ഗ്രസ് ബിഹാറില്‍ തേജസ്വിയാദവിനോട് കാട്ടിയതെന്നാണ് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തിയത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അതിശക്തമായിരിക്കെ രാഹുല്‍ ഗാന്ധി ഷിംലയിലെ സുഖവാസ കേന്ദ്രത്തില്‍ അവധി ആഘോഷിക്കാന്‍ പോയതും ചർച്ചാ വിഷയമാവുന്നുണ്ട്.

കൂടുതല്‍ സീറ്റുകള്‍
കോണ്‍ഗ്രസിന് സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കേണ്ടതില്ലെന്ന വികാരം ആർജെഡിയില്‍ നേരത്തെയുണ്ടായിരുന്നു. മുന്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് അടക്കമുള്ളവർ ഇതേ വികാരം പങ്കുവെച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തേജസ്വി യാദവ് കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ പ്രതീക്ഷകള്‍ അമ്പേ പാളി പോവുകയാണുണ്ടായത്.

ന്യൂനപക്ഷ വോട്ടുകള്‍
കോണ്‍ഗ്രസിനെ പിന്തള്ളി ന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ സമഹാരിക്കാന്‍ കഴിഞ്ഞത് അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനായിരുന്നു. 5 സീറ്റുകളില്‍ അവർ വിജയിക്കുകയും ചെയ്തു. 2015 ല്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു അവർ വിജയിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ പാർട്ടിയുടെ ദയനീയ പ്രകടനം വലിയ അസംതൃപ്തിക്ക് കാരണാകുന്നുണ്ട്.

ആത്മപരിശോധന
ബിഹാറിലെ തോല്‍വിയില്‍ പാർട്ടി ആത്മപരിശോധന നടത്തണമെന്നാണ് മുതിർന്ന നേതാക്കളായ താരീഖ് അന്‍വരും പിഎല്‍ പൂനിയയും ആവശ്യപ്പെട്ടത്. ആർജെഡിക്കൊപ്പം ഇടതുപക്ഷവും നല്ല പ്രകടനമാണ് ബിഹാറില്‍ കാഴ്ചവെച്ചത്. അവരെ പോലെ കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മഹാസഖ്യം അധികാരത്തില്‍ വരുമായിരുന്നെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകസ സമിത അഗമായ താരീഖ് അന്‍വർ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications