ബിഹാറിൽ ഇഞ്ചോടിഞ്ച്;എൻഡിഎ ലീഡ് ചെയ്യുന്ന സീറ്റിൽ ഭൂരിപക്ഷവും ബിജെപിക്ക്,നീതീഷിന് നെഞ്ചിടിപ്പ് ,
പട്ന; ബിഹാറിൽ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജെഡിയു നയിക്കുന്ന എൻഡിഎ സഖ്യവും തോജസ്വിയുടെ ആർജെഡി നയിക്കുന്ന മഹാസഖ്യവും കാഴ്ചവെയ്ക്കുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇരു സഖ്യങ്ങളും തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാസഖ്യം ബഹുദൂരം മുന്നേറുന്ന കാഴ്ചയാളുള്ളത്.
അതിനിടെ ആദ്യ ഫലങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ നെഞ്ചിടിപ്പ് ഉയർത്തുന്നതാണ്. എൻഡിഎ ലീഡ് ചെയ്യുന്ന സീറ്റുകളില്ലെല്ലാം ബിജെപിയാണ് ഏറെ മുന്നിൽ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മുഖ്യമന്ത്രി സ്ഥാനത്തിന് വീണ്ടും അവകാശവാദം ഉന്നയിക്കാമെന്ന നിതീഷ് കുമാറിന്റെ മോഹങ്ങൾക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.
ജെഡിയുവുമായി തെറ്റിപിരിഞ്ഞ് എൻഡിഎ സഖ്യം വിട്ട ചിരാഗ് പസ്വാന്റെ നീക്കങ്ങൾ നിതീഷിനെ തിരിച്ചടിയായെന്ന സൂചനയാണ് ആദ്യഘട്ട ഫലങ്ങൾ നൽകുന്നത്. ജെഡിയുവിനേയും നിതീഷിനേയും ഇനി ഭരണത്തിൽ വാഴിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ചിരഗിന്റെ പ്രചരണങ്ങൾ. നിതീഷിന്റെ ഭരണപരാജയങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു ചിരാഗ് തിരഞ്ഞെടുപ്പ് റാലികൾ നയിച്ചത്. മാത്രമല്ല ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജെഡിയുവിനെതിരെ 137 മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥിയെ നിർത്തി. എൽജെപി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് ചെയ്യൂവെന്നായിരുന്നു ചിരാഗ് പാർട്ടി അണികളോട് ആഹ്വാനം ചെയ്തത്. ഇത് ഫലിച്ചെന്നാണ് ആദ്യ ഫലങ്ങൾ വ്യക്തമാക്കുന്നത്.
Recommended Video
സംസ്ഥാനത്ത് എൻഡിഎ അധികാരം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്താൽ നിതീഷ് കുമാറിനെ ബിജെപി തഴഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.അതേസമയം ചിരാഗ് പസ്വാന്റെ എൽജെപിക്ക് ലഭിക്കുന്ന വോട്ടുകളും ഈ ഘട്ടത്തിൽ നിർണായകമാകും. എൽജെപി കൂടുതൽ സീറ്റുകൾ നേടിയാൽ ബിജെപി-എൽജെപി സർക്കാർ സംസ്ഥാനം ഭരിച്ചേക്കും.അതേസമയം വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിലൊന്നും എൽജെപി കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പല അട്ടിമറികളും സംസ്ഥാനത്ത് ഉണ്ടായേക്കുമെന്ന പ്രവചനങ്ങളും തള്ളിക്കളയാനാകില്ല.