ആദ്യ വിജയം നേടി കോണ്‍ഗ്രസ്; മുന്നിലുള്ളത് വലിയ കടമ്പ, ബിഹാറില്‍ തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി
പട്‌ന: ബിഹാറില്‍ പ്രതിപക്ഷമായ മഹാസഖ്യത്തിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരവെയാണ് പ്രതിപക്ഷം ഒരടി മുന്നിലെത്തിയിരിക്കുന്നത്. ഈ മാസം അവസാനത്തില്‍ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുകയാണ്.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നിവയാണ് മഹാസഖ്യത്തിലുള്ളത്. സീറ്റ് വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ ലക്ഷ്യം നേടിയെടുത്തു. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്. മഹാസഖ്യത്തിന്റെ യോഗത്തിന് ശേഷമാണ് ഇക്കാര്യം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്...
ആര്‍ജെഡി 144 സീറ്റില്‍
മഹാസഖ്യത്തിലെ വലിയ കക്ഷി ആര്‍ജെഡിയാണ്. 144 സീറ്റുകളില്‍ ആര്‍ജെഡി മല്‍സരിക്കും. അതേസമയം, ആര്‍ജെഡിയുടെ ശ്രമഫലമായി സഖ്യത്തിലെത്തിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)ക്ക് സീറ്റുകള്‍ ആര്‍ജെഡിക്ക് ലഭിച്ചതില്‍ നിന്ന് വിട്ടുനല്‍കും. സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ സഖ്യം തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി.
കോണ്‍ഗ്രസിന് 70 സീറ്റ്
കോണ്‍ഗ്രസിന് 70 സീറ്റുകളാണ് ലഭിച്ചത്. 29 സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് നല്‍കി. സിപിഐ എംഎല്‍ ആണ് ബിഹാറിലെ പ്രധാന ഇടതുപാര്‍ട്ടി. കൂടെ സിപിഐയും സിപിഎമ്മും ഉണ്ട്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും ഒരുമിക്കുന്നത് മഹാസഖ്യത്തിന് ആശ്വാസമേകുന്നു. കഴിഞ്ഞ തവണ ഇടതുകക്ഷികള്‍ സഖ്യത്തിലുണ്ടായിരുന്നില്ല.
ജെഎംഎമ്മിനെ ഉള്‍പ്പെടുത്താന്‍ കാരണം..
ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ്. ഇതില്‍ കോണ്‍ഗ്രസും ആര്‍ജെഡിയുമുണ്ട്. ബിഹാറിലെ അതിര്‍ത്തി ജില്ലകളില്‍ ജെഎംഎമ്മിന് സ്വാധീനം ശക്തമാണ്. ഇത് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെഎംഎമ്മിനെ മഹാ സഖ്യത്തിലും ആര്‍ജെഡി ഉള്‍പ്പെടുത്തിയത്. ലാലു പ്രസാദിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ഇത്.
ചെറുകക്ഷികളെ വഞ്ചിച്ചു
അതേസമയം, ഈ നാല് കക്ഷിളെ കൂടാതെ മറ്റുചില ചെറുകക്ഷികളുമുണ്ടായിരുന്നു മഹാസഖ്യത്തില്‍. അവര്‍ക്ക് സീറ്റുകള്‍ നല്‍കാത്തത് ഭിന്നതയ്ക്ക് ഇടയാക്കി. അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മഹാസഖ്യം തങ്ങളെ വഞ്ചിച്ചുവെന്ന് വിഐപി പാര്‍ട്ടി കുറ്റപ്പെടുത്തി. ബിഹാര്‍ നിയമസഭയില്‍ 243 സീറ്റുകളാണുള്ളത്.
വ്യാപിച്ചുകിടക്കുന്ന വോട്ടുബാങ്ക്
ആദ്യഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 28നാണ്. ഈ മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ബിഹാറില്‍ വ്യാപിച്ചുകിടക്കുന്ന വോട്ടുബാങ്കാണുള്ളത്. അതേസമയം, പല മണ്ഡലങ്ങളിലും ജയസാധ്യത നിര്‍ണയിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് സാധിക്കും.
എന്‍ഡിഎയില്‍ ഭിന്നത
അതേസമയം, ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാണ്. രാം വിലാസ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപി തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ഇതുസംബന്ധിച്ച വിവരം അറിയിച്ചു.
ബിജെപിയുമായി ചേരും
ബിജെപിയുമായി എല്‍ജെപിക്ക് തര്‍ക്കങ്ങളില്ല. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഉടക്കിലാണ്. ഈ തര്‍ക്കമാണ് എല്‍ജെപിയെ തനിച്ച് മല്‍സരിക്കാന്‍ പ്രേരിപ്പിച്ചത്. 143 സീറ്റില്‍ മല്‍സരിക്കാനാണ് എല്‍ജെപിയുടെ തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഹകരിക്കുമെന്ന് എല്‍ജെപി അമിത് ഷാക്ക് ഉറപ്പ് നല്‍കി.
നിതീഷ് മുഖ്യമന്ത്രിയാകരുത്
നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനോട് എല്‍ജെപിക്ക് യോജിപ്പില്ല. നിതീഷിനെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ ബിഹാറില്‍ ജനവിധി തേടുന്നത്. എന്നാല്‍ ബിജെപി നേതാവ് മുഖ്യമന്ത്രിയാകണം എന്ന് എല്‍ജെപി പറയുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎക്കൊപ്പം നില്‍ക്കുമെന്ന് ചിരാഗ് പാസ്വാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
143 സീറ്റുകളില്‍ എല്‍ജെപി
143 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ചിരാഗ് പാസ്വാന്‍ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചാരണം തുടങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വോട്ടെണ്ണല്‍ നവംബര്‍ പത്തിനാണ്.
ഹത്രാസില്‍ പോലീസിന്റെ മുട്ടിടിപ്പിച്ച മാധ്യമ പ്രവര്‍ത്തക ആരാണ്? വൈറല്‍ വീഡിയോയിലെ ജേണലിസ്റ്റ്