ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി കൊണ്ടു പോവുമോ: നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു
പട്ന: 30 ശതമാനം വോട്ട് മാത്രമാണ് എണ്ണിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുമ്പോഴും കേവല ഭൂരിപക്ഷത്തിന് മുകളിലുള്ള സീറ്റുകളില്‍ ബിജെപിയും ജെഡിയുവും നയിക്കുന്ന ദേശീയ ജനാധിപത്യ മഹാസഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. നിലവില്‍ 129 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിലുള്ളത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതുള്ളത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയാണ് ഏറ്റവും വലിയ മുന്നേറ്റം നടത്തുന്നത്. 110 സീറ്റുകളില്‍ മത്സരിച്ച അവര്‍ ഇതിനോടകം തന്നെ 73 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, നിതീഷ് കുമാറിന്‍റെ ജെഡിയു 49 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതോടെ നിതീഷ് കുമാറിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണി ഉയരുമോയെന്ന ആശങ്ക ജെഡിയു ക്യാംമ്പുകളില്‍ ശക്തമായി തുടങ്ങിയിട്ടുണ്ട്.
സീറ്റ് വീതം വെയ്പ്പ്
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സീറ്റ് വീതം വെയ്പ്പ് സമയത്ത് തന്നെ എന്‍ഡിഎയില്‍ വല്യേട്ടന്‍ പോര് തുടങ്ങിയിരുന്നു. ഒടുവില്‍ 115 സീറ്റുകളില്‍ ജെഡിയുവും 110 സീറ്റുകളില്‍ ബിജെപിയുമായിരുന്നു മത്സരിച്ചത്. സ്വതന്ത്രരായി മത്സരിച്ച എല്‍ജെപിയുടെ നീക്കത്തിന് പിന്നീല്‍ ബിജെപിയാണെന്ന ആശങ്ക ജെഡിയുവിനുണ്ടായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി മുഖ്യമന്ത്രി സ്ഥാനം ബിജെപി സ്വന്തമാക്കിയേക്കുമെന്ന പ്രചാരണവും ശക്തമായി.
ബിജെപിയുടെ തന്ത്രങ്ങള്‍
ബിജെപിയുടെ തന്ത്രങ്ങള്‍ ഒരു വിധം ശരിവെക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്‍ഡിഎയില്‍ ജെഡിയെ ബഹുദൂരം പിന്നിലാക്കി സീറ്റുകളുടെ കാര്യത്തില്‍ ബിജെപി ഏറെ മുന്നിലാണ്. ഇതോടെ സ്വാഭാവികമായും ജെഡിയു ക്യാംമ്പുകളില്‍ ആശങ്ക ഉയരുകയും ചെയ്തു.
നിതീഷ് കുമാർ
എന്നാല്‍ ബിഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആരാവും എന്നത് വിഷയമല്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാവും എന്നാണ് ജെഡിയു സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.നിതീഷ് കുമാർ തന്നെയാവും മുഖ്യമന്ത്രിയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പാണെന്നും അത് പാലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
രണ്ടാം നിരക്കാരായി
ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക് ജനശക്തി പാർട്ടിയെ ഒരു കാരണവശാവും മുന്നണിയിലേക്ക് തിരികെ എടുക്കില്ലെന്നും ജെഡിയു നേതാവ് വ്യക്തമാക്കി. അതേസമയം തന്നെ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് ലഭിച്ചാലും അദ്ദേഹം ബിജെപിയും കരവലയത്തിനുള്ളിലായിരിക്കും എന്നത് വ്യക്തമാണ്. ബിജെപിയുടെ പിന്നില്‍ രണ്ടാം നിരക്കാരനായി അവരുടെ ഔദ്യാര്യത്തില്‍ കസേരയിലിക്കുന്ന മുഖ്യമന്ത്രി മാത്രമാവും നിതീഷ്.