ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ നിര്‍ദേശം, അടിവലി
പട്‌ന: ബിഹാറില്‍ നിമയസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയിരിക്കെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആശങ്കയില്‍. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അടിവലി നടക്കുന്നുണ്ടോ എന്ന് സംശയം. ചില കോണില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു. ഈ പോക്ക് പോയാല്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ മാറ്റം വരുത്തിയത്. സീറ്റ് മോഹികള്‍ മല്‍സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണ് നേതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ പ്രചാരണവുമായി കുതിക്കവെയാണ് കോണ്‍ഗ്രസിലെ ഉള്‍പ്പോര്. രാഹുല്‍ ഇടപെട്ട് ചില മറ്റങ്ങള്‍ വരുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....
രാഹുലിന്റെ ഇടപെടല്‍
ബിഹാറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അസംതൃപ്തിയിലാണ്. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഇടപെട്ടതും തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ മാറ്റം വരുത്തിയതും. സ്‌ക്രീനിങ് കമ്മിറ്റിയില്‍ നിന്ന് മൂന്ന് മുതിര്‍ന്ന നേതാക്കളെ മാറ്റി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ വിശദീകരണവുമായി നേതൃത്വം രംഗത്തെത്തി.
വിവാദത്തില്‍ മൂന്ന് പേര്‍
പ്രചാരണ സമിതി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിങ്, പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിങ് എന്നിവരെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ നിന്ന് മാറ്റി എന്നാണ് വാര്‍ത്ത. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കിയിരുന്നത് ഈ സ്‌ക്രീനിങ് കമ്മിറ്റി ആയിരുന്നു. മൂന്ന് പേരെയും മാറ്റി എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നേതൃത്വം നിഷേധിച്ചു.
പൂര്‍ണ ചുമതല സുര്‍ജേവാലക്ക്
പ്രധാനപ്പെട്ട മൂന്ന് പേരെ മാറ്റി എന്ന വിവരം ശരിയല്ലെന്ന പിന്നീട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ അവിനാശ് പാണ്ഡെ ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെയും രണ്‍ദീപ് സുര്‍ജേവാലയെയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് സുര്‍ജേവാലയാണ്. ഇദ്ദേഹത്തോട് ബിഹാറില്‍ ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ രാഹുല്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.
വിമര്‍ശനം ഇങ്ങനെ
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമര്‍ശനം നേരിടുകയാണ് അഖിലേഷ് പ്രസാദ് സിങും മദന്‍ മോഹന്‍ ഝായും സദാനന്ദ് സിങും. സീറ്റ് വിതരണത്തില്‍ ഇവര്‍ എല്ലാ മേഖലയിലുള്ളവരെയും പരിഗണിച്ചില്ല എന്നാണ് ആക്ഷേപം.
രാഹുല്‍ ചെയ്തത്
ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതോടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. ഗാന്ധി കുടുംബത്തിനെതിരെ നേരത്തെ കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് അഖിലേഷ് പ്രസാദ് സിങ്. ഇദ്ദേഹത്തെ ഒതുക്കി മറ്റു ചില കമ്മിറ്റികള്‍ കൂടി രൂപീകരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. പബ്ലിസിറ്റി, മീഡിയ, പൊതുയോഗ പരിപാടികള്‍ എന്നിവയ്ക്കാണ് പ്രത്യേക സമിതി രാഹുലിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ചത്.
14 അംഗ ഹൈപവര്‍ കമ്മിറ്റി
സുര്‍ജേവാലയ്ക്ക് പൂര്‍ണ അധികാരം നല്‍കിയാണ് പുതിയ കമ്മിറ്റികള്‍. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനാണ് സുര്‍ജേവാല. കൂടാതെ രാഹുലിന്റെ മറ്റു വിശ്വസ്തരായ താരിഖ് അന്‍വര്‍, സഞ്ജയ് നിരുപം, മോഹന്‍ പ്രകാശ് എന്നിവരെയും ഉള്‍പ്പെടുത്തി 14 അംഗ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതോടെ അഖിലേഷ് സിങ്, മദന്‍ മോഹന്‍ ഝാ എന്നിവര്‍ അപ്രസക്തരായി.
21 സീറ്റില്‍
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 21 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ഇവിടെയുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് ചില അടിവലികള്‍ നടന്നത്. തുടര്‍ന്നാണ് രാഹുല്‍ ഹഗാന്ധിയുടെ നിര്‍ദേശ പ്രകാരം നിലവിലെ കമ്മിറ്റി നിലനിര്‍ത്തി കൊണ്ടുതന്നെ മറ്റു ചില കമ്മിറ്റികള്‍ കൂടി രൂപീകരിച്ചത്.
അജണ്ടയില്ലാതെ പ്രചാരണം
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ അന്തിമ തീരുമാനം ആകാത്ത സാഹചര്യത്തില്‍ യോഗം നടന്നില്ല. ബിഹാറില്‍ മൊത്തം 70 സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുക. കൃത്യമായ അജണ്ടയോ അച്ചടക്കമോ ഇല്ലാതെയാണ് ബിഹാറില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
144 സീറ്റില്‍ ആര്‍ജെഡി
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവയാണ് മഹാസഖ്യത്തിലുള്ളത്. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്. 144 സീറ്റുകളില്‍ ആര്‍ജെഡി മല്‍സരിക്കും.
ബാക്കിയുള്ളവര്‍
കോണ്‍ഗ്രസിന് 70 സീറ്റുകളാണ് ലഭിച്ചത്. 29 സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് നല്‍കി. സിപിഐ എംഎല്‍ ആണ് ബിഹാറിലെ പ്രധാന ഇടതുപാര്‍ട്ടി. കൂടെ സിപിഐയും സിപിഎമ്മും ഉണ്ട്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും ഒരുമിക്കുന്നത് മഹാസഖ്യത്തിന് ആശ്വാസമേകുന്നു.
ഈ മാസം 28ന്
ആദ്യഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 28നാണ്. ഈ ഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ബിഹാറില്‍ വ്യാപിച്ചുകിടക്കുന്ന വോട്ടുബാങ്കാണുള്ളത്. അതേസമയം, പല മണ്ഡലങ്ങളിലും ജയസാധ്യത നിര്‍ണയിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് സാധിക്കും. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വോട്ടെണ്ണല്‍ നവംബര്‍ പത്തിനാണ്.
സിപിഎമ്മിന്റെ പാട്ടപ്പിരിവ്, ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി... പരിഹാസവുമായി വീണ