മുംബൈ പോലീസ് റിയ ചക്രവർത്തിയെ സഹായിക്കുന്നു: അന്വേഷണം തടസ്സപ്പെടുത്താനും നീക്കമെന്ന് ബിഹാർ സർക്കാർ
ദില്ലി: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ബിഹാർ സർക്കാർ. റിയ ചക്രവർത്തിയെ മുംബൈ പോലീസ് സഹായിച്ചുവെന്നും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ബിഹാർ സർക്കാർ സുപ്രീം കോടതിയിൽ നൽകി മൊഴിയിൽ വ്യക്തമാക്കിയത്. ബിഹാർ പോലീസ് തനിക്കെതിരെ പക്ഷപാതപരമായാണ് നീങ്ങുന്നതെന്ന് ആരോപിച്ച റിയ ചക്രവർത്തി ബിഹാർ പോലീസിന് ഒരു തെളിവുകളും നൽകിയിട്ടില്ല.

എതിർത്ത് ബിഹാർ സർക്കാർ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ബിഹാറിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ആവശ്യത്തെയും ബിഹാർ കോടതിയിൽ എതിർത്തിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ബിഹാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ബിഹാറിലേക്ക് മാറ്റിയതിനെതിരെയും റിയ രംഗത്തെത്തിയിരുന്നു. ഇത് ബിഹാർ പോലീസിന്റെ അധികാരപരിധിയിൽ വരില്ലെന്നാണ് നടിയുടെ വാദം.

നടിക്കെതിരെ അന്വേഷണം
ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. നടന്റെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയ മുംബൈ പോലീസ് കേസിൽ അന്വേഷണം നടത്തിവരികയാണ്. വിഷാദരോഗവും സിനിമാ രംഗത്തെ എതിരാളികളിൽ നിന്നുള്ള വൈരാഗ്യവുമാണ് മരണത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്. എന്നാൽ നടന്റെ പിതാവ് കെകെ സിംഗിന്റെ പരാതിയിൽ കേസെടുത്ത ബിഹാർ പോലീസ് നടി റിയ ചക്രവർത്തിക്കെതിരെ അന്വേഷണം നടത്തിവരികയാണ്. സുശാന്തിൽ നിന്ന് നടി പണം തട്ടിയെന്നും മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.

ബിഹാർ പോലീസിന്റെ അധികാര പരിധി
സുശാന്ത് സിംഗ് രാജ്പുത്തിന്റെ പിതാവ് കെകെ സിംഗ് ബിഹാറിൽ നിന്നുള്ള ആളായതുകൊണ്ട് കേസ് ബിഹാർ പോലീസിന്റെ അധികാര പരിധിയിൽ വരുമെന്ന് ബിഹാർ സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. നിലവിൽ ആത്മഹത്യ മൂലം മകൻ നഷ്ടപ്പെട്ട കെ കെ സിംഗാണ് കേസിലെ ഇരയാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സുശാന്ത് സിംഗിന്റെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് വരികയാണ്. എന്നാൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസിൽ നിന്ന് ഒരു വിധത്തിലുള്ള സഹകരണവുമുണ്ടായിട്ടില്ലെന്നും ബിഹാർ പോലീസ് കോടതിയിൽ വ്യക്തമാക്കി.
Recommended Video

അന്വേഷണം തടസ്സപ്പെടുത്താൻ നീക്കം
കേസിന്റെ സ്വഭാവം പരിഗണിച്ചും രണ്ട് സംസ്ഥാനങ്ങളിലായി അന്വേഷണം നടന്നുവരുന്നതിനാലുമാണ് ബിഹാർ സർക്കാർ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച കേസ് സിബിഐയ്ക്ക് വിടുന്നത്. കേസ് അന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടി മുംബൈ പോലീസ് ബിഹാറിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ തിവാരിയെ നിർബന്ധപൂർവ്വം ക്വാറന്റൈനിലാക്കുകയും ചെയ്തിരുന്നു. ഹരിയാണ പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കാതെ വിനയ് തിവാരിയെ മാത്രം നിരീക്ഷണത്തിലാക്കിയെന്നും ബിഹാർ സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ബിഹാർ സർക്കാർ പരാതി നൽകിയെങ്കിലും ബിഎംസി അധികൃതർ ഉദ്യോഗസ്ഥനെ മോചിപ്പിച്ചിട്ടില്ല. ഇന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥനെ പോകാൻ അനുവദിച്ചത്.

അന്വേഷണം നടിയ്ക്ക് അനുകൂലം
മുംബൈ പോലീസ് റിയാ ചക്രവർത്തിയ്ക്ക് അനുകൂലമായാണ് അന്വേഷണം നടത്തുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അസാധാരണ മരണത്തെക്കുറിച്ച് മാത്രമാണ് മുംബൈ പോലീസ് അന്വേഷിക്കുന്നതെന്നും ബിഹാർ സർക്കാർ വാദിക്കുന്നു. സുശാന്ത് സിംഗിന്റെ കുടുംബം നൽകിയ പരാതിയുടെ വിശദാംശങ്ങളും ബിഹാർ സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. റിയ ചക്രവർത്തിയും ബന്ധുക്കളും ചേർന്ന് സുശാന്തിന്റെ ജീവിതത്തിൽ ഇടപെട്ടെന്നും രോഗിയായി ഉയർത്തിക്കാണിച്ചന്നും പിതാവ് നടി റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നു.

ഗൂഢാലോചന നടന്നെന്ന്
റിയ ചക്രവർത്തി, സഹോദരൻ ഷോവിക്, ബന്ധുക്കളായ ഇന്ദ്രജീത്, സന്ധ്യ എന്നിവർ സുശാന്തിന്റെ ജീവിതത്തിൽ ഇടപെട്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സുശാന്ത് സിംഗ് മാനസികരോഗിയാണെന്ന് മറ്റുള്ളവരെ ധരിപ്പിച്ചത് റിയ ആണെന്നും പിതാവ് ആരോപിക്കുന്നു. ഇതേ ഗൂഢാലോചനയുടെ ഭാഗമായിത്തന്നെയാണ് ഡോക്ടർ സുശാന്തിനെ പരിശോധിച്ചിരുന്നതെന്നും പിതാവ് പറയുന്നു. സുശാന്തിനെ ചികിത്സിച്ചിരുന്നത് റിയ നൽകിയ നിർദേശം അനുസരിച്ചാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതേ സമയം സുശാന്തിന് മാനസികമായി പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് മുൻ കാമുകി അങ്കിക ലോഖണ്ടെയും മൊഴി നൽകിയിരുന്നു. സിബിഐ റിയ ഉൾപ്പെടെ ആറ് പേർക്കതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications