ബിഹാറിലെ ദയനീയ പ്രകടനം, കോണ്‍ഗ്രസിന് തമിഴ്നാട്ടിലും തിരിച്ചടിയായേക്കും, ഡിഎംകെ നിലപാട് ശ്രദ്ധേയം
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനം ദേശീയ തലത്തില്‍ തന്നെ വരും ദിനങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയേക്കും. മഹാസഖ്യത്തിന്‍റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ കേവലം 19 സീറ്റുകളില്‍ മാത്രമാണ് അവർ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബിഹാറില്‍ 50 ലേറെ സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുർജേവാല അവകാശപ്പെട്ടത്. എന്നാല്‍ ഇതിന് അടുത്തെങ്ങും എത്താന്‍ കഴിയുന്ന പ്രകടനം കാഴ്ചവെക്കാന്‍ അവർക്ക് സാധിച്ചില്ല. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയതിന്‍റെ ഫലമാണ് മഹാസഖ്യത്തിന്‍റെ തിരിച്ചടിക്ക് പിന്നിലെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ഈ ചർച്ചകള്‍ തമിഴ്നാട്ടിലെ സീറ്റ് വിതരണത്തിലടക്കം കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും.
കോണ്‍ഗ്രസിന് 70 സീറ്റുകള്‍
ബിഹാറില്‍ കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കുന്നതില്‍ ആർജെഡിക്ക് ഉള്ളില്‍ തന്നെ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ലാലു പ്രാസാദ് യാദവ് അടക്കം ഇതേ നിലപാടുകാരനായിരുന്നു. എന്നാല്‍ മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കുക എന്ന പ്രതീക്ഷയോടെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തേജസ്വി തയ്യാറാവുകയായിരുന്നു. എന്നാല്‍ ഈ പരീക്ഷണം വലിയ പരാജയത്തിലാണ് കലാശിച്ചത്.
കഴിഞ്ഞ തവണ
കഴിഞ്ഞ തവണ 27 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ കേവലം 19 സീറ്റിലാണ് ലീഡ്. സിറ്റിങ് സീറ്റുകളില്‍ പലയിടത്തും കോണ്‍ഗ്രസ് തോറ്റു. അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന്‍റെ മുന്നേറ്റമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി. കിഷന്‍ഗഞ്ച് അടക്കമുള്ള 5 സീറ്റുകളില്‍ ഒവൈസിയുടെ പാർട്ടി വിജയത്തിലേക്ക് അടുക്കുകയാണ്.
പരീക്ഷണം പാളി
കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയ പരീക്ഷണം ബിഹാറില്‍ പാളിയതോടെ അടുത്തതായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ അവർക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് ഡിഎംകെയെ ചിന്തിപ്പിച്ചേക്കും. കഴിഞ്ഞ തവണ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ 8 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു.
തമിഴ്നാട്ടില്‍
2020 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 50 ലേറെ സീറ്റുകളാണ് അവർ ചോദിക്കുന്നത്. എന്നാല്‍ ബിഹാറിലെ അനുഭവം മുന്നിലുള്ളതിനാല്‍ കോണ്‍ഗ്രസിനോട് വലിയ അനുഭാവം കാട്ടാന്‍ ഡിഎംകെ തയ്യാറാവുമോയെന്നത് കണ്ടറിയണം. ബിഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ സിപിഎം, സിപിഐ അടക്കമുള്ള ഇടത് പാർട്ടികളും അംഗമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞ മികച്ച വിജയം സംസ്ഥാനത്ത് കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഡിഎംകെയുമായുള്ള സഖ്യത്തിലൂടെ മത്സരിച്ച 9 ല്‍ 8 സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചു. പുതുച്ചേരിയിലെ ഏക സീറ്റും ഈ സഖ്യത്തിലൂടെ കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഈ ബലത്തിലാണ്‍ അവർ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നത്. എന്നാല്‍ ആർജെഡി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ശ്രദ്ധേയം.
Recommended Video
മേല്‍ക്കൈ
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഡിഎംകെ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. ആകെയുള്ള 234 സീറ്റില്‍ 138 എണ്ണത്തിലാണ് ഡിഎംകെയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 49 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 24 സീറ്റിലും ലീഗിന് 5 സീറ്റിലുമാണ് മേല്‍ക്കൈ. തങ്ങള്‍ക്ക് മേല്‍കൈ ഉള്ള മണ്ഡലങ്ങലാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.