ഒരിടത്ത് വിജയം 12 വോട്ടിൽ; 7 ഇടത്തില്‍ 500 ല്‍ താഴെ; കൂടുതലും എന്‍ഡിഎയ്ക്ക്, മഹാസഖ്യം കോടതിയിലേക്ക്
പാറ്റ്ന: പുലർച്ചെ രണ്ട് മണിവരെ നീണ്ട അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ ബിഹാറില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഭരണസഖ്യമായ എന്‍ഡിഎ ഭരണം നിലനിർത്തി. 243 അംഗ നിയമസഭയില്‍ ജെഡിയുവും ബിജെപിയും നയിക്കുന്ന എന്ന്ഡിഎ 125 സീറ്റുകള്‍ നേടി. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആർജെഡിയും കോണ്‍ഗ്രസും ഇടത് പാർട്ടികളും അണിനിരന്ന മഹാസഖ്യം 110 സീറ്റുകളില്‍ വിജയിച്ചു. 75 സീറ്റുകള്‍ നേടിയ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 110 സീറ്റുകളില്‍ മത്സരിച്ച് 74 സീറ്റുകളില്‍ വിജയം നേടിയ ബിജെപിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കോണ്‍ഗ്രസ് ദയനീയ പ്രകടനം
മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇടതുപാർട്ടികള്‍ക്ക് മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റില്‍ മാത്രം വിജയിച്ചപ്പോള്‍ 29 സീറ്റില്‍ മത്സരിച്ച ഇടതുപാർട്ടികള്‍ക്ക് 16 സീറ്റില്‍ വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. സിപിഐ എംഎല്-12, സിപിഎം-2, സിപിഐ-2 എന്നിങ്ങനെയാണ് ഇടതുപാർട്ടികളുടെ നില. ജെഡിയുവിനെ വെല്ലുവിളിച്ച് രംഗത്തിറങ്ങിയ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ 5 സീറ്റില്‍ വിജയിച്ച അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ സ്വന്തമാക്കി.
അഞ്ഞൂറില്‍ താഴെ
ഇഞ്ചോടിഞ്ച് മത്സരമാണ് പല മണ്ഡലങ്ങളിലും നടന്നത്. നേരിയ ഭൂരിപക്ഷത്തിനാണ് പലയിടത്തും സ്ഥാനാർത്ഥികള്‍ വിജയിച്ചു കയറിയത്. ആയിരത്തില്‍ താഴെ മാത്രം ലീഡ് ഉള്ളത് 11 മണ്ഡലങ്ങിലാണ്. 500 ല്‍ താഴെ വോട്ടിന് ജയം ഉള്ളത് ഏഴു മണ്ഡലങ്ങളിലും. ബിഹാറിലെ ഹില്‍സയില്‍ ജെഡിയു സ്ഥാനാർത്ഥി വിജയിച്ചത് വെറും 12 വോട്ടിനാണ്. ബര്‍ബിഘ (113 വോട്ട്), ദേഹ്രി (464) എന്നിവിടങ്ങളില്‍ ആര്‍ജെഡി ബച്വാരയില് ബിജെപി (484), ഭോറായില്‍ ജെഡിയു (432) വും ജയിച്ചു.
നിയമനടപടിയിലേക്ക്
എല്‍ജെപി ജയിച്ച ഏക സീറ്റിലും ഭൂരപക്ഷം അഞ്ഞൂറില്‍ താഴെ മാത്രമാണ്. മതിഹനിയില്‍ 333 വോട്ടുകള്‍ക്ക് വിജയിച്ചതോടെയാണ് വലിയ നാണക്കേടില്‍ നിന്നും എല്‍ജെപി രക്ഷപ്പെട്ടത്. അതിനിടെ എന്‍ഡിഎയുടെ വിജയത്തിനെതിരെ ബിഹാറില്‍ മഹാസഖ്യം നിയമനടപടിക്കെന്ന സൂചനകളാണ് പുറത്തു വരുന്നത്. ചെറിയ മണ്ഡലങ്ങളില്‍ ജെഡിയു ഭൂരിപക്ഷ നേടിയ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
119 സീറ്റുകളില്‍
മഹാസഖ്യം 119 സീറ്റുകളിൽ വിജയിച്ചിരുന്നുവെങ്കിലും ആ തിരഞ്ഞെടുപ്പുഫലം പുറത്തുവിടാതെ ജെഡിയുവിന് അനുകൂലമായി ജനവിധി മാറ്റാന്‍ ഇടപെടലുകള്‍ നടന്നുവെന്നാണ് ആർജെഡി നേതാക്കളുടെ ആരോപണം. വിജയിച്ച 119 സീറ്റുകളുടെ ലിസ്റ്റും ആർജെഡി പുറത്തു വിട്ടിരുന്നു. എന്നാല്‍ അന്തിമ വിജയം പ്രഖ്യാപിച്ചതിനാല്‍ പ്രതിപക്ഷത്തിന്റെ നിയമപോരാട്ടത്തിന് എത്രമാത്രം സാധ്യതയുണ്ടെന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിയാണ്.
Recommended Video