ബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യത്തില്‍ ആഹ്ലാദം, എല്‍ജെപി ഒറ്റയ്ക്ക്, 143 സീറ്റില്‍ പ്രചാരണം
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ എന്‍ഡിഎയില്‍ പ്രകടമായി ഭിന്നത. രാം വിലാസ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപി തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ഇതുസംബന്ധിച്ച വിവരം അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
ബിജെപിയുമായി ചില ധാരണകള്‍ എല്‍ജെപി ഉണ്ടാക്കിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ എല്‍ജെപി മല്‍സരിക്കും. എന്‍ഡിഎയിലെ ഭിന്നത മഹാസഖ്യത്തിന് പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍...
എല്‍ജെപി നിലപാട് കടുപ്പിച്ചു
ഈ മാസം അവസാനത്തിലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് തനിച്ച് മല്‍സരിക്കാന്‍ എല്‍ജെപി തീരുമാനിച്ചു. ജെഡിയു, ബിജെപി, എല്‍ജെപി എന്നിവയാണ് എന്‍ഡിഎയിലെ പ്രധാന കക്ഷികള്‍.
143 സീറ്റില്‍
ബിജെപിയുമായി എല്‍ജെപിക്ക് തര്‍ക്കങ്ങളില്ല. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഉടക്കിലാണ്. ഈ തര്‍ക്കമാണ് എല്‍ജെപിയെ തനിച്ച് മല്‍സരിക്കാന്‍ പ്രേരിപ്പിച്ചത്. 143 സീറ്റില്‍ മല്‍സരിക്കാനാണ് എല്‍ജെപിയുടെ തീരുമാനം. പാസ്വാന്റെ പാര്‍ട്ടിയില്ലെങ്കിലും ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന് ജെഡിയു പറയുന്നു.
തിരഞ്ഞെടുപ്പിന് ശേഷം
തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഹകരിക്കുമെന്ന് എല്‍ജെപി അമിത് ഷാക്ക് ഉറപ്പ് നല്‍കി. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനോട് എല്‍ജെപിക്ക് യോജിപ്പില്ല. നിതീഷിനെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ ബിഹാറില്‍ ജനവിധി തേടുന്നത് എന്നത് വേറെ കാര്യം.
മുഖ്യമന്ത്രി പദവി ബിജെപിക്കോ
നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ ബിഹാറില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. നിതീഷ് തന്നെയാണ് അടുത്ത മുഖ്യമന്ത്രി എന്ന് ബിജെപി വ്യക്തമാക്കിയതാണ്. അതേസമയം, സഖ്യത്തിലെ മറ്റൊരു കക്ഷിയായ എല്‍ജെപി ഇതിനോട് യോജിക്കുന്നില്ല. പകരം ബിജെപി നേതാവ് മുഖ്യമന്ത്രിയാകണം എന്ന് അവര്‍ പറയുന്നു.
എന്‍ഡിഎ ഭൂരിപക്ഷം നേടിയാല്‍
എന്‍ഡിഎ ഭൂരിപക്ഷം നേടിയാല്‍ ബിഹാറില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. നിതീഷിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ എന്‍ഡിഎയില്‍ വന്‍ ഭിന്നത പ്രകടമാകും. ഇതാകട്ടെ അസ്ഥിരതയ്ക്ക് കാരണമാകുകയും ചെയ്യും. ഈ ഭിന്നത അനുകൂലമാക്കി മാറ്റാനാണ് മഹാസഖ്യത്തിന്റെ നീക്കം.
ജെഡിയുവിന് ആശ്വാസം
അതേസമയം, ബിഹാറില്‍ നാമമാത്ര സീറ്റുകളേ എല്‍ജെപിക്കുള്ളൂ. ഇതാണ് ജെഡിയുവിന് ആശ്വാസം. എല്‍ജെപിയെ ജെഡിയു പരിഗണിക്കാത്തതിന് കാരണവും ഇതുതന്നെയാണ്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ജെപി കൂടുതല്‍ സീറ്റ് നേടിയാല്‍ ജെഡിയു വെട്ടിലാകും.
പ്രഖ്യാപനം ഉടന്‍
ശനിയാഴ്ച എല്‍ജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് നടക്കും. എന്‍ഡിഎയില്‍ തുടര്‍ന്ന് മല്‍സരിക്കണോ അല്ലെങ്കില്‍ ജെഡിയുവിനെതിരെ മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തണമോ എന്ന കാര്യം യോഗം തീരുമാനിക്കും.
ബിഹാറില്‍ എന്‍ഡിഎയില്‍ ഇല്ല
ദേശീയ തലത്തില്‍ എന്‍ഡിഎക്കൊപ്പം നില്‍ക്കുമെന്ന് ചിരാഗ് പാസ്വാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ബിഹാറില്‍ സഖ്യത്തില്‍ തുടരാന്‍ സാധ്യതയില്ല. ജെഡിയു തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുകയാണെന്നും നിതീഷ് മുഖ്യമന്ത്രിയാകുന്നത് എന്തുവില കൊടുത്തും എതിര്‍ക്കുമെന്നും ചിരാഗ് പാസ്വാന്‍ ബിജെപി നേതാക്കളെ അറിയിച്ചു.
പ്രചാരണം തുടങ്ങി
143 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ചിരാഗ് പാസ്വാന്‍ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചാരണം തുടങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു. ഇതോടെയാണ് എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായി എന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. തര്‍ക്കം പരിഹരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.
പിന്നോട്ട് നയിച്ചു
നിതീഷിന്റെ ഭരണം ബിഹാറിനെ പിന്നോട്ട് നയിച്ചു എന്നാണ് എല്‍ജെപിയുടെ നിലപാട്. കൊറോണ പ്രതിരോധം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവയില്‍ നിതീഷ് സര്‍ക്കാര്‍ പരാജയമാണ്. മാത്രമല്ല, മതിയായ തൊഴിലുകള്‍ ലഭ്യമാക്കാനും സര്‍ക്കാരിന് സാധിച്ചില്ലെന്ന് എല്‍ജെപി കുറ്റപ്പെടുത്തുന്നു.
Recommended Video
മൂന്ന് ഘട്ടങ്ങളില്‍
മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ആദ്യഘട്ടം ഈ മാസം 28നാണ്. രണ്ടാമത്തേത് നവംബര്‍ മൂന്നിന്. മൂന്നാം ഘട്ടം നവംബര്‍ ഏഴിന്. വോട്ടെണ്ണല്‍ നവംബര്‍ പത്തിനാണ്. നവംബര്‍ 25നകം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണം. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടിയാലും സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍.